എച്ച്ഡി കോട്ടയില്‍ ചെണ്ടുമല്ലി പാടം പുത്തുലഞ്ഞു
പുല്‍പ്പള്ളി: കബനിനദിക്കരയിലും ചെണ്ടുമല്ലികള്‍ കൂട്ടത്തോടെ പൂത്തത് വിസ്മയക്കാഴ്ചയായി. കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടായിരുന്നു പൂപ്പാടങ്ങളാല്‍ സമൃദ്ധമെങ്കിലും ഇത്തവണ കൂടുതല്‍ മേഖലകളില്‍ ചെണ്ടുമല്ലി കൃഷി ചെയ്തിട്ടുണ്ട്. കേരളകര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ കര്‍ണാടകയിലെ വെള്ള, ഹാന്റ്‌പോസ്റ്റ്, എച്ച് ഡി കോട്ട എന്നിവിടങ്ങളിലാണ് ധാരാളമായി ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്. കര്‍ഷകരില്‍ ഏറെയും മലയാളികളാണെന്നതാണ് മറ്റൊരു പ്രത്യേകത. ഇഞ്ചി, വാഴ കൃഷിയോടൊപ്പം തന്നെയാണ് മലയാളി കര്‍ഷകര്‍ ഇടവിളയായി ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്. ഏക്കര്‍ കണക്കിന് സ്ഥലത്ത് ചെണ്ടുമല്ലി കൂട്ടത്തോടെ പൂത്തുനില്‍ക്കുന്നത് മനോഹരമായി കാഴ്ചയായി മാറിയിരിക്കുകയാണ്. സാധാരണ ഗുണ്ടല്‍പേട്ടില്‍ പൂക്കാലമായാല്‍ സഞ്ചാരികളുടെ ഒഴുക്കാണ്. മുന്‍കാലങ്ങളില്‍ വിഭിന്നമായി മറ്റിടങ്ങളില്‍ കൂടി ചെണ്ടുമല്ലി പാടമൊരുങ്ങിയതോടെ ഇവിടങ്ങളിലേക്കും സഞ്ചാരികള്‍ കൂട്ടത്തോടെ ഒഴുകുകയാണ്.
അവധിദിവസങ്ങളിലാണ് ഇതുവഴി മൈസൂരിലേക്കും മറ്റും പോകുന്ന സഞ്ചാരികള്‍ ചെണ്ടുമല്ലി പാടങ്ങളില്‍ സമയം ചിലവഴിക്കുന്നത്. സാധാരണ ഗുണ്ടല്‍പേട്ടില്‍ പാടങ്ങളില്‍ ഇറങ്ങി ഫോട്ടോയും വീഡിയോയും എടുക്കുന്നതിന് പണം വാങ്ങാറുണ്ട്. എന്നാല്‍ ഇവിടെ സൗജന്യമായി തന്നെ ആളുകള്‍ക്ക് പാടങ്ങളിലിറങ്ങി ഫോട്ടോയും, വീഡിയോയും എടുക്കാം. പ്രധാനമായും പെയിന്റ് നിര്‍മ്മാണത്തിനായാണ് ചെണ്ടുമല്ലി കൊണ്ടുപോകാറുള്ളത്. അതോടൊപ്പം തന്നെ ഓണത്തിന് പൂക്കളമൊരുക്കുന്നതിനും ചെണ്ടുമല്ലിയെത്തിക്കാനാണ് പല കര്‍ഷകരും ലക്ഷ്യമിടുന്നത്. ചെണ്ടുമല്ലി കൊണ്ടുപോകുന്നതിനായി പല പെയിന്റ് കമ്പനികളുമായി കര്‍ഷകര്‍ സംസാരിച്ചുറപ്പിച്ചു കഴിഞ്ഞു. അടുത്തയാഴ്ച മുതല്‍ വിളവെടുപ്പ് ആരംഭിക്കുന്ന വിധത്തില്‍ പൂക്കള്‍ പാകമായി കഴിഞ്ഞു. ഇഞ്ചി, വാഴ കൃഷിക്കായി ധാരാളമായി സ്ഥലം പാട്ടത്തിനെടുത്തിട്ട മലയാളി കര്‍ഷകരാണ് പരീക്ഷണാടിസ്ഥാനത്തില്‍ പൂക്കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഇത് ലാഭമായാല്‍ വരും വര്‍ഷങ്ങളിലും പൂകൃഷിയില്‍ തുടരാനാണ് പല കര്‍ഷകരുടെയും തീരുമാനം. ഇഞ്ചിയെ പോലെ കമ്പോളത്തില്‍ വില സ്ഥിരതയില്ലാത്തതും, മുടക്കുമുതല്‍ കൂടുതലായതുമാണ് കര്‍ഷകരെ പൂക്കൃഷിയിലേക്ക് ആകര്‍ഷിക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
