പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ശോഷണത്തിന് കാരണം തെറ്റായ വികസന നയം:പ്രൊഫ.മാധവ് ഗാഡ്ഗില്‍

കല്‍പ്പറ്റ:പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ശോഷണത്തിനു കാരണം തെറ്റായ വികസന നയങ്ങളാണെന്നു പ്രൊഫ.മാധവ് ഗാഡ്ഗില്‍.ലളിത് മഹല്‍ ഓഡിറ്റോറിയില്‍ പശ്ചിമഘട്ട വികസനവും വയനാടിന്റെ ഭാവിയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി അധ്യക്ഷനായിരുന്ന അദ്ദേഹം. വയനാട്ടിലെ പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.പ്രകൃതിവിഭവങ്ങള്‍ കനത്ത ലഭേച്ഛയോടെ വ്യാവസായിക ആവശ്യങ്ങള്‍ക്കായി ചൂഷണം ചെയ്തതാണ് പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയില്‍ കനത്ത ആഘാതം ഏല്‍പ്പിച്ചതെന്നു പ്രൊഫ.ഗാഡ്ഗില്‍ പറഞ്ഞു.ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ 1971 മുതല്‍ പശ്ചിമഘട്ടം തന്റെ പഠനഗവേഷണ വിഷയമാണ്. പ്രകൃതിവിഭവങ്ങളെ ഉപജീവനത്തിനു നേരിട്ടു ആശ്രയിക്കുന്ന സമൂഹം യഥാര്‍ഥത്തില്‍ പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്നില്ല. പരിസ്ഥിതിയെ സംരക്ഷിക്കുന്നവരാണ് സാധാരണ ജനവിഭാഗം.
വികസന പദ്ധതികളും നയവും മുകളില്‍നിന്നു താഴേക്കു അടിച്ചേല്‍പ്പിക്കുകയാണ്. വികസന വിഷയങ്ങളില്‍ പഞ്ചായത്തുതല ആസൂത്രണത്തിനു പ്രാധാന്യം ലഭിക്കുന്നില്ല. നയരൂപീകരണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു പങ്കാളിത്തം ഉണ്ടാകുന്നില്ല. മേല്‍ത്തട്ടില്‍ ആസൂത്രണം ചെയ്തു ഉദ്യോഗസ്ഥര്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ ജനവിരുദ്ധമായി ഭവിക്കുകയാണ്.
പശ്ചിമഘട്ട സംരക്ഷണത്തിനു താന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച ശിപാര്‍ശകളെ ശരിയായ രീതിയില്‍ കാണാത്തവര്‍ നിരവധിയാണ്. പഞ്ചായത്തുതലത്തില്‍ പരിസ്ഥിതിലോല പ്രദേശങ്ങള്‍ അടയാളപ്പെടുത്തുന്നത് കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം സാധ്യമായിരുന്നില്ല. ഈ ജോലി അതത് പ്രദേശത്തെ ജനങ്ങള്‍ക്കു വിട്ടുകൊടുക്കുകയാണുണ്ടായത്. പരിസ്ഥിതി ലോല പ്രദേശ നിര്‍ണയത്തില്‍ വിശാലവീക്ഷണത്തോടെ ചില നിര്‍ദേശങ്ങളാണ് കമ്മിറ്റി മുന്നോട്ടുവച്ചത്. ഈ നിര്‍ദേശങ്ങള്‍ ശരിയാണെന്ന നിലപാടും കമ്മിറ്റിക്കു ഉണ്ടായിരുന്നില്ല. ഏതെങ്കിലും നിര്‍ദേശം നടപ്പിലാക്കണമെന്നു ശക്തമായി ശിപാര്‍ശ ചെയ്തിട്ടുമില്ല. റിപ്പോര്‍ട്ട് പ്രദേശിക ഭാഷകളില്‍ തര്‍ജമചെയ്ത് ജനങ്ങള്‍ക്കു ലഭ്യമാക്കി ഗ്രാമസഭകളിലും വാര്‍ഡുതലങ്ങളിലും ചര്‍ച്ച ചെയ്തു ആവശ്യമായ തീരുമാനങ്ങളെടുക്കണമെന്നു കമ്മിറ്റി നിര്‍ദേശിച്ചെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അങ്ങനെ ഉണ്ടായില്ല. പരിസ്ഥിതി സംരക്ഷണത്തിനു പുതിയ നിയമങ്ങള്‍ നടപ്പിലാക്കണമെന്നു കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നില്ല.
പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ മുകളില്‍നിന്നു താഴേക്കു അടിച്ചേല്‍പ്പിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ കേരളത്തിലുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഇ.എഫ്.എല്‍(ഇക്കോളജിക്കലി െ്രെഫജല്‍ ലാന്‍ഡ്) നിയമം. ചെറുകിട കര്‍ഷകരുടെതിനു പുറമേ ഭരണഘടന പ്രത്യേക പരിരക്ഷ നല്‍കുന്ന ആദിവാസികളുടെ ഭൂമി പോലും ഇ.എഫ്.എല്‍ നിയമപ്രകാരം ഏറ്റെടുക്കുകയുണ്ടായി.
ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്‍ഡിനും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയയ്ക്കും(ഇ.എസ്.എ) മലയാളത്തില്‍ ഒരേ അര്‍ത്ഥമാണ്. ഇതും തെറ്റിദ്ധാരണയ്ക്കു കാരണമായി. ഇ.എഫ്.എല്‍ നിയമത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചവര്‍ ഒരു പ്രദേശം പരിസ്ഥിതി സംവേദക മേഖലയായി പ്രഖ്യാപിക്കുന്നതിനെയും ഭയന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ശാസ്ത്രീയമാണോ എന്നു സംശയിച്ചവര്‍ തുടര്‍ച്ചായി ഉണ്ടായ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ മാറി ചിന്തിക്കുന്നുണ്ട്.റിപ്പോര്‍ട്ടില്‍ പരസ്ഥിതി സംവേദക മേഖലകളായി ചുണ്ടിക്കാണിച്ച പ്രദേശങ്ങളിലാണ് പ്രകൃതിദുരന്തം കൂടുതല്‍ ആഘാതം ഏല്‍പ്പിച്ചത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കുവേണ്ടിയല്ല വികസനവും പരിസ്ഥിതി സംരക്ഷണവും നടത്തുന്നത്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഏതു നിയമങ്ങള്‍ നടപ്പിലാക്കുന്നതു നോക്കിയാലും ഇതു മനസിലാകും.പലപ്പോഴും നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു അടിപ്പെട്ടാണ് സര്‍ക്കാരുകളുടെ പ്രവര്‍ത്തനം. ജനവിരുദ്ധ നയങ്ങളും നിലപാടുകളും ഭരണകര്‍ത്താക്കള്‍ അവസാനിപ്പിക്കണെന്നു പറയാന്‍ സമയമായെന്നും പ്രൊഫ.ഗാഡ്ഗില്‍ പറഞ്ഞു. അഡ്വ.പി.ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരായ പി.കെ. ഉത്തമന്‍, ഹരീഷ് വാസുദേവന്‍, വര്‍ഗീസ് വട്ടേക്കാട്ടില്‍, വിനോദ് പയ്യട എന്നിവര്‍ പ്രസംഗിച്ചു. എന്‍.ബാദുഷ സ്വാഗതം പറഞ്ഞു.
മേപ്പാടി പഞ്ചായത്തിലെ പച്ചക്കാട് ഉരുള്‍പൊട്ടി മണ്ണില്‍പുതഞ്ഞ പുത്തുമല പ്രദേശം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊപ്പം സന്ദര്‍ശിച്ചശേഷമാണ് പ്രൊഫ.ഗാഡ്ഗില്‍ പ്രഭാഷണത്തിനു എത്തിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍