തലയ്ക്ക് മുറിവേറ്റ വിദ്യാര്‍ത്ഥിക്ക് ചികിത്സ നിഷേധിച്ചതായി പരാതി; ഉപകരണങ്ങള്‍ അണുവിമുക്തമാക്കാന്‍ വെച്ചതിനാലാണെന്ന് ആശുപത്രി അധികൃതര്‍
വെള്ളമുണ്ട:സ്‌കൂളില്‍വെച്ച് തലയ്ക്ക് മുറിവേറ്റ വിദ്യാര്‍ത്ഥിയെ പ്രാഥമിക ചികിത്സ നല്‍കാതെ ജില്ലാശുപത്രിയിലേക്ക് റഫര്‍ ചെയ്തതായി പരാതി. തേറ്റമല ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 9ആം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍സീനെയാണ് പ്രാഥമിക ചികിത്സ നല്‍കാതെ വെള്ളമുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ജില്ലാശുപത്രിയിലേക്ക് റഫര്‍ ചെയ്തതായി പരാതിയുള്ളത്. മുറിവ് പരിശോധിച്ച ശേഷം ജില്ലാശുപത്രിയിലേക്ക് പറഞ്ഞുവിടുകയായിരുന്നൂവെന്നാണ്അധ്യാപകര്‍ പരാതിപ്പെടുന്നത്. തുടര്‍ന്ന് എട്ടേനാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച കുട്ടിക്ക് നാല് തുന്നലിടുകയും ചെയ്തു. എന്നാല്‍ ഒരുമണി വരെയുള്ള ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം ഉപകരണങ്ങള്‍ അണുവിമുക്തമാക്കാന്‍ വെച്ചതിനാലാണ് മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
ഡെസ്‌കില്‍ നിന്നും ചാടുന്നതിനിടെയാണ് ഫര്‍സീന് തലയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് രക്തമൊലിക്കുന്ന അവസ്ഥയില്‍ ഉച്ചക്ക് ഒന്നര മണിയോടെ അധ്യാപകര്‍ ഓട്ടോറിക്ഷയില്‍ കുട്ടിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മുറിവ് പരിശോധിച്ച ഡോക്ടര്‍ കുട്ടിയെ ജില്ലാശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഡ്യൂട്ടി സമയം കഴിഞ്ഞെന്നുള്ള പരാമര്‍ശവുമായാണ് ഡോക്ടര്‍ കുട്ടിയെ റഫര്‍ ചെയ്തതെന്നാണ് അധ്യാപകര്‍ ആരോപിക്കുന്നത്. പിന്നീട് കുട്ടിയെ രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടുകയായിരുന്നു. കുട്ടിയുടെ തലക്ക് നാല് തുന്നലിട്ട ശേഷമാണ് വീട്ടിലേക്ക് തിരികെയത്തിച്ചത്. തുടര്‍ന്ന് പ്രധാന അധ്യാപികയടക്കമുള്ളവര്‍ ആശുപത്രിയിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴും ഡ്യൂട്ടി സമയം കഴിഞ്ഞെന്നും, ഉപകരണങ്ങള്‍ അണുവിമുക്തമാക്കാന്‍ വെച്ചതിനാലുമാണ് മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ പറഞ്ഞുവിട്ടതെന്നും ഡോക്ടര്‍ ആവര്‍ത്തിച്ചു.
അണുവിമുക്തമാക്കാന്‍ ഉപകരണങ്ങള്‍ ഓട്ടോക്ലേവ് മെഷീനില്‍ ഇട്ടിരിക്കുന്നതിനാല്‍ മുക്കാല്‍ മണിക്കൂറോളം കാത്തിരിക്കേണ്ടിവരുമെന്നതിനാലാണ് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതെന്നാണ് ആശുപത്രി അധികൃതര്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കുന്നില്ലെന്നും, എന്നാല്‍ പിടിഎ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍