ദ്വാരകയില്‍ പരസ്യ മദ്യപാനവും നഗ്‌നനതാ പ്രദര്‍ശനവും: വിദ്യാര്‍ത്ഥികളും വ്യാപാരികളും ദുരിതത്തില്‍
മാനന്തവാടി: മാനന്തവാടി താലൂക്കിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രങ്ങളും മറ്റും സ്ഥിതി ചെയ്യുന്ന ദ്വാരകയില്‍, പൊതുവഴിയിലെ പരസ്യ മദ്യപാനവും നഗ്‌നതാ പ്രദര്‍ശനങ്ങളും കാരണം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും കടുത്ത ദുരിതത്തിലായതായി പരാതി. അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളുകളിലേക്കുള്ള പ്രധാന വഴിയിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി തമിഴ്‌നാട് സ്വദേശികളായ ദമ്പതികളുടെ പരസ്യ മദ്യപാനവും അതിക്രമങ്ങളും പതിവായിരിക്കുന്നത്.രാവിലെ മുതല്‍ വൈകുന്നേരം വരെ ലഹരിയില്‍ മുങ്ങി, ചില സമയങ്ങളില്‍ നഗ്‌നരായിപ്പോലും ഇവര്‍ പൊതുവഴിയില്‍ കിടക്കുന്നത് കുട്ടികള്‍ക്കും സ്ത്രീ യാത്രക്കാര്‍ക്കും വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ ഭയന്നാണ് ഈ വഴിയിലൂടെ കടന്നുപോകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ വ്യാപാരികളുടെ ബിസിനസിനെയും ഇവരുടെ ശല്യം ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഈ സാമൂഹിക വിരുദ്ധ ശല്യത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും സ്‌കൂള്‍ അധികൃതരും പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വത്തെപ്പോലും ബാധിക്കുന്ന ഈ ഗുരുതരമായ പ്രശ്‌നത്തില്‍ എത്രയും വേഗം പോലീസും ജനപ്രതിനിധികളും ഇടപെട്ട് ശാശ്വതമായ പരിഹാരം കാണണമെന്നാണ് ദ്വാരകയിലെ വ്യാപാരികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
