OPEN NEWSER

Monday 07. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട്ടിലെ കര്‍ഷകര്‍ ഇടവേളക്ക് ശേഷം വീണ്ടും ആത്മഹത്യമുനമ്പിലേക്ക്. 

  • S.Batheri
27 Sep 2018

പുല്‍പ്പള്ളി: വയനാട്ടിലെ കര്‍ഷകര്‍ ഇടവേളക്ക് ശേഷം വീണ്ടും ആത്മഹത്യമുനമ്പിലേക്ക്. കഴിഞ്ഞ ഒന്നരമാസത്തിനിടെ കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയില്‍ മാത്രമായി മൂന്ന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. പുല്‍പ്പള്ളി അമരക്കുനി വട്ടമല രാഘവന്‍ (62), പുല്‍പ്പള്ളി കാപ്പിസെറ്റ് കൊടക്കപ്പള്ളി അജിത്കുമാര്‍(53), പുല്‍പ്പള്ളി ആലൂര്‍ക്കുന്ന് കുറിച്ചിപ്പറ്റ മാനിക്കാട്ട് രാമദാസ് (57) എന്നിവരാണ് പുല്‍പ്പള്ളിയില്‍ കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകര്‍. ആത്മഹത്യ ചെയ്ത രാഘവന് ജില്ലാസഹകരണബാങ്കിന്റെ പുല്‍പ്പള്ളി സാഹാഹ്നശാഖയില്‍ അഞ്ച് ലക്ഷം രൂപയും, എസ് ബി ഐയുടെ കാപ്പിസെറ്റ് ശാഖയില്‍ ഏഴ് ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയുമുണ്ടായിരുന്നു. കാര്‍ഷികവൃത്തി ഉപജീവന മാര്‍ഗമായ രാഘവന് 1.23 ഏക്കര്‍ സ്ഥലമാണ് സ്വന്തമായുള്ളത്. ഈ സ്ഥലത്തുണ്ടായിരുന്ന കുരുമുളക്, കമുക് തുടങ്ങിയ കൃഷികള്‍ പൂര്‍ണമായി നശിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമമവും, കടബാധ്യതയുമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. മരിച്ച അജിത്തിനും വിവിധയിടങ്ങളില്‍ കടബാധ്യതയുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ ചൊവ്വാഴ്ച മരിച്ച രാമദാസിനും വിവിധ സാമ്പത്തികസ്ഥാപനങ്ങളായി അഞ്ച് ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. മകളുടെ വിവാഹാവശ്യത്തിനായി പിന്നോക്ക വികസനകോര്‍പറേഷനില്‍ നിന്നും വായ്പയെടുത്ത മനോവിഷമവും രാമദാസിനെ അലട്ടിയിരുന്നു. കൃഷിനാശത്തെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തികപ്രതിസന്ധിമൂലമാണ് ഈ മൂന്ന് കര്‍ഷകരും ആത്മഹത്യ ചെയ്തത്. സര്‍ക്കാര്‍ കാര്‍ഷികവായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സഹകരണബാങ്കുകളൊഴിച്ച് മറ്റ് ബാങ്കുകളിലെല്ലാം ഇത് അട്ടിമറിക്കുകയാണെന്നാണ് ആക്ഷേപം. വയനാട്ടിലെ കാര്‍ഷികവിളകളെല്ലാം തന്നെ വ്യാപകമായി നശിച്ചുകഴിഞ്ഞു. ദ്രുതവാട്ടമടക്കമുള്ള രോഗങ്ങള്‍ ബാധിച്ച് കുരുമുളക് കൃഷിയും, കനത്തമഴയില്‍ കാപ്പികൃഷിയും, കീടബാധമൂലം കൊക്കോകൃഷിയും, കനത്തമഴയില്‍ വാഴകൃഷിയും നാമാവശേഷമായി കഴിഞ്ഞു. വയനാട്ടില്‍ പെയ്ത അതിശക്തമായ മഴയില്‍ വെള്ളം കയറി ഇഞ്ചികൃഷിയും പൂര്‍ണമായി തന്നെ നശിച്ചുകഴിഞ്ഞു. സെപ്റ്റംബര്‍ഒക്‌ടോബര്‍മാസം മുതല്‍ വിളവെടുക്കേണ്ട പൈങ്ങ പൂര്‍ണമായി തന്നെ ഇല്ലാതായ അവസ്ഥയിലാണ്. അതിശക്തമായ മഴയില്‍ അടക്കകള്‍ പൂര്‍ണമായി കരിഞ്ഞുണങ്ങിയതാണ് കാരണം. മുന്‍കൂട്ടി പാട്ടത്തിനെടുത്ത പലരും പിന്‍വാങ്ങി കഴിഞ്ഞു. ഇത്തരത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ബാങ്കുകള്‍ സര്‍ഫാസി ആക്ട് പ്രകാരമുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ്. വയനാട്ടില്‍ 8000ത്തോളം കര്‍ഷകരാണ് ഈ കരിനിയമപ്രകാരമുള്ള നടപടി നേരിട്ടുകൊണ്ടിരിക്കുന്നത്. അയിരത്തോളം കര്‍ഷകര്‍ കോടതിയില്‍ പോയിട്ടുണ്ടെങ്കിലും നിയമകുരുക്ക് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ബാങ്കുകളുടെ കര്‍ഷകദ്രോഹനടപടികള്‍. കാര്‍ഷികവായ്പകള്‍ക്ക് മാത്രമായാണ് നിലവില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. ഭൂരിഭാഗം കര്‍ഷകരും കാര്‍ഷികേതര വായ്പകളും മറ്റുമെടുത്താണ് കൃഷി നടത്തിയിട്ടുള്ളത്. പുല്‍പ്പള്ളിയില്‍ മാത്രമായി 1500ഓളം കര്‍ഷകര്‍ പിന്നോക്കസമുദായ കോര്‍പറേഷന്റെയും, ദേശസാത്കൃതബാങ്കുകളുടെയും, ന്യൂജനറേഷന്‍ ബാങ്കുകളുടെയും നടപടി നേരിട്ടുവരികയാണ്. കടം കയറി ഗത്യന്തരമില്ലാതെ ആകെയുള്ള ഭൂമി വില്‍ക്കാന്‍ തയ്യാറാകുന്ന കര്‍ഷകര്‍ക്ക് അതിനും സാധിക്കുന്നില്ല. ഒരുകാലത്തുമില്ലാത്ത വിധം വയനാട്ടില്‍ പ്രളയം വന്ന സാഹചര്യത്തില്‍ ഭൂമിയുടെ മാര്‍ക്കറ്റ് വിലയില്‍ ഗണ്യമായ ഇടിവുണ്ടായതിനാല്‍ ഭൂമിക്കച്ചവടം നടക്കാത്തതാണ് അതിന് കാരണം. പുല്‍പ്പള്ളി മേഖലയില്‍ മാത്രം വിവിധ ബാങ്കുകള്‍ 20ഓളം കര്‍ഷകരുടെ ഭൂമികള്‍ ലേലത്തിന് വെച്ചിരിക്കുകയാണ്. അതീവഗുരുതരമാണ് വയനാട്ടിലെ കാര്‍ഷികമേഖലയുടെ അവസ്ഥയെങ്കിലും അനുകൂലമായ നിലപാടുകളും പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പാക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാവുകയാണ്. 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show