വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി അറസ്റ്റില്‍
മാനന്തവാടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മാനന്തവാടിയിലും പരിസരത്തും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ നിരവധിയാളുകളില്‍ നിന്നും പണം തട്ടിയ പരാതിയില്‍ ഒരാളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചോറോട് പറയുള്ളതില്‍ വീട്ടില്‍ ലത സുനില്‍ (59) നെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പോലീസ് ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിട്ടിരുന്നു. തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. മാനന്തവാടി ആറാട്ടുതറ സ്വദേശിയായ പരാതിക്കാരനെയും പരാതിക്കാരന് പരിചയമുള്ള 21 പേരടക്കം 51 ആള്‍ക്കാരെ ഒമാനിലെ അല്‍ ഐന്‍ എന്ന സ്ഥലത്ത് പുതിയതായി തുടങ്ങുന്ന സ്ഥാപനത്തില്‍ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. ചതി ചെയ്യണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി ഇവര്‍ പരാതിക്കാരനില്‍ നിന്നും 65000 രൂപയും, മറ്റുള്ളവരില്‍ നിന്ന് മറ്റ് പല ദിവസങ്ങളിലായി 75000 രൂപ വീതവും ബാങ്ക് അകൗണ്ടിലൂടെ കൈക്കലാക്കിയ ശേഷം പണമോ വിസയോ നല്‍കാതെ ചതിച്ചതായാണ് പരാതി.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. തട്ടിപ്പിനിരയായവര്‍ പലരും യുവാക്കളാണ്. സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റും പണയം വെച്ചും, ബാങ്ക് വായ്പയെടുത്തും മറ്റുമാണ് പലരും ജോലി മോഹവുമായി ഇവര്‍ക്ക് പണം കൈമാറിയത്. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ജോലി നല്‍കാതെയും, പണം തിരികെ നല്‍കാതെയും കബളിപ്പിക്കുകയായിരുന്നു. എന്നാല്‍ ചിലരില്‍ നിന്ന് വാങ്ങിയ ചെറിയ തുകകള്‍ ഇവര്‍ തിരികെ നല്‍കിയതായും പറയുന്നുണ്ട്.
എസ് ഐമാരായ കെ.സിന്‍ഷ, റെജി, എ എസ് ഐ ഗീത, എസ് സി പി ഒ റയീസ്, ഡ്രൈവര്‍ എസ് സിപിഒ ടൈറ്റസ് എന്നിവരടുങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
