ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സമ്മേളനം സമാപിച്ചു; ആരോഗ്യമന്ത്രി പൊതിച്ചോറില്‍ മണ്ണുവാരിയിടരുത് ഡിവൈഎഫ്‌ഐ
മാനന്തവാടി: സര്‍ക്കാര്‍ ആശുപത്രികളിലെ അശരണരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഡിവൈഎഫ്‌ഐ നടത്തുന്ന പൊതിച്ചോര്‍ വിതരണ പദ്ധതി 'ഹൃദയപൂര്‍വം' തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പിന്‍വാങ്ങണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൊതിച്ചോറില്‍ മണ്ണുവാരിയിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം പ്രതിഷേധാര്‍ഹവും മനുഷ്യത്വരഹിതവുമാണ്. ദിവസവും നാല്‍പ്പതിനായിരത്തിലധികം പേര്‍ക്കാണ് ഡിവൈഎഫ്‌ഐ ഭക്ഷണം എത്തിക്കുന്നത്. രാജ്യത്ത് വിഭജനവും ഭിന്നിപ്പും സൃഷ്ടിക്കുന്ന കാലത്ത് ജാതി മത വ്യത്യാസമില്ലാതെ അപരനോടുള്ള കരുതല്‍ ഉയര്‍ത്തിപ്പിടിച്ച പദ്ധതിയാണ് 'ഹൃദയപൂര്‍വം'. ഒമ്പത് വര്‍ഷമായി ജില്ലയില്‍ മുടങ്ങാതെ ഭക്ഷണവിതരണം നടത്തുകയാണ്. പതിനായിരക്കണക്കിന് വീടുകളില്‍നിന്നാണ് സ്‌നേഹപ്പൊതികളെത്തിയത്. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കാലങ്ങളായി നടത്തിയ വ്യാജപ്രചാരണങ്ങളെ ചെറുത്തും, വയറെരിയുന്നവരുടെ മിഴിനിറയാതെ കാത്തു. ആശുപത്രികളില്‍ കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ച് ഭക്ഷണംകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കും.
രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ പേരില്‍ പാവപ്പെട്ടവരുടെ അന്നംമുടക്കാന്‍ അനുവദിക്കില്ലെന്നും സമ്മേളനം പ്രമേയത്തില്‍ വ്യക്തമാക്കി.
സ്വപ്‌നപദ്ധതിയായ വയനാട് തുരങ്കപാത യാഥാര്‍ഥ്യമാക്കുക, മെഡിക്കല്‍ കോളേജ് അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക, പടിഞ്ഞാറത്തറ–പൂഴിത്തോട് പാത എത്രയും വേഗം യാഥാര്‍ഥ്യമാക്കുക, ജില്ലയുടെ വിനോദസഞ്ചാര സാധ്യതയെ ഉപയോഗിച്ച് പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ത്തി. ഞായറാഴ്ച പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിവസത്തില്‍ പ്രതിനിധികളുടെ ചര്‍ച്ചക്ക് ജില്ലാ സെക്രട്ടറി കെ എം ഫ്രാന്‍സിസും സംസ്ഥാന പ്രസിഡന്റ് വി വസീഫും മറുപടി പറഞ്ഞു. ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച സുവനീര്‍ വി വസീഫ് പ്രകാശിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എം വിജിന്‍ എംഎല്‍എ, മുന്‍ മന്ത്രി ഒ ആര്‍ കേളു എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളെയും കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
