പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് അനുവദിച്ച ഭവന നിര്‍മ്മാണ ധനസഹായ നിരക്ക് വര്‍ദ്ധിപ്പിക്കും:മന്ത്രി എ.കെ ബാലന്‍
മാനന്തവാടി:2016-17, 2017-18 വര്‍ഷങ്ങളില്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് അനുവദിച്ച ഭവന നിര്‍മ്മാണ ധനസഹായ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് വരുന്നതായി പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പ്രകാരം 2016-17 ല്‍ സംസ്ഥാനത്തുടനീളം 6709 വീടുകളാണ് അനുവദിച്ചത്. ഈ വീടുകള്‍ക്കെല്ലാം 3.5 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. 2018-19 ലൈഫ് മിഷന്റെ രണ്ടാഘട്ട പദ്ധതി പ്രകാരം പുതിയ ഭവനങ്ങളുടെ നിര്‍മ്മാണമാണ് വിഭാവനം ചെയ്തിരുന്നത്. ഇതില്‍ പട്ടിക വര്‍ഗ്ഗ സങ്കേതങ്ങള്‍ക്ക് പുറത്ത് താമസിക്കുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 4 ലക്ഷം രൂപയും അനുവദിച്ചിരുന്നു. 2016-17, 2017-18 സാമ്പത്തിക വര്‍ഷം അനുവദിച്ച വീടുകള്‍ക്ക് ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള പുതിയ ഭവനങ്ങളുടെ നിര്‍മ്മാണത്തിനായി നിശ്ചയിച്ച ധനസഹായ നിരക്കായ 6 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാരില്‍ പ്രപ്പോസല്‍ സമര്‍പ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഭവന നിര്‍മ്മാണത്തിനുള്ള യൂണിറ്റ് നിരക്ക് 4 ലക്ഷം രൂപയായും, വിദൂരസ്ഥിത സങ്കേതങ്ങളിലെ ഭവന നിര്‍മ്മാണ ധനസഹായം 6 ലക്ഷം രൂപയായും നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു. 31.03.16 ന് മുന്‍പ് അനുവദിച്ചതും പൂര്‍ത്തീകരിക്കാത്തതുമായ വീടുകള്‍ക്ക് എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ നിര്‍മ്മാണ ചെലവ് അനുവദിച്ച് പൂര്‍ത്തീകരിക്കുന്നതിനും, 2018-19 സാമ്പത്തീക വര്‍ഷം അനുവദിക്കുന്ന വീടുകള്‍ക്ക് യൂണിറ്റ് നിരക്കില്‍ 6 ലക്ഷം രൂപ അനുവദിച്ചു കൊണ്ടും ഉത്തരവായിരുന്നു. 2016-17, 2017 -18 അനുവദിച്ച വീടുകള്‍ക്ക് യൂണിറ്റ് നിരക്കായ 3.5 ലക്ഷം രൂപയില്‍ നിന്നും 4 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചത് തീരെ അപര്യാപ്തമാണെന്ന് അഭിപ്രായം ഉയര്‍ന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതായും ഈ സാഹചര്യത്തില്‍ 2016-17, 2017-18 വര്‍ഷങ്ങളില്‍ അനുവദിച്ച വീടുകളുടെ ഭവന നിര്‍മ്മാണ ധനസഹായ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് വരുന്നതായും മന്ത്രി പറഞ്ഞു.
മാനന്തവാടി മണ്ഡലത്തില്‍ 2610 വീടുകളാണ് പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കായി വിവിധ പദ്ധതികളിലൂടെ സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഇതില്‍ 102 വീടുകളാണ് പൂര്‍ണമായും പൂര്‍ത്തിയായത്. 225 വീടുകള്‍ ഒന്നാം സ്‌റ്റേജിലും, രണ്ടാം സ്‌റ്റേജില്‍ 480 വീടുകളും, അവസാന ഘട്ടത്തില്‍ 1803 വീടുകളുമായ് ഉള്ളത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍