കള്ളാടി മണ്ണിടിച്ചില്‍; മൂന്നാംദിവസം മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; തെരച്ചില്‍ തുടരുന്നു
കള്ളാടി: കള്ളാടി മണ്ണിടിച്ചില്‍ മേഖലയില്‍ മൂന്നാം ദിവസം നടന്ന തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തു. അപകടസ്ഥലത്ത് നാളെയും തെരച്ചില്‍ തുടരും. മന്ത്രിമാരായ എ.പി അനില്‍കുമാര്‍, അഡ്വ. ടി. സിദ്ദീഖ് എന്നിവര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്ത് തെരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍ അപകട സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സോണ്‍ ഒന്ന്, മൂന്ന് കേന്ദ്രീകരിച്ചാണ് മൂന്നാം ദിവസം രാവിലെ മുതല്‍ തെരച്ചില്‍ നടത്തിയത്. ഒന്നാം സോണില്‍ നിന്ന് ഒരു മൃതദേഹവും മൂന്നാം സോണില്‍ നിന്ന് രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തു. ഉത്തര്‍പ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരി (സര്‍വെയര്‍), ഹിമാചല്‍പ്രദേശ് സ്വദേശി രാഹുല്‍ ശര്‍മ്മ (എന്‍ജിനീയര്‍), ബിഹാര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍ (എസ്‌കവേറ്റര്‍ ഓപറേറ്റര്‍) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതോടെ മണ്ണിടിച്ചിലില്‍ മരണസംഖ്യ ആറായി.
മീനാക്ഷിപാലത്തിനോട് ചേര്‍ന്നുള്ള തകര്‍ന്ന പള്ളിയുടെ ഭാഗത്ത് നിന്നാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. പാലത്തിന്റെ മറുവശത്ത് നിര്‍മ്മാണ കമ്പനിയുടെ താത്ക്കാലിക ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ഭാഗത്തിന് താഴെ നിന്നും രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി. പുഴയുടെ മറുകരയില്‍ ഇരുമ്പ് ഭാഗങ്ങള്‍ക്ക് അടിയില്‍ നിന്നുുമാണ് മൂന്നാമത്തെ മൃതദ്ദേഹം കണ്ടെടുത്തത്. മൃതദേഹങ്ങള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. ശേഷം മൃതദേഹങ്ങള്‍ ജന്മനാടുകളിലേക്ക് അയക്കും. പശ്ചിമബംഗാള്‍ സ്വദ്ദേശി രാകേഷ് ഗുച്ചൈത് (സ!ര്‍വെയര്‍), ഹിമാചല്‍പ്രദേശ് സ്വദേശി വിക്രം റാണ (കണ്‍സ്ട്രക്ഷന്‍ മാനേജര്‍) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
എന്‍.ഡി.ആര്‍.എഫ് സംഘം മീനാക്ഷിപുഴയുടെ ഇരുകരകളിലും ആറ് കിലോമീറ്ററോളം ദൂരത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്‍.ഡി.ആര്‍.എഫിന്റെ 70 അംഗ സംഘത്തിനൊപ്പം അഗ്‌നിശമന സേനയുടെ 110 അംഗങ്ങളും സംസ്ഥാന പൊലീസിലെ നൂറോളം ഉദ്യോഗസ്ഥരുമാണ് തെരച്ചില്‍ നടത്തിയത്. പന്ത്രണ്ടോളം ഹിറ്റാച്ച്, ജെ.സി.ബി, ഉപയോഗിച്ചാണ് വിവിധ മേഖലകളിലായി ഒരേസമയം മണ്ണ് നീക്കി പരിശോധന നടത്തിയത്.
ദുരിതാശ്വാസ ക്യാമ്പില്‍ 48 കുടുംബങ്ങള്‍
മേപ്പാടി ഗ്രാമപഞ്ചായത്തിലെ ദുര്‍ബല പ്രദേശങ്ങളില്‍ നിന്നും 48 കുടുംബങ്ങളിലെ 129 പേരെ മേപ്പാടി പോളിടെക്‌നിക് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമപ്പിച്ചിട്ടുണ്ട്. ഇതില്‍ 47 പുരുഷന്മാരും 48 സ്ത്രീകളും 34 കുട്ടികളുമാണുള്ളത്.
കല്ലിങ്കര ക്യാമ്പില്‍ ഒന്‍പത് കുടുംബങ്ങള്‍
മഴയെ തുടര്‍ന്ന് ചീരാല്‍ വില്ലേജിലെ കല്ലിങ്കര ഗവ യു.പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ ഒന്‍പത് കുടുംബങ്ങളില്‍ നിന്നുള്ള 31 പേരാണുള്ളത്. 13 പുരുഷന്മാരും 11 സ്ത്രീകളും മൂന്ന് കുട്ടികളുമാണ് ക്യാമ്പിലുള്ളത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
