വള്ളിയൂര്‍ക്കാവ് റോഡിലെ ഫുട്പാത്ത് കാടുകയറി മൂടി; കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍
മാനന്തവാടി: നഗരത്തിലെ പ്രധാന പാതകളിലൊന്നായ മാനന്തവാടിവള്ളിയൂര്‍ക്കാവ് റോഡിലെ ഫുട്പാത്ത് ചെടികളും വള്ളികളും പടര്‍ന്നുപിടിച്ച് കാടുകയറിയ നിലയില്‍. ഇതുമൂലം ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ എത്തുന്ന ഈ ഭാഗത്ത് കാല്‍നടയാത്ര തികച്ചും അസാധ്യമായിരിക്കുകയാണ്.
കെ.എസ്.എഫ്.ഇ, കാനറ ബാങ്ക്, ബെവ്‌കോ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്കും, അമൃത വിദ്യാലയമടക്കമുള്ള വിദ്യാലയങ്ങളിലേക്കും മറ്റും നാട്ടുകാര്‍ ദിനവും കടന്നുപോകുന്നത് ഈ വഴിയിലൂടെയാണ്. എന്നാല്‍ നടപ്പാത പൂര്‍ണ്ണമായും അടഞ്ഞുപോയതോടെ വയോധികരും സ്ത്രീകളും ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ ജീവന്‍ പണയം വെച്ച് റോഡിന് നടുവിലൂടെ നടക്കേണ്ട ഗതികേടിലാണ്.
അതിവേഗത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന വള്ളിയൂര്‍ക്കാവ് റോഡില്‍, വഴിപോക്കര്‍ റോഡിലിറങ്ങി നടക്കുന്നത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. രാത്രികാലങ്ങളില്‍ വെളിച്ചക്കുറവു കൂടിയാകുമ്പോള്‍ കാടുകയറിയ ഭാഗങ്ങളില്‍ പാമ്പ് അടക്കമുള്ള വിഷജീവികളുടെ ശല്യമുണ്ടാകുമോ എന്ന ഭയവും നാട്ടുകാര്‍ക്കുണ്ട്.
അടിയന്തരമായി അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണമെന്നും, കാടുകള്‍ വെട്ടിമാറ്റി ഫുട്പാത്ത് കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചാരയോഗ്യമാക്കണമെന്നുമാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
