വാഹനാപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ക്ക് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
ബത്തേരി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കള്‍ക്ക് ഒന്നരക്കോടി രൂപയോളം (1,46,76,070 രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വയനാട് ജില്ലാ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പള്ളിക്കുന്ന് സ്വദേശി ജസീല്‍ ജോസ് (31), ബത്തേരി കുപ്പാടി സ്വദേശി അരുണ്‍ (28) എന്നിവര്‍ക്കാണ് അനുകൂല വിധി ലഭിച്ചത്.
2023 ഡിസംബര്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം. മീനങ്ങാടി കൃഷ്ണഗിരിയില്‍ വെച്ച് യുവാക്കള്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിളില്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ലോറികളെ മറികടന്ന് തെറ്റായ ദിശയില്‍ പാഞ്ഞുവന്ന കാര്‍ യുവാക്കളെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി.അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഉണ്ടായ ശാരീരികമായ ആഘാതവും സാമ്പത്തിക നഷ്ടവും പരിഗണിച്ചാണ് ജഡ്ജി എ.വി. ഉണ്ണികൃഷ്ണന്‍ വിധി പ്രസ്താവിച്ചത്.
അപകടത്തില്‍ വലതുകാല്‍ മുട്ടിന് മുകളില്‍ അറ്റുപോയ അരുണിന് 81,32,900 രൂപയും പലിശയും കോടതിച്ചെലവും നല്‍കണം. വലതുകൈയുടെ സ്വാധീനം ഭാഗികമായി നഷ്ടമായ ജസീലിന് 65,43,170 രൂപയും പലിശയും കോടതിച്ചെലവുമാണ് ലഭിക്കുക.
അപകടത്തിന് കാരണമായ കാറിന്റെ ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. ഇരുവരും സുല്‍ത്താന്‍ ബത്തേരിയിലെ അഭിഭാഷകന്‍ ടി.ആര്‍. ബാലകൃഷ്ണന്‍ മുഖേനയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
