മണ്ണിടിച്ചില്‍ പ്രഭവകേന്ദ്രം ഖനന മേഖലയ്ക്ക് പുറത്തെന്ന് കൊങ്കണ്‍ റെയില്‍വേ
കള്ളാടി: കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലുണ്ടായ കള്ളാടിയില്‍ മണ്ണിടിച്ചിലിന്റെ പ്രഭവകേന്ദ്രം നിലവില്‍ തുരങ്ക പാതയുടെ ഖനനം നടക്കുന്ന പ്രദേശത്തുനിന്നും ഏകദേശം 240 മീറ്റര്‍ മാറിയാണെന്ന് (Ch 8250) കൊങ്കണ്‍ റെയില്‍വേയുടെ വിശദീകരണം. തുരങ്കത്തിന്റെ മുകള്‍ഭാഗത്തുനിന്നും ഏകദേശം 110 മീറ്റര്‍ ഉയര വ്യത്യാസത്തിലാണ് ഉരുള്‍പൊട്ടല്‍ സംഭവിച്ചത്. ശക്തമായ മര്‍ദ്ദത്തില്‍ മണ്ണും വന്‍മരങ്ങളും ഒരൊറ്റ നീക്കത്തില്‍ താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍. മുന്‍കൂട്ടി അംഗീകരിച്ച പ്ലാനുകളും ഡ്രോയിംഗുകളും അനുസരിച്ചാണ് പോര്‍ട്ടല്‍ സംരക്ഷണ പ്രവൃത്തികള്‍ നടത്തിയിരുന്നത്. മുന്‍പ് നടന്ന ഖനന സമയത്തെല്ലാം ഈ ചരിവുകള്‍ സുരക്ഷിതമായിരുന്നു. അപകട സമയത്തും ഈ സുരക്ഷാ ചരിവുകള്‍ക്ക് യാതൊരുവിധ തകരാറും സംഭവിച്ചിട്ടില്ല.
കാലവര്‍ഷം ആരംഭിച്ചതിനെ തുടര്‍ന്ന് ജൂണ്‍ പകുതിയോടെ തന്നെ തുരങ്കത്തിലെ ഖനനവും മറ്റ് അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് തുരങ്കത്തിനുള്ളില്‍ യാതൊരുവിധ ഖനന ജോലികളും നടന്നിരുന്നില്ലെന്നും കൊങ്കണ്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
മണ്ണ് നീക്കം ചെയ്ത പ്രദേശങ്ങളിലെ സുരക്ഷയും മറ്റ് മാറ്റങ്ങളും നിരീക്ഷിക്കുന്നതിനായി കമ്പനിയുടെ സാങ്കേതിക വിദഗ്ധര്‍ രാവിലെ സ്ഥലത്തുണ്ടായിരുന്നു. മണ്ണ് നിക്ഷേപിച്ച മേഖലകള്‍ ഇപ്പോഴും സുരക്ഷിതമായി തുടരുന്നുണ്ട്. എന്നാല്‍, പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിന്റെയും ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങളുടെയും ഒഴുക്ക് അതിശക്തവും വേഗത്തിലുമായിരുന്നതിനാല്‍ പദ്ധതി പ്രദേശത്തിന് പുറത്തുണ്ടായിരുന്ന ഭൂരിഭാഗം ആളുകളും ചെളിയില്‍ കുടുങ്ങുകയായിരുന്നു. അപകടം നടക്കുന്നതിന് മുന്നോടിയായി 24 മണിക്കൂറിനുള്ളില്‍ 240 മില്ലിമീറ്റര്‍ എന്ന അതീവ ഗുരുതരമായ തോതിലുള്ള മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയതെന്നും കൊങ്കണ്‍ റെയില്‍വേ പ്രസ്താവിക്കുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
