ലോക്ക് ഡൗണിന്റെ മറവില്‍ മാനന്തവാടി സി ഐ പൊതുജനങ്ങളോട് മോശമായി പെരുമാറുന്നത് അവസാനിപ്പിക്കണം: സിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.
മാനന്തവാടി: ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ മറവില്‍ പൊതുജനങ്ങളോടും വ്യാപാരികളോടും അടക്കം മോശമായി പെരുമാറുന്ന മാനന്തവാടി സിഐ പൊതുജനങ്ങളെ മുഴുവന്‍ ക്രിമിനലുകളായി കാണുന്ന സമീപനം അവസാനിപ്പിക്കണമെന്ന് സി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ മുഴുവന്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് പരമാവധി വീടുകളില്‍ തന്നെ കഴിയുന്ന കാലത്ത് അത്യാവശ്യ കാര്യത്തിന് പുറത്തിറങ്ങുന്നവരെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സിഐയുടെ നിലപാട് ഖേദകരമാണ്.തന്റെ മകന്റെ വൃക്കമാറ്റിവെക്കലുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നതിനായി ഡിവൈഎസ്പി ഓഫീസിലേക്ക് യാത്രചെയ്ത് സിപിഐ മാനന്തവാടി ലോക്കല്‍ സെക്രട്ടറി കെ പി വിജയനെ വഴിയില്‍ തടയുകയും അസഭ്യവര്‍ഷം നടത്തുകയും കയ്യേറ്റ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സിഐ മുകുന്ദ നെതിരെ അധികാരികള്‍ നടപടിയെടുക്കാന്‍ തയ്യാറാവണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് അധികാരികള്‍ തന്നെ വയോധികരെ പോലും അധിക്ഷേപിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഇത്തരം ഉദ്യോഗസ്ഥര്‍ കേരളത്തിലെ പോലീസ് സേനയ്ക്ക് തന്നെ അപമാനമാണ്. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി യുടെയും ഡി ജി പി യുടെയും ഒക്കെ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പിക്കുകയാണ് ഈ ഉദ്യോഗസ്ഥന്‍.മാനന്തവാടി സിഐ മുകുന്ദന് എതിരെ നിരവധി ആക്ഷേപങ്ങള്‍ ആണ് ഉയര്‍ന്നുവരുന്നത്. ഇത്തരം മോശമായ പെരുമാറ്റത്തില്‍ നിന്നും പിന്മാറാന്‍ സിഐ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഐ തയ്യാറാവുക തന്നെ ചെയ്യും.അടിയന്തിര ഓണ്‍ലൈന്‍ യോഗത്തില്‍ മണ്ഡലം സെക്രട്ടറി വി കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. ഇ ജെ ബാബു, കെ സജീവന്‍, നിഖില്‍ പദ്മനാഭന്‍, വി വി ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍