എന്‍.ജി.ഒ അസോസിയേഷന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ച നടപടി സബ് കോടതി റദ്ദ് ചെയ്തു
ബത്തേരി: കേരള എന്‍.ജി.ഒ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ ഉടമസ്ഥതയില്‍ കല്‍പ്പറ്റ ബ്ലോക്ക് ഓഫീസിനു സമീപമുള്ള അഞ്ച് സെന്റ് ഭൂമി കൈമാറ്റം ചെയ്തതായി ചമച്ച വ്യാജരേഖ സുല്‍ത്താന്‍ ബത്തേരി സബ് കോടതി റദ്ദ് ചെയ്തു. 2010ല്‍ അസോസിയേഷന്‍ മുന്‍ ഭാരവാഹികളായ കെ.വി മാത്യു, വി.എ അഗസ്തി എന്നിവര്‍ ചേര്‍ന്ന് അഗസ്തിയുടെ ബന്ധുവെന്ന് സംശയിക്കുന്ന ബിനു എന്നവര്‍ക്ക് കല്‍പ്പറ്റ സബ് രജിസ്ട്രാര്‍ ഓഫീസില്‍ 5234/10 നമ്പര്‍ തീറാധാരം ചെയ്ത് കൊടുത്ത നടപടിയാണ് കോടതി റദ്ദ് ചെയ്തത്.
ഇത്തരത്തില്‍ വ്യാജരേഖ ചമച്ച വിവരം അറിഞ്ഞയുടനെ സുല്‍ത്താന്‍ ബത്തേരി സബ് കോടതിയില്‍ ഒ എസ് 290/10 ആയി ജില്ലാ കമ്മിറ്റി കേസ്സ് രജിസ്റ്റര്‍ ചെയ്ത് നിയമ നടപടികളുമായി മുന്നോട്ട് പോയി. 2010ല്‍ ആരംഭിച്ച കേസ്സ് നടപടിക്രമം പൂര്‍ത്തീകരിച്ച് 2021 ജനുവരി 30 നാണ് വിധി പ്രസ്താവിച്ചത്. വ്യാജമായി ചമച്ച ആധാരം റദ്ദ് ചെയ്ത് വസ്തു വയനാട് ജില്ലാ കമ്മിറ്റിക്ക് കൈമാറുന്നതിനും കോടതി ചെലവുകള്‍ നല്‍കുന്നതിനുമാണ് ഉത്തരവായിരിക്കുന്നത്.
എന്‍.ജി.ഒ അസോസിയേഷനു വേണ്ടി അഡ്വ കെ.എന്‍ മോഹനാണ് കേസ്സിന് ഹാജരായത്. എന്‍.ജി.ഒ അസോസിയേഷന്റെ അംഗീകാരം മുതല്‍ അടിസ്ഥാനപരമായ തര്‍ക്കങ്ങള്‍ ഉന്നയിച്ചാണ് പ്രതികള്‍ കേസ്സ് നേരിട്ടത്. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ കോട്ടത്തല മോഹനന്‍ നയിക്കുന്ന എന്‍.ജി ഒ അസോസിയേഷനാണ് അംഗീകാരം എന്ന ഗവണ്‍മെന്റ് ഉത്തരവ് കോടതി പരിഗണനയിലെടുത്തിട്ടുണ്ട്. അന്തിമ വിജയം സത്യത്തിന് തന്നെയായിരിക്കുമെന്നതിന്റെ തെളിവാണ് കോടതി വിധിയെന്ന് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് സെക്രട്ടറി കെ.എ മുജീബ് ട്രഷറര്‍ കെ.ടി ഷാജി എന്നിവര്‍ അഭിപ്രായപ്പെട്ടു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍