കനിവ് തേടി ചണ്ണിയും മാതുവും
പുല്‍പ്പള്ളി: ശരീരം തളര്‍ന്ന് ദുരിതജീവിതം നയിക്കുന്ന ആദിവാസി യുവാവും സഹോദരിയും കനിവ് തേടുന്നു.മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാളക്കൊല്ലി മാടല്‍പാടി കോളനിയിലെ ചണ്ണിയും സഹോദരി മാതുവുമാണ് സുമനസ്സുകളുടെ കനിവ് തേടുന്നത്.വര്‍ഷങ്ങളായി കഴുത്തിന് താഴെ തളര്‍ന്ന് കിടക്കുന്ന ചണ്ണിയും അരയ്ക്ക് താഴെ തളര്‍ന്ന മാതുവും ചികിത്സ സഹായം തേടുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അധികൃതരുടെ കണ്ണ്തുറക്കുന്നതിനായി കാത്തിരിക്കുകയാണ്.പ്രധാന നിരത്തില്‍ നിന്ന് വീട്ടിലേക്ക് റോഡ് ഇല്ലാത്തത് മൂലം ചികിത്സയ്ക്കായി പോകണമെങ്കില്‍ ഇവരെ തോളില്‍ ചുമന്ന് കൊണ്ടുപോകേണ്ട ഗതികേടാണ്.ചോര്‍ന്നൊലിച്ച് അപകടഭീഷണിയുയര്‍ത്തുന്ന വീടിനുള്ളിലാണ് രോഗികളായ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള ഈ കുടുംബം കഴിയുന്നത്. വര്‍ഷങ്ങളായി വീടിന് സമീപത്ത് വരെ വൈദ്യുതി കണക്ഷന്‍ എത്തിയിട്ടും ഈ കുടുംബത്തിന് മാത്രം കണക്ഷന്‍ നല്‍കാന്‍ ആരും തയ്യാറായിട്ടില്ല.ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. ഇപ്പോഴും വിളക്കിന്റെ വെളിച്ചത്തിലാണ് ഈ കുടുംബം കഴിയുന്നത്.ഇതിന് പുറമേ പ്രാഥമിക ആവശ്യങ്ങള്‍ക്ക് വീടിന് പുറത്ത് പോകേണ്ടത് മൂലം ഏറെ ദുരിതമാണ് ഇവര്‍ അനുഭവിക്കുന്നത്.വൈദ്യുതി കണക്ഷന്‍ ലഭിച്ചാല്‍ ഒരു ടി.വി. വേണമെന്നാണ് ചണ്ണിയുടെ ആഗ്രഹം. അനങ്ങാന്‍ കഴിയാതെ വീടിനുള്ളില്‍ തന്നെ വര്‍ഷങ്ങളായി കഴിഞ്ഞുകൂടുന്ന ചണ്ണിക്ക് സമയംതള്ളിനീക്കാനാണ് ടി.വി വേണമെന്ന ആഗ്രഹം ഉണ്ടായത്.ഇവരുടെ ദയനീയാവസ്ഥ കണ്ട് അത്യാവശ്യം വേണ്ട സഹായങ്ങളും പരിചരണവും നല്‍കിവരുന്നത് പുല്‍പ്പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സെക്കന്ററി പാലിയേറ്റീവ് പ്രവര്‍ത്തകരായ പി.എ. നാസര്‍, കെ.റ്റി. സതീശന്‍, അബ്ദുള്‍ ജബ്ബാര്‍ കുന്നക്കാട്ടില്‍, ഉസ്മാന്‍ കൂരിയാടന്‍ എന്നിവരാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍