'കനിപ്പന്തല്‍ – ഇനി വിദ്യാലയങ്ങളിലും' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 17 ന്
കല്‍പ്പറ്റ: കുട്ടികളില്‍ പോഷകസുരക്ഷ ഉറപ്പാക്കി വിദ്യാലയങ്ങളില്‍ ഫലവൃക്ഷ സംസ്‌കാരം വളര്‍ത്തുന്നതിന് കൃഷി വകുപ്പ് നടപ്പാക്കുന്ന 'കനിപ്പന്തല്‍ – ഇനി വിദ്യാലയങ്ങളിലും' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 17 ന് രാവിലെ 10 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി.സിദ്ദീഖ് നിര്‍വഹിക്കും.
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഫലവൃക്ഷത്തോട്ടങ്ങള്‍ സ്ഥാപിച്ച് വിദ്യാര്‍ത്ഥികളില്‍ പോഷകാഹാര ശീലങ്ങള്‍ വളര്‍ത്തുക, പരിസ്ഥിതി സംരക്ഷണബോധം ശക്തിപ്പെടുത്തുക, കൃഷിയോടുള്ള താത്പര്യം വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ഷിക പദ്ധതി എന്നതിലുപരി അനാരോഗ്യ ശീലങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ മുക്തരാക്കി പ്രകൃതിയോടും കൃഷിയോടും സാംസ്‌കാരത്തോടും ചേര്‍ത്ത് നിര്‍ത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആര്‍.കെ.വി.വൈ. പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കനിപ്പന്തലിലൂടെ സംസ്ഥാനത്ത് 4500 യൂണിറ്റ് ഫലവൃക്ഷത്തോട്ടങ്ങള്‍ സ്ഥാപിക്കും.
മാവ്, പ്ലാവ്, പേര, നെല്ലി, സപ്പോട്ട, റമ്പൂട്ടാന്‍, മാങ്കോസ്റ്റിന്‍, പാഷന്‍ഫ്രൂട്ട് തുടങ്ങി ഫലവൃക്ഷങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ നട്ടുപിടിപ്പിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പോഷകസമൃദ്ധമായ പഴങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം പ്രകൃതിയെയും കൃഷിയെയും അടുത്തറിയാനും പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കാളികളാകാനും പദ്ധതി അവസരമൊരുക്കും. കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സമീകൃതമായ പോഷകാഹാരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു.
എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ എം.എല്‍.എ ഉഷ വിജയന്‍, ജനപ്രതിനിധികള്‍, കൃഷിവകുപ്പ്‌വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, വി.എഫ്.പി.സി.കെ. പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
