തൊഴിലാളികളെ ബന്ദികളാക്കിയിട്ടില്ലെന്ന് മാവോയിസ്റ്റുകളുടെ പത്രക്കുറിപ്പ്;പത്രക്കുറിപ്പ് ലഭിച്ചത് വയനാട് പ്രസ് ക്ലബ്ബില്‍

വയനാട്ടില്‍ തങ്ങളുടെ സാന്നിധ്യം ഉണ്ടെന്ന് സ്ഥിരീകരിച്ച് മാവോയിസ്റ്റ് നേതാവ് അജിതയുടെ പത്രക്കുറിപ്പ്.മേപ്പാടി കളനാടിയില്‍ തൊഴിലാളികളെ ബന്ധികളാക്കിയിട്ടില്ലെന്നും,തൊഴിലാളികള്‍ക്കിടയില്‍ ആശയ പ്രചരണം നടത്തുകയാണ് ചെയ്തതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.കല്‍പ്പറ്റയിലെ വയനാട് പ്രസ് ക്ലബ്ബിലാണ് പത്രക്കുറിപ്പ് ലഭിച്ചത്.ജൂണ്‍ 23 നാണ് പത്രക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
പത്രക്കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:
മാവോയിസ്റ്റുകള്‍ തൊഴിലാളികളെ ബന്ദികളാക്കിയിട്ടില്ല സിപിഐ മാവോയിസ്റ്റ്
കഴിഞ്ഞ 20ന് വെള്ളിയാഴ്ച വൈകീട്ട് മേപ്പാടിക്കടുത്തുള്ള തൊള്ളായിരം പ്രദേശത്തെ എമറാള്‍ഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ അതിക്രമിച്ചെത്തിയെന്നും തൊഴിലാളികളെ ഭീഷണിപ്പെടുത്തി ബന്ദികളാക്കി അവര്‍ക്കുനേരെ വെടിയുതിര്‍ത്തു,കെട്ടിയിട്ടു എന്നും മറ്റും പോലീസ് പ്രചരിപ്പിച്ച വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതി അറിയിക്കുന്നു. നാടുകാണി ഏരിയ സമിതിയുടെ കീഴിലുള്ള ദളം (സ്‌ക്വാഡ്) പതിവ് ഗ്രാമ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പ്രസ്തുത സ്ഥലത്ത് എത്തിപ്പെടുന്നത്. ബംഗാള്‍ സ്വദേശികളായ തൊഴിലാളികളോട് തൊഴിലിനെ കുറിച്ചും അവരുടെ ജീവിതദുരിതത്തെപ്പറ്റിയും വിശദമായി ചോദിച്ചറിയുകയും മാവോയിസ്റ്റുകള്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ ബദലിനെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ നിസ്‌കരിക്കാനായി പോയ ഒരു തൊഴിലാളി തൊട്ടടുത്തുള്ള റിസോര്‍ട്ടില്‍ പോയി ഞങ്ങള്‍ വന്ന വിവരം അറിയിക്കുകയായിരുന്നു. മറ്റുള്ള രണ്ടുപേരും ഞങ്ങള്‍ പിരിയും വരെ കൂടെതന്നെ ഉണ്ടായിരുന്നു. ഇതാണ് ബന്ദിയാക്കിയെന്നും മറ്റുമുള്ള നുണ പ്രചരണമായി തീര്‍ന്നത്. മലയാളികളായ മറ്റു തൊഴിലാളികള്‍ രാത്രിയില്‍ വരുമെന്നറിഞ്ഞതിനാല്‍ അവരെകൂടികാണാനും സംസാരിക്കുവാനും വേണ്ടി രാത്രി ഒന്‍പത് മണിവരെ അവിടെയുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ ഫോണിലൂടെ ബന്ധപ്പെട്ടപ്പോഴാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി അറിയുന്നത്. വൈകാതെ ഞങ്ങള്‍ തിരികെ പോവുകയായിരുന്നു. പ്രദേശത്തുപ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളെ ആക്രമിക്കുകയോ താമസക്കാരെ ബന്ദികളാക്കുകയോ ലക്ഷ്യം വെച്ചല്ല ഞങ്ങള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നത്.
വാസ്തവം ഇതായിരിക്കെ ബോധപൂര്‍വ്വം മാവോയിസ്റ്റ് മാവോയിസ്റ്റ് പ്രസ്ഥാനത്തെ കരിവാരിത്തേക്കാനും പ്രദേശത്തെ ജനങ്ങളെ,തൊഴിലാളികളെ ഭീതിയിലാഴ്ത്തി ഞങ്ങളില്‍ നിന്നുമകറ്റി നിര്‍ത്താനും വേണ്ടി നടത്തുന്ന ഭരണകൂടത്തിന്റെ ഗൂഢാലോചനപരമായ കുപ്രചരണമാണ് മാധ്യമങ്ങളിലൂടെ പോലീസ് പുറത്ത് വിട്ടത്.
പ്രദേശത്തെ തൊഴിലാളികളും കര്‍ഷകരും ആദിവാസികളും ദുരിത പൂര്‍ണ്ണമായ ജീവിതമാണ് നയിക്കുന്നത്. അവരെ സംഘടിപ്പിക്കന്നതും സമരസജ്ജരാക്കുന്നതും തടയുകയാണ് ഇതിലൂടെ ഭരണകൂടം ലക്ഷ്യം വെച്ചത്. ഇത് ജനങ്ങള്‍ തിരിച്ചറിയണം. തൊഴിലാളികളും കര്‍ഷകരും ആദിവാസികളും ഉള്‍പ്പെടെയുള്ള മര്‍ദ്ദിത ബഹുജനങ്ങള്‍ ഇത്തരം കുപ്രചരണങ്ങള്‍ നുണ പ്രചരണങ്ങള്‍ തള്ളിക്കളയണം. മരദ്ദിതരുടെ പോരാട്ട നിര പടുത്തുയര്‍ത്തി പ്രതീക്ഷാ നിര്‍ഭരമായ പുതിയൊരു ജീവിതത്തിനായി മാവോയിസ്റ്റ് വിപ്ലവകാരികളുമായി ഐക്യപ്പെടണം.
വിപ്ലവാഭിവാദ്യങ്ങളോടെ അജിത (വക്താവ്)


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍