പരിശോധനക്ക് പോകുകയായിരുന്ന ഗര്‍ഭിണിയെ തടഞ്ഞു നിര്‍ത്തി കേസെടുത്തതായി പരാതി
പടിഞ്ഞാറത്തറ : ആശുപത്രിയിലേക്ക് പുറപ്പെട്ട ഗര്‍ഭിണിയായ യുവതിയെ മണിക്കൂറുകളോളം അന്യായമായി പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചതായും മാനസികമായി പീഡിപ്പിച്ചതായും പരാതി. പടിഞ്ഞാറത്തറ സ്വദേശിനിയായ നാജിയയാണ് സംസ്ഥാന പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. അത്തോളിയിലെ ഭര്‍തൃഗൃഹത്തില്‍ നിന്നും കല്‍പ്പറ്റയിലെ ഗൈനക്കോളജിസ്റ്റിനെ കാണിക്കാന്‍ ഭര്‍ത്താവിനൊപ്പം കാറില്‍ പുറപ്പെട്ട ഇവരെ വെള്ളമുണ്ട സ്‌റ്റേഷനിലെ എഎസ്‌ഐ മുഹമ്മദലി തടഞ്ഞു നിര്‍ത്തി കേസെടുത്തതായാണ് പരാതി. എന്നാല്‍ അന്തര്‍ജില്ല സഞ്ചരിക്കാനുള്ള ഈ പാസടക്കമുള്ള രേഖകള്‍ കൈവശമില്ലാത്തതിനും, മതിയായ രേഖകള്‍ ഇല്ലാതെ യാത്ര ചെയ്തതിനും നിയമപരമായ നടപടിയെടുക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
കോഴിക്കോട്അത്തോളി യിലേക്ക് വിവാഹം കഴിപ്പിച്ച പടിഞ്ഞാറത്തറ സ്വദേശിനിയായ യുവതി കല്‍പ്പറ്റയിലെ ഗൈനക്കോളജിസ്റ്റിനെ കാണിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പുറപ്പെട്ടത്. ചികിത്സാ വിവരങ്ങളള്‍ ഉള്ളതിനാല്‍ വെള്ളമുണ്ട വരെ തടസ്സമില്ലാതെ യാത്ര ചെയ്തതായും എന്നാല്‍ വെള്ളമുണ്ട പോലീസ് സ്‌റ്റേഷന് മുന്‍വശം ഇവരെ തടഞ്ഞുവെച്ച് എഎസ് ഐ മുഹമ്മദലി സാക്ഷ്യപത്രവും ചികിത്സാ വിവരങ്ങളും നല്‍കിയിട്ടും വിട്ടയക്കാന്‍ തയ്യാറായില്ലെന്നും, റോഡില്‍ നിന്നും സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും മോശമായ രീതിയില്‍ പെരുമാറുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
അങ്ങേയറ്റം അവഹേളനപരമായ രീതിയിലാണ് പോലീസ് ഉദ്യോഗസ്ഥന്‍ സംസാരിച്ചതെന്ന് പരാതിയിലുണ്ട്. മഹാമാരി കാലത്ത് സുദീര്‍ഘമായ സേവനം നടത്തുന്ന പോലീസ് സേനക്കുതന്നെ മോശം പേരുണ്ടാക്കിയ ഈ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.എന്നാല്‍ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാമെന്നിരിക്കെ മതിയായ രേഖകകളില്ലാതെ അന്തര്‍ ജില്ലാ സര്‍വ്വീസ് നടത്തിയതിനെതിരെ നിയമ പരമായ നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്ന് കുറ്റാരോപിതനായ എ എസ് ഐ മുഹമ്മദലി പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍