വയനാട് കാഞ്ഞിരത്തിനാല്‍ ഭൂസമരം: സുപ്രീം കോടതി ഇടപെടലില്‍ നീതിപ്രതീക്ഷയോടെ കുടുംബം
കല്‍പ്പറ്റ: വയനാട് കളക്ടറേറ്റിന് മുന്നില്‍ ഒരു പതിറ്റാണ്ടിലേറെയായി തുടര്‍ന്നുപോരുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ അനിശ്ചിതകാല ഭൂസമരത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. കുടുംബത്തിന് നീതി നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി വയനാട്ടിലെ മാധ്യമപ്രവര്‍ത്തകനായ ജോസ് കുര്യന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച ഹര്‍ജി പ്രത്യേക കേസായി പരിഗണിച്ചാണ് കോടതിയുടെ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ സെല്‍ തുടര്‍നടപടികള്‍ ആരംഭിച്ചത്. 2025 ജൂലൈയിലാണ് ഈ ഹര്‍ജി പ്രത്യേക കേസായി സുപ്രീം കോടതി രജിസ്റ്റര്‍ ചെയ്തത്.
വില കൊടുത്തു വാങ്ങിയ തങ്ങളുടെ 12 ഏക്കറോളം വരുന്ന ഭൂമി വനംവകുപ്പ് അന്യായമായി പിടിച്ചെടുത്തതിനെതിരെ 2015 ഓഗസ്റ്റ് 15 മുതലാണ് വയനാട് കളക്ടറേറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിച്ചത്. സ്വന്തം ഭൂമിയുടെ അവകാശത്തിനായി നാല് പതിറ്റാണ്ടിലധികം നീണ്ട കഠിനമായ നിയമപോരാട്ടങ്ങള്‍ നടത്തിയ കര്‍ഷകന്‍ കാഞ്ഞിരത്തിനാല്‍ ജോര്‍ജ്, ഒടുവില്‍ കോടതിയില്‍ നിന്ന് പ്രതികൂല വിധിയുണ്ടായതോടെ മാനസികമായി തകരുകയും സ്വന്തം കൃഷിയിടം നഷ്ടപ്പെട്ട ദുഃഖത്തില്‍ 2012 ഡിസംബറില്‍ ഒരു അനാഥാലയത്തില്‍ വെച്ച് മരണപ്പെടുകയുമായിരുന്നു. ജോര്‍ജിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകള്‍ ട്രീസയുടെ ഭര്‍ത്താവായ കെ.കെ. ജെയിംസാണ് നിലവില്‍ ഈ അതിജീവന പോരാട്ടത്തിന് നേതൃത്വം നല്‍കി സമരപ്പന്തലില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം സമരപ്പന്തല്‍ സന്ദര്‍ശിച്ച മന്ത്രി ടി. സിദ്ദിഖ്, ഈ വിഷയം നിലവില്‍ സംസ്ഥാന മന്ത്രിസഭയുടെ അജണ്ടയിലുണ്ടെന്നും അടിയന്തരമായി പരിഗണിക്കുമെന്നും സമരരംഗത്തുള്ള ജെയിംസിനെ അറിയിച്ചിരുന്നു.
കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നേരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളും നീതിനിഷേധവും വിശദമായി പരിശോധിക്കാന്‍ സുപ്രീം കോടതി പി.ഐ.എല്‍ ബ്രാഞ്ച് കേരള സംസ്ഥാന നിയമസഹായ അതോറിറ്റിയുടെ (കെല്‍സ) സഹായം തേടിയിരിക്കുകയാണ്. വനംവകുപ്പ് ഈ കുടുംബത്തെ കുടിയിറക്കി ഭൂമി നിയമവിരുദ്ധമായി കൈയേറിയെന്ന ആരോപണവും, തുടര്‍ന്ന് നീതിക്കായി കോടതികളെ സമീപിക്കുന്നതില്‍ നിന്ന് കുടുംബത്തെ തടഞ്ഞ സാഹചര്യങ്ങളുമാണ് കെല്‍സ നിലവില്‍ അന്വേഷിക്കുന്നത്.
സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ഇക്കഴിഞ്ഞ ജനുവരിയില്‍ വയനാട് ജില്ലാ നിയമസഹായ അതോറിറ്റി ജഡ്ജി ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച രേഖകള്‍ നേരിട്ട് പരിശോധിച്ചിരുന്നു. പ്രമുഖ മാധ്യമങ്ങളില്‍ വന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളാണ് ഡി.എല്‍.എസ്.എ വിലയിരുത്തിയത്. ഇതോടൊപ്പം ഹര്‍ജിക്കാരന്‍ ജോസ് കുര്യന്‍, സമരത്തിന് നേതൃത്വം നല്‍കുന്ന കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മരുമകന്‍ കെ. കെ. ജെയിംസ് എന്നിവരുടെ മൊഴികളും അന്ന് രേഖപ്പെടുത്തിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ മാര്‍ച്ച് 30ന് എറണാകുളം ഹൈക്കോടതി സമുച്ചയത്തില്‍ വെച്ച് കെല്‍സ മെമ്പര്‍ സെക്രട്ടറി പ്രത്യേക സിറ്റിംഗ് നടത്തുകയും, നടപടിക്രമങ്ങളിലെ വീഴ്ചകളെക്കുറിച്ചും നീതിനിഷേധത്തെക്കുറിച്ചും വിശദമായ വ്യക്തത തേടുകയും ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കെല്‍സ തങ്ങളുടെ സമഗ്രമായ റിപ്പോര്‍ട്ട് സുപ്രീം കോടതിയുടെ പി.ഐ.എല്‍ സെല്ലിന് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ വീണ്ടും സജീവമായി കൊണ്ടുവരുന്നതിനുള്ള നിയമപരമായ സാധ്യതകളാണ് ഇപ്പോള്‍ പരിശോധിച്ചുവരുന്നത്. നീണ്ട വര്‍ഷങ്ങളുടെ തെരുവുസമരത്തിനൊടുവില്‍ പരമോന്നത കോടതിയുടെ നേരിട്ടുള്ള ഈ ഇടപെടലും ക്യാബിനറ്റ് തലത്തിലുള്ള ഉറപ്പും തങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് സമരരംഗത്തുള്ള കെ.കെ. ജെയിംസും കുടുംബവും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
