വയലുകള്‍ വിണ്ടു കീറുന്നു; വരും വരള്‍ച്ചയുടെ ലക്ഷണമെന്ന സംശയത്തില്‍ കര്‍ഷകര്‍
പുളിഞ്ഞാല്‍:ശക്തമായ മഴ മാറി രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും വയലുകള്‍ വിണ്ടു കീറാന്‍ തുടങ്ങി.പുളിഞ്ഞാല്‍ വലക്കോട്ടില്‍ പ്രദേശത്തെ വയലുകള്‍ ഉണങ്ങി വിണ്ടുകീറിയതോടെ ഞാറ് പറിച്ചുനടാന്‍ ആവാതെ കര്‍ഷകര്‍ ദുരിതത്തിലായി.മംഗലശ്ശേരി മലയുടെ അടിവാരത്തുള്ള ഈ പാടശേഖരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയില്‍ വെള്ളം കയറിയ അവസ്ഥയിലായിരുന്നു.മഴ മാറിയതോടെ നെല്‍കൃഷി ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു കര്‍ഷകര്‍.എന്നാല്‍ രണ്ടു ദിവസം ചെറിയ വെയില്‍ വന്നപ്പോള്‍ തന്നെ പാടങ്ങള്‍ വിണ്ടുകീറിയ അവസ്ഥയിലാണ് ഇവിടെ. ഈ പ്രതിഭാസം കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണെന്നാണ് പഴമക്കാര്‍ പറയുന്നത്.വയല്‍ വിണ്ടുകീറി തുടങ്ങിയതിനാല്‍ വയല്‍ ഒരുക്കാന്‍ ആവാത്ത സ്ഥിതിയാണിപ്പോള്‍. ഞാറ് ഉടന്‍ പറിച്ചുനട്ടില്ലെങ്കില്‍ കൃഷിയെ ബാധിക്കും. വര്‍ഷങ്ങളായി ഇവിടെ കര്‍ക്കിടകത്തില്‍ ആണ് കൃഷിയിറക്കുന്നത്. കര്‍ക്കിടകം കഴിഞ്ഞിട്ടും നെല്‍ കൃഷി ഇറക്കാന്‍ സാധിക്കാത്തത് ഈവര്‍ഷത്തെ വിളവിനെ യും ബാധിക്കും. മലയടിവാരത്ത് ഉള്ള പാടശേഖരങ്ങള്‍ വിണ്ടുകീറുന്നത് വരാന്‍ പോകുന്ന കടുത്ത വരള്‍ച്ചയാണ് സൂചിപ്പിക്കുന്നത് എന്നാണ് കര്‍ഷകര്‍ പറയുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍