സ്‌കൂള്‍ കലോത്സവം: വ്യാജ അപ്പീല്‍ ഉത്തരവുണ്ടാക്കിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു; പ്രതികളിലൊരാള്‍ മാനന്തവാടി സ്വദേശി

മാനന്തവാടി:സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മത്സരിക്കാന്‍ ബാലവകാശ കമ്മീഷന്റെ പേരില്‍ വ്യാജ അപ്പീല്‍ ഉത്തരവ് ഉണ്ടാക്കിയ കേസിലെ രണ്ട് നൃത്താധ്യാപകരെ ്രൈകംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മാനന്തവാടിയിലെ ജോബ്സ് ആന്റ് സാബ്സ് നൃത്ത വിദ്യാലയ ഉടമയും അധ്യാപകനുമായ കുഴിനിലം വേങ്ങാചോട്ടില്‍ ജോബിന്‍ ജോര്‍ജ് , തൃശൂര്‍ ചേര്‍പ്പ് സ്വദേശി കണ്ണന്തറ വീട്ടില്‍ സൂരജ് എന്നിവരെയാണ് എറണാകുളം ്രൈകംബ്രാഞ്ച് എസ്.പി പി.എന്‍ ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായും അന്വേഷണം പുരോഗമിക്കുന്നതായും എസ്.പി പറഞ്ഞു.
തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നൃത്താധ്യാപകന്‍ ജോബിന്‍ ജോര്‍ജ് 2002ലെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവ കലാപ്രതിഭയാണ്. പിന്നീട് സിനിമാ സംവിധാന സഹായിയായി ബോംബെയിലേക്ക് പോയ ജോബിന്‍ ഏഷ്യാനെറ്റ് ചാനല്‍ സംപ്രേക്ഷണം ചെയ്ത തകധിമി ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ വീണ്ടും നൃത്ത രംഗത്ത് സജീവമാകുകയായിരുന്നു. പിന്നീട് നിരവധി റിയാലിറ്റി ഷോകളില്‍ ജോബിന്‍ മികവ് തെളിയിച്ചിട്ടുണ്ട്. തുടര്‍ന്ന് സഹോദരനുമായി ചേര്‍ന്ന് അഞ്ച് വര്‍ഷം മുമ്പ് മാനന്തവാടിയിലും, കോഴിക്കോടും ജോബ്സ് ആന്റ് സാബ്സ് എന്ന് പേരില്‍ ഡാന്‍സ് സ്‌ക്കൂളുകള്‍ ആരംഭിച്ച് വിദ്യാര്‍ത്ഥികളെയും, മറ്റുള്ളവരേയും നൃത്തം അഭ്യസിപ്പിച്ച് വരികയായിരുന്നു. സ്‌ക്കൂള്‍ കലോത്സവങ്ങളില്‍ ജോബിനും സഹോദരനും അവതരിപ്പിച്ച വ്യത്യസ്തമായ സംഘനൃത്ത ശൈലികള്‍ ഏറെ പ്രശസ്തമാകുകയും ഇരുവരും സംസ്ഥാനത്തെ പ്രധാന സ്‌ക്കൂളുകളിലെ അവിഭാജ്യ ഘടകമാകുകയുമായിരുന്നു.
സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കാനുള്ള അതിമോഹവുമായി ബാലാവകാശ കമ്മീഷന്റെ പേരില്‍ രക്ഷാകര്‍ത്താക്കള്‍ എത്തിച്ച അപ്പീലുകള്‍ ഡി.പി.ഐ ഓഫീസില്‍ വിശദമായി പരിശോധിക്കുന്നതിനിടെയാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെടുന്നത്. ഡി.പി.ഐ ഓഫീസിലെ ഓഫീസര്‍ നേരത്തെ സംസ്ഥാന ബാലാവകാശ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ കമ്മീഷന്റെ പേരില്‍ എത്തിയ ഉത്തരവുകള്‍ വ്യാജമാണെന്ന് കണ്ടെത്താന്‍ എളുപ്പത്തില്‍ സാധിച്ചു. ഇതോടെ നിയമനടപടിക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ തൃശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ലോക്കല്‍ പോലീസില്‍ നിന്ന് അന്വേഷണം ഏറ്റെടുത്ത എറണാകുളം ്രൈകംബ്രാഞ്ച് എസ്.പി പി.എന്‍ ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘം ഒറ്റരാത്രികൊണ്ടാണ് കേസിലെ പ്രതികളായ രണ്ട് പേരെയും പിടികൂടുന്നത്. ഡാന്‍സ് അക്കാദമികള്‍ നടത്തുന്ന ജോബിയും, സൂരജും തങ്ങളുടെ സ്ഥാപനത്തിന് കൂടുതല്‍ പബ്ലിസിറ്റി ലഭിക്കുന്നതിനായാണ് സ്ഥാപനത്തില്‍ നൃത്തയിനങ്ങള്‍ അഭ്യസിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി ബാലാവകാശ കമ്മീഷന്റെ പേരില്‍ വ്യാജ അപ്പീലുകളുമായി എത്തിയത്. കേസിലെ മുഖ്യപ്രതിയും തയ്യല്‍ കടക്കാരനുമായ തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ചില്ലിക്കാട്ടില്‍ സജികുമാറിനെ സമീപിച്ചാണ് വ്യജ അപ്പീല്‍ ഉത്തരവുകള്‍ തരപ്പെടുത്തിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. സൂരജ് 5 അപ്പീലും, ജോബി നാല് അപ്പീലുകളുമാണ് തരപ്പെടുത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. അപ്പീലുകള്‍ ലഭ്യമാക്കാന്‍ ഇരുപത്തിയയ്യായിരം മുതല്‍ മുപ്പതിനായിരം രൂപ വരെയാണ് ഇരുവരും രക്ഷാകര്‍ത്താക്കളില്‍ നിന്നു വാങ്ങിയിരുന്നത്. അപ്പീല്‍ കമ്മിറ്റി തട്ടിപ്പ് കണ്ടെത്തിയതോടെ മുഖ്യപ്രതി സജികുമാര്‍ തന്റെ മക്കള്‍ക്ക് വേണ്ടി തരപ്പെടുത്തിയ വ്യാജ അപ്പീലുകള്‍ കീറിക്കളഞ്ഞ് കോടതി മുഖാന്തിരം യഥാര്‍ത്ഥ അപ്പീല്‍ തരപ്പെടുത്തി മല്‍സരയിനങ്ങളില്‍ പങ്കെടുത്തതായും ്രൈകംബ്രാഞ്ച് കണ്ടെത്തി. മക്കളുടെ നൃത്തം കാണാന്‍ കലോല്‍സവ നഗരിയില്‍ എത്തിയ സജികുമാര്‍ തലനാരിഴയ്ക്കാണ് ്രൈകംബ്രാഞ്ചിന്റെ കെണിയില്‍ നിന്നു രക്ഷപ്പെട്ടത്.
തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. ്രൈകംബ്രാഞ്ച് എസ്.ഐ എം.പി ശങ്കരന്‍കുട്ടി, എസ്.ഐ ഫിലിപ്പ്, സീനിയര്‍ സി.പി.ഒമാരായ കെ.സൂരജ്, സി.സി സുഭാഷ്, സി.പി.ഒ രാജേഷ്, പി.എസ് ഷിജില്‍, എസ്.രാജന്‍ എന്നിവര്‍ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍