കാലവര്‍ഷത്തില്‍ കനത്ത തിരിച്ചടി; വയനാട്ടില്‍ 51% മഴക്കുറവ്: ആശ്വാസമായി തവിഞ്ഞാലും തൊണ്ടര്‍നാടും
കല്‍പ്പറ്റ: കാലവര്‍ഷം ആരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോള്‍ വയനാട്ടില്‍ 51 ശതമാനം മഴ കുറവ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം സാധാരണ ലഭിക്കേണ്ട മഴയില്‍ 51 ശതമാനത്തിന്റെ കുറവാണ് ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്താകെ 21 ശതമാനം മഴക്കുറവ് ഉണ്ടായപ്പോള്‍, അതിന്റെ ഇരട്ടിയിലധികമാണ് വയനാട്ടില്‍ അനുഭവപ്പെട്ടത്. ഓഗസ്റ്റ് 30 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 1735.2 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1365.4 മില്ലിമീറ്റര്‍ മാത്രമാണ് ലഭിച്ചത്.
ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ കനത്ത തിരിച്ചടി നല്‍കിയെങ്കിലും തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ മാത്രമാണ് താരതമ്യേന മെച്ചപ്പെട്ട നിലയില്‍ ശരാശരി മഴ രേഖപ്പെടുത്തിയത്. പസഫിക് സമുദ്രത്തിലെ ഉപരിതല ജലം അസാധാരണമായി ചൂടാകുന്ന 'എല്‍ നിനോ' പ്രതിഭാസം ശക്തമായി തുടരുന്നതാണ് ഇത്തവണ കാലവര്‍ഷം ചതിക്കാന്‍ പ്രധാന കാരണമായത്.
സമുദ്രോപരിതല താപനില ഉയരുന്നത് ആഗോളതലത്തില്‍ തന്നെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും കടുത്ത വരള്‍ച്ചയ്ക്കും വഴിവെക്കുന്നുണ്ട്.
സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ജില്ലയില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും, മാസം മുഴുവന്‍ കണക്കാക്കുമ്പോള്‍ സാധാരണയേക്കാള്‍ കുറഞ്ഞ മഴയേ ലഭിക്കൂ എന്നാണ് മുന്നറിയിപ്പ്. പ്രധാന വിളവെടുപ്പ് കാലത്തേക്ക് നീങ്ങുന്ന വേളയില്‍ മഴയുടെ അളവ് കുത്തനെ കുറഞ്ഞത് കാര്‍ഷിക മേഖലയെയും വേനലിലേക്കുള്ള ജലലഭ്യതയെയും സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് മലയോര കര്‍ഷകര്‍.
വയനാട്ടില്‍ മഴക്കുറവ് ഫാട്ടോ
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
