വിഷം കലര്‍ന്ന മദ്യമകത്ത് ചെന്ന് മൂന്ന് പേര്‍ മരിച്ച സംഭവം ;അറസ്റ്റ് ഇന്നുണ്ടായേക്കും; അന്വേഷണ ഉദ്യോഗസ്ഥന്‍ നാളെ മാധ്യമങ്ങളെ കാണും

വിഷം കലര്‍ന്ന മദ്യം കഴിച്ച് വയനാട്ടില്‍ അച്ഛനും മകനും ബന്ധുവും മരിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രാത്രിയോടെ ഉണ്ടായേക്കുമെന്ന് സൂചന. മരിച്ച തിക്‌നായിക്ക് മദ്യം കൊടുത്ത സജിത്തും, സജിത്തിന് മദ്യം നല്‍കിയ സന്തോഷുമാണ് കുറ്റാരോപിതരായി പോലീസ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്കെതിരെയുള്ള വകുപ്പുകളും മറ്റും കൂടിയാലോചനയില്‍ തീരുമാനിച്ചതിന് ശേഷം ഇന്ന് രാത്രിയോടെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. നാളെ പതിനൊന്ന് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ കാണും.കേസ് അന്വേഷണം പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമ കേസുകള്‍ അന്വേഷിക്കുന്ന എസ്എംഎസ്(സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ്) ഇന്നലെ രാത്രിയോടെ ഏറ്റെടുത്തിരുന്നു.എസ്എംഎസ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിക്കാണ് അന്വേഷ ചുമതല.അന്വേഷണത്തിന്റെ ഭാഗമായി ഡി.വൈ.എസ്.പി ഇന്ന് വെള്ളമുണ്ടയിലെ പരേതരുടെ വീടും പരിസരവും സന്ദര്‍ശിച്ചിരുന്നു.മരിച്ച വെള്ളമുണ്ട കൊച്ചാറ കാവുംകുന്ന് സ്വദേശികളായ തിഗ്‌നായിയും മകന്‍ പ്രമോദും ബന്ധു പ്രസാദും പട്ടികജാതി വിഭഗത്തില്‍ പെടുന്നവരും പൊലീസ് കസ്റ്റഡിയലുള്ള പ്രതികള്‍ ജനറല്‍ വിഭാഗത്തില്‍പെടുന്നവരുമായതിനാലാണ് കേസ് എസ്എംഎസിന് കൈമറിയത്.
മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ വരെ കേസ് അന്വേഷിച്ചിരുന്നത്. തിഗ്‌നായിയിക്ക് വീട്ടില്‍ മദ്യം കൊണ്ടുപോയി കൊടുത്ത മാനന്തവാടി ചൂട്ടക്കടവില്‍ താമസിച്ചു വരുന്ന സജിത്ത്കുമാറും, സജിത്തിന് മദ്യം നല്‍കിയ മാനന്തവാടിയിലെ സ്വര്‍ണാഭരണ തൊഴിലാളിയായ ആറാട്ടുതറയില്‍ താമസിച്ചു വരുന്ന എറണാകുളം പറവൂര്‍ സ്വദേശി പാലത്തിങ്കല്‍ സന്തോഷുമാണ് കസ്റ്റഡിയിലുള്ളത്.
കോഴിക്കോട് റീജണല്‍ കെമിക്കല്‍ ലാബില്‍ സാമ്പിള്‍ പരിശോധനക്ക് അയച്ച മദ്യത്തിന്റെ ഫലം പൊലീസിന് ശനിയാഴ്ച ലഭിച്ചതായി സൂചനയുണ്ട്. മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ പരിശോധന ഫലംകൂടി ലഭിക്കാനുണ്ട്. കേരളത്തില്‍ വില്‍പ്പനയില്ലാത്ത മദ്യം സന്തോഷ് കോയമ്പത്തൂരിലുള്ള സുഹൃത്തില്‍നിന്നുമാണ് വാങ്ങിയത്. ഇതില്‍ പിന്നീട് സജിത്തിനോടുള്ള മുന്‍വൈരാഗ്യം മൂലം സന്തോഷ് വിഷം കലര്‍ത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍. സജിത്ത് കൊല്ലപ്പെടണമെന്നായിരുന്നു സന്തോഷിന്റെ ആഗ്രഹം. സയനൈഡാണ് കലര്‍ത്തിയതെന്നാണ് സൂചന.
പ്രസാദിനേയും പ്രമോദിനേയും ജില്ലാ ആസ്പത്രിയില്‍ പരിശോധിച്ച ഡോക്ടര്‍മാരും മദ്യത്തില്‍ കലര്‍ന്നത് സയനൈഡാണെന്ന സൂചന നല്‍കിയിരുന്നു. മദ്യംകഴിച്ച ഉടന്‍ മൂന്നുപേരും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പുജാകര്‍മങ്ങള്‍ ചെയ്യുന്ന തിഗ്‌നായിയുടെ കുടുംബവുമായി സജിത്തിന് നേരത്തെമുതല്‍ അടുത്ത ബന്ധമുണ്ട്. ഗുളികന് നിവേദിക്കാനായാണ് സജിത്ത് മദ്യവുമായി ചെന്നത്. നിവേദിച്ച ശേഷം പൂജാരിയായ തിക്‌നായിയും മദ്യം കഴിക്കല്‍ പതിവാണ്. അന്നേ ദിവസം മദ്യം
കഴിച്ച തിക്‌നായി കുഴഞ്ഞ് വീഴുകയും പിന്നീട് ആശുപത്രി യാത്രാമധ്യേ മരിക്കുകയായിരുന്നു. ഈ മദ്യത്തില്‍ വിഷമുണ്ടെന്നറിയാതെ പിന്നീട് തിഗ്‌നായിയുടെ മകന്‍ പ്രമോദും ബന്ധു പ്രസാദും ഇത് കുടിച്ചു. ഉടനടി തന്നെ രണ്ട് പേരും കുഴഞ്ഞുവീണു. ഇരുവരെയും മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും വഴിക്ക് വെച്ച് പ്രമോദും, ജില്ലാ ആസ്പത്രിയില്‍ വെച്ച് പ്രസാദും മരിക്കുകയായിരുന്നു. ഇതോടെയാണ് മൂന്ന് പേരും മദ്യം കഴിച്ച് മരിച്ചതാണെന്ന നിഗമനത്തിലെത്തിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍