പോലീസിന്റെ കോമ്പിങ് ഓപ്പറേഷന്‍; ആറു മണിക്കൂറില്‍ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തത് 117 കേസുകള്‍; 3 പിടികിട്ടാപ്പുള്ളികളും, 22 വാറണ്ട് കേസ് പ്രതികളും അറസ്റ്റില്‍
കല്‍പ്പറ്റ: കണ്ണൂര്‍ റെയിഞ്ച് ഡിഐജിയുടെ നിര്‍ദ്ദേശപ്രകാരം വയനാട് പോലീസ് നടത്തിയ പ്രത്യേക റേഞ്ച് ലെവല്‍ കോമ്പിങ് ഓപ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്തത് 117 കേസുകള്‍. ശനിയാഴ്ച രാത്രി 11 മുതല്‍ ഞായറാഴ്ച രാവിലെ അഞ്ച് വരെ നടത്തിയ ആറു മണിക്കൂര്‍ കര്‍ശന പരിശോധനയിലാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പരിശോധനയില്‍ മൂന്ന് പിടികിട്ടാപ്പുള്ളികളെയും, 22 വാറണ്ട് കേസ് പ്രതികളെയും അറസ്റ്റ് ചെയ്തു. കാപ്പ കേസില്‍ ഉള്‍പ്പെട്ടവര്‍, മുന്‍ കുറ്റവാളികള്‍, റൗഡികള്‍ തുടങ്ങി 195 പേരെ പരിശോധിച്ചു. ലഹരി ഉപയോഗിച്ചതിനും കൈവശം വെച്ചതിനും ഒമ്പത് കേസുകളും, മദ്യപിച്ചു വാഹനം ഓടിച്ചതിന് 47 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ലയിലെ വിവിധ സ്‌റ്റേഷന്‍ പരിധികളിലും, അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുമായി 2151 വാഹനങ്ങള്‍ പരിശോധിച്ചു. ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തി.
ജില്ലയിലെ സേനാംഗങ്ങളെ 32 ടീമുകളായി തിരിച്ച് നടത്തിയ പരിശോധനക്ക് വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസ്, ജില്ലയിലെ ഡിവൈഎസ്പിമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നും കോമ്പിംഗ് ഓപ്പറേഷന്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
