കെഎഫ്ആര്‍എ ഉത്തര മേഖലാ സമ്മേളനം മാനന്തവാടിയില്‍ നടന്നു
മാനന്തവാടി: കേരള ഫോറസ്റ്റ് റെയിഞ്ചേഴ്‌സ് അസോസിയേഷന്‍ ഉത്തര മേഖലാ സമ്മേളനം മാനന്തവാടിയില്‍ വെച്ച് നടന്നു. ഗിബ്‌സ് ഹാളില്‍ നടന്ന സമ്മേളനം നോര്‍ത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സന്തോഷ് കുമാര്‍ ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു. കള്ളാടി തുരങ്കപാത ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി തുടങ്ങിയ പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് രാജീവ് കുമാര്‍, സെക്രട്ടറി രമ്യ രാഘവന്‍ തുടങ്ങി നാല് ജില്ലകളില്‍ നിന്നുള്ള റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ പങ്കെടുത്തു. 2026-27 വര്‍ഷത്തെ ഭാരവാഹികളായി കെ.ഹാഷിഫ്: പ്രസിഡണ്ട്, പ്രബീഷ്.എം: വൈസ് പ്രസിഡണ്ട്, റോസ്‌മേരി ജോസ്: സെക്രട്ടറി, വന്ദന ടി.കെ: ജോയിന്‍ സെക്രട്ടറി, സനൂപ് കൃഷ്ണന്‍: ട്രഷറര്‍, കമ്മിറ്റി അംഗങ്ങള്‍: ശ്രീജിത്ത് എ.പി, രതീശന്‍.പി, ജിഷ ഇ.കെ, നസ്‌ന.ടി എന്നിവരെ തിരഞ്ഞെടുത്തു.
മനുഷ്യവന്യ ജീവി സംഘര്‍ഷ ത്തിന്റെ പശ്ചാതലത്തില്‍ തെറ്റിദ്ധാരണജനകമായ രാഷ്ട്രീയ പ്രേരിത സമ്മര്‍ദ്ദത്താല്‍ കാര്യക്ഷമമായ വനംവന്യജീവി സംരക്ഷണത്തില്‍ വനപാലകര്‍ക്ക് ഏര്‍പ്പെടാന്‍ സാധിക്കാത്തതിന്റെ ആശങ്കയും, വയനാട്ടിലെ 2019പുത്തുമല മണ്ണിടിച്ചലില്‍ 17 പേരും, 2024 മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടലില്‍ 298 പേരും, കള്ളാടിയില്‍ 7 പേരും മരണപ്പെട്ട സാഹചര്യത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍കൊണ്ട് മണ്ണിന്റെ സവിശേഷതകള്‍, ജല ആഗിരണ ശേഷി, നീര്‍വാര്‍ച്ചാ സ്വഭാവം, പൈപ്പിംഗ് സാധ്യതകള്‍ എന്നിവ കൂടി കണക്കിലെടുത്ത് ഇത്തരം പ്രവര്‍ത്തി നടപ്പിലാക്കുന്നതില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ മുന്‍ നിര്‍ത്തിയുള്ള പഠനങ്ങളും, അതീവ ജാഗ്രതയും പുലര്‍ത്തേണ്ടതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
2005ലെ കേരള വനേതര പ്രദേശങ്ങളില്‍ വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന (ഭേദഗതി) ആക്ട് പ്രകാരം നോട്ടിഫൈഡ് വില്ലേജ് അല്ലാത്തതും (വയനാട്ടില്‍ 49 വില്ലേജികള്‍ ആയതില്‍ 6 വില്ലേജുകള്‍ നോട്ടിഫൈഡ്) 1 ഹെക്ടറില്‍ കുറവുള്ള സ്ഥലത്തുള്ളതും, കാപ്പിത്തോട്ടമല്ലാത്ത സ്ഥലത്തുള്ളതും, സെക്ഷന്‍ 2(ല) പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ട 10 മരങ്ങള്‍ ഒഴികെ സെക്ഷന്‍ 6(3) 28 ഇന മരങ്ങളില്‍ നിന്നുള്ള തടി കഷ്ണങ്ങളും, കട്ടന്‍സുകളും യാതൊരുവിധ ഉദ്യോഗതല പരിശോധനകളും കൂടാതെ മുറിക്കുന്നതിനും, നീക്കം ചെയ്യുന്നതിനും സാധിക്കുന്നത് കര്‍ഷകനെ സംബന്ധിച്ച് ഒരു പരിധിവരെ പ്രയോജന പ്രദമാണെങ്കിലും, ആയത് തുച്ഛമായ വില മാത്രം നല്‍കി കര്‍ഷകരെ ചൂഷണം ചെയുന്നതിനും, കേവലം ഒരു സത്യപ്രസ്താവന മാത്രം വാഹന ത്തില്‍ വെച്ച് ചെറുമരങ്ങളടക്കം വ്യാപകമായി കടത്തിക്കൊണ്ട് പോകുന്നതിനും സാഹചര്യമൊരുക്കുന്നു. ആയത് കര്‍ഷകരുടെ ലിമിറ്റഡ് ഷേഡ് വേണ്ട കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികള്‍ക്കും, വയനാടിന്റെ ടൂറിസം, കാലാവസ്ഥ, ജല ലഭ്യത തുടങ്ങിയവയെ സംബന്ധിച്ചും വന്‍ ദുരന്തമായി മാറുമെന്നതിനാല്‍ ആവശ്യമായ നിയമനിര്‍മ്മാണത്തിലൂടെ നിയന്ത്രിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും, എല്ലാത്തരം മരങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്ന ബോധവല്‍ക്കരണം കര്‍ഷകരില്‍ എത്തിക്കുന്നതിനെ സംബന്ധിച്ചും സജീവ ചര്‍ച്ച നടന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
