ബൈരക്കൂപ്പ പാലം യഥാര്‍ഥ്യത്തിലേക്ക്: മന്ത്രി പി.കെ.ബഷീറിന് ഉറപ്പ് നല്‍കി കര്‍ണാടക മുഖ്യമന്ത്രി
ബൈരക്കുപ്പ: കര്‍ണാടക അതിര്‍ത്തിയിലെ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിനെ അറിയിച്ചു. ഇന്ന് ബംഗളുരുവില്‍ മന്ത്രി ബഷീറുമായി നടത്തിയ ചര്‍ച്ചയിലാണ് പാലം നിര്‍മ്മാണം സംബന്ധിച്ച കാര്യങ്ങള്‍ ഉടനെ തന്നെ മന്ത്രി സഭായോഗത്തില്‍ വെക്കുമെന്നും അതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞെന്നും ഡി.കെ.ശിവകുമാര്‍ പറഞ്ഞത്. കേരളത്തിനും കര്‍ണാടകയ്ക്കും ഇടയില്‍ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ഈ അന്തര്‍സംസ്ഥാന പാലം,കേരളത്തിലെ വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കര്‍ണാടകയിലെ കുടക് ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ്.
1994 സെപ്റ്റംബര്‍ 22 ന് കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍ (കെ. കരുണാകരനും വീരപ്പ മൊയ്‌ലിയും) സംയുക്തമായി ഈ പാലത്തിന് തറക്കല്ലിട്ടിരുന്നു തുടര്‍ന്ന്, 2002 മാര്‍ച്ച് 15 ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഷിപ്പിംഗ്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഈ നിര്‍ദ്ദേശത്തിന് തത്വത്തില്‍ അംഗീകാരം നല്‍കി.
കേരള ഭാഗത്തെ അപ്രോച്ച് റോഡ് ഇതിനകം പൂര്‍ണ്ണമായും പൂര്‍ത്തിയായി. മൊത്തത്തിലുള്ള പദ്ധതിയുടെ പൂര്‍ത്തീകരണം ഇപ്പോള്‍ കര്‍ണാടകയിലെ അനുബന്ധ പാതയുടെ നിര്‍മ്മാണത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇക്കാര്യത്തില്‍, കര്‍ണാടക ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കലും ആവശ്യമായ പാരിസ്ഥിതിക അനുമതികളും വേഗത്തിലാക്കാന്‍ ഇടപെടണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍ കര്‍ണാടക സര്‍ക്കാരിന് നേരത്തെ കത്ത് നല്‍കിയിരുന്നു.
പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ നിരവധി ദീര്‍ഘകാല പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം നല്‍കും. ഇത്, രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് കാര്യമായ പ്രയോജനം നല്‍കുന്നതാണെന്ന് ഡി.കെ.ശിവകുമാര്‍ പറഞ്ഞു.
കര്‍ണാടകയിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ബൈരക്കുപ്പയ്ക്ക് സമീപമുള്ള അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെആശുപത്രികള്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , വിമാനത്താവളങ്ങള്‍ എന്നിവയിലേക്കെത്തിച്ചേരാനും
കര്‍ണാടകയിലുടനീളവും പ്രത്യേകിച്ച് കുടക് ജില്ലയിലും ടൂറിസം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കാര്‍ഷിക,ബിസിനസ് അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഈ പാലം പൂര്‍ത്തിയാക്കുന്നത്തോടെ എളുപ്പമാകുമെന്ന് മന്ത്രി ബഷീര്‍ പറഞ്ഞു .
പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, കോഴിക്കോട് എന്നിവിടങ്ങളെ നേരിട്ട് മൈസൂരിലേക്കും ബെംഗളൂരുവിലേക്കും ബന്ധിപ്പിക്കുന്ന, ഒരു ബദല്‍ പാതയായി പാലം പ്രവര്‍ത്തിക്കും. ഇത് നിലവില്‍ എന്‍എച്ച് 766 ല്‍ ബന്ദിപ്പൂര്‍ വനമേഖലയിലൂടെ നടപ്പിലാക്കുന്ന രാത്രി യാത്രാ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിനും ഗതാഗതം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. ബെംഗളൂരുവിനും സുല്‍ത്താന്‍ ബത്തേരിക്കും ഇടയിലുള്ള യാത്രാ ദൂരം ഏകദേശം 40 കിലോമീറ്റര്‍ കുറയുകയും യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും.
ഈ പദ്ധതിയുടെ വലിയ പൊതു ഉപയോഗക്ഷമത കണക്കിലെടുത്ത്, കര്‍ണാടക മേഖലയിലെ അപ്രോച്ച് റോഡിനായി ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാനും പദ്ധതിക്കായി നിരാക്ഷേപ പത്രം നല്‍കാനും ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ അറിയിച്ചു.
ഇത് സംബന്ധിച്ചു, പ്രിയങ്ക ഗാന്ധി എം.പി യും നേരത്തെ കേരള, കര്‍ണാടക സര്‍ക്കാറുകള്‍ക്ക് കത്തെഴുതിയിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
