ബഫര്‍സോണ്‍ കരട് വിഞ്ജാപനവും മുനിസിപ്പല്‍ മാസ്റ്റര്‍പ്ലാന്‍ വിഞ്ജാപനവും;ബത്തേരിയിലെ കെട്ടിട ഉടമകള്‍ ആശങ്ക പ്രകടിപ്പിച്ചു.
ബത്തേരി:കേന്ദ്ര ഗവണ്മെന്റ് പുറപ്പെടുവിച്ച ബഫര്‍സോണ്‍ കരട് വിഞ്ജാപനവും, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ മാസ്റ്റര്‍പ്ലാന്‍ വിഞ്ജാപനവും സംബന്ധിച്ച വിഷയങ്ങളില്‍, ഏറ്റവും കൂടുതല്‍ ബാധിക്കുന്ന വിഭാഗമായ വയനാട്ടിലെ പ്രത്യേകിച്ച് സുല്‍ത്താന്‍ ബത്തേരിയിലെ കെട്ടിട ഉടമകള്‍ ആശങ്ക പ്രകടിപ്പിച്ചു. ഈ രണ്ടു വിഷയങ്ങളും കെട്ടിട ഉടമകളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന രീതിയിലുള്ളതാണ്. അതുകൊണ്ട് ജനജീവിതത്തെ ദുസഹമാക്കുന്ന ഇത്തരം തീരുമാനങ്ങളില്‍ നിന്നും അധികൃതര്‍ പിന്‍തിരിയണമെന്ന് കെട്ടിട ഉടമകള്‍ ആവശ്യപ്പെട്ടു.
അശാസ്ത്രീയമായ ബഫര്‍സോണ്‍ അതിര്‍ത്തി നിര്‍ണയം, ബാധിതപ്രദേശങ്ങളിലെ ജനഹിതമോ, നാടിന്റെ നന്മയോ ഉദ്ദേശിച്ചല്ല എന്ന് കരട് വിഞ്ജാപനത്തില്‍ നിന്നും മനസ്സിലാകുന്നു, അത് തിരുത്തി ജനവാസ കേന്ദ്രങ്ങളില്‍ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തുകയും, വനപ്രദേശങ്ങളില്‍ കാടും നാടും വേര്‍തിരിച്ച് അതിര്‍ത്തി നിര്‍ണ്ണയിച്ച് പുനര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ അതിനനുസൃതമായ അന്തിമ വിഞ്ജാപനം പുറപ്പെടുവിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് കേരള ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നതായി കെട്ടിട ഉടമകള്‍ അറിയിച്ചു.
സുല്‍ത്താന്‍ ബത്തേരിയിലെ നിര്‍ദ്ദിഷ്ട മാസ്റ്റര്‍പ്ലാന്‍, സോണ്‍ നിര്‍ണയവും മറ്റ് നിയന്ത്രണങ്ങളും പ്രശസ്ത പട്ടണത്തിന്റ വികസനത്തിനും പരോഗതിക്കും വിഘാതം സൃഷ്ടിക്കുന്നതാണ്, മുനിസിപ്പാലിറ്റിയിലെ ഏറ്റവും വലിയ നികുതിദായകരായ കെട്ടിട ഉടമകളെ ഇത് പ്രതികൂലമായി ബാധിക്കും,
മാസ്റ്റര്‍പ്ലാന്‍ കരടിനെതിരെ വന്ന പരാതികളില്‍, നഗര സഭാ അധ്യക്ഷന്റെ നേതൃത്വത്തില്‍ ജില്ലാ ടൗണ്‍പ്ലാനിംഗ് അധികാരി സര്‍വ്വകക്ഷി യോഗത്തില്‍ നല്‍കിയ ഉറപ്പുകള്‍ കാറ്റില്‍ പറത്തിക്കൊണ്ട് അതേ പ്ലാന്‍ നോട്ടിഫൈ ചെയ്ത് നടപ്പാക്കാനുളള നടപടിയെ അംഗീകരിക്കാനാവില്ലെന്നും, സു.ബത്തേരി നഗരസഭ പുതിയ ഭരണ സമിതി പ്രസ്തുത മാസ്റ്റര്‍പ്ലാന്‍ നിര്‍ത്തിവെക്കാനുളള തീരുമാനം അംഗീകരിച്ചു കൊണ്ട്, ഇത് നടപ്പിലാക്കാനുളള നടപടിയില്‍ നിന്നും ജില്ലാ ടൗണ്‍ പ്ലാനിംഗ് വിഭാഗം പിന്‍മാറണമെന്നും കേരളാ ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്‌റ്റേറ്റ് സെക്രട്ടറി അലി ബ്രാന്‍, ജില്ലാ പ്രസിഡന്റ് അബ്ബാസ് ഹാജി, ജനറല്‍ സെക്രട്ടറി അഡ്വക്ക്റ്റ് ജെസ്റ്റസ് പൗലോസ്, ജോയിന്റ് സെക്രട്ടറി വി. നിരന്‍, മാനത്താവടി പ്രസിഡന്റ് ബെക്കര്‍ പള്ളിയാല്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍