വയനാടന്‍ കാപ്പിക്ക് പുതുജീവനേകി കേര പദ്ധതി: കര്‍ഷകര്‍ക്ക് 1.10 ലക്ഷം ധനസഹായം
കല്‍പ്പറ്റ: കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയിലൂടെ വയനാട് ജില്ലയിലെ കാപ്പി കൃഷി മേഖലയെ ആധുനികവല്‍ക്കരിക്കാനും ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാനുമായി 25 കോടി രൂപയുടെ സമഗ്ര പദ്ധതിയൊരുങ്ങുന്നു. ഉല്‍പാദനക്ഷമത കുറഞ്ഞ തോട്ടങ്ങളില്‍ പുതിയ തൈകള്‍ വെച്ചുപിടിപ്പിക്കുന്ന പുനര്‍നടീല്‍ ധനസഹായമാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ഇതിനായി ഹെക്ടറിന് 1,10,000 രൂപ ധനസഹായം നല്‍കും. 25 സെന്റ് (0.1 ഹെക്ടര്‍) മുതല്‍ 10 ഹെക്ടര്‍ വരെ കാപ്പി കൃഷിയുള്ളവര്‍ക്ക് അപേക്ഷിക്കാമെങ്കിലും ഒരാള്‍ക്ക് പരമാവധി രണ്ട് ഹെക്ടര്‍ (2.2 ലക്ഷം രൂപ) വരെയാണ് ധനസഹായത്തിന് അര്‍ഹതയുണ്ടാവുക. ഈ തുക ആദ്യ വര്‍ഷം 77,000 രൂപയും രണ്ടാം വര്‍ഷം 33,000 രൂപയുമായിട്ടായിരിക്കും വിതരണം ചെയ്യുക.
കാപ്പി കൃഷിക്ക് അത്യന്താപേക്ഷിതമായ ശാസ്ത്രീയ ജലസേചന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഹെക്ടറിന് 50,000 രൂപ വരെ സഹായവും നല്‍കും. ഇതില്‍ ജലസംഭരണി നിര്‍മ്മാണത്തിന് 18,000 രൂപയും സ്പ്രിങ്ക്‌ലര്‍ യൂണിറ്റിന് 32,000 രൂപയുമാണ് അനുവദിക്കുക. ഗുണമേന്മയുള്ള സര്‍ട്ടിഫൈഡ് തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്ന 30 നഴ്‌സറികള്‍ക്ക് 6 ലക്ഷം രൂപ വീതം ധനസഹായം നല്‍കി കാപ്പിത്തൈകളുടെ ഗുണനിലവാരം ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. വയനാടന്‍ കാപ്പിയുടെ വിപണി മൂല്യം ഉയര്‍ത്തുന്നതിനായി നാഷണല്‍/ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കേഷന്‍, ജി.ഐ ടാഗിംഗ് എന്നിവയ്ക്കായി ആകെ ചെലവിന്റെ 75 ശതമാനം (പരമാവധി 2 ലക്ഷം രൂപ വരെ) കര്‍ഷകര്‍ക്കും എഫ്.പി.ഒകള്‍ക്കും റീഇംബഴ്‌സ്‌മെന്റായി നല്‍കും. പുനര്‍നടീലിനും ഡ്രിപ്പ് ഇറിഗേഷനുമായി കുറഞ്ഞ നിരക്കില്‍ ടേം ലോണുകള്‍ ലഭ്യമാക്കാന്‍ പി.സി.ജി.എസ് പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും.
കര്‍ഷകര്‍ക്ക് നേരിട്ടുള്ള സഹായത്തിനും ശാസ്ത്രീയ പരിശീലനത്തിനുമായി കേര ഫീല്‍ഡ് ഓഫീസര്‍മാരുടെ സേവനം ലഭ്യമാണ്. കോഫീ ബോര്‍ഡിന്റെ സഹകരണത്തോടെ ഏകദേശം 32,000 കര്‍ഷകര്‍ക്ക് ബോധവത്കരണ പരിപാടികളും 16,000 കര്‍ഷകര്‍ക്കായി ഗ്രാമതല ശില്പശാലകളും 3,400 കര്‍ഷകര്‍ക്ക് ശാസ്ത്രീയ കൃഷിരീതികളില്‍ സമഗ്ര പരിശീലനവും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. താല്‍പ്പര്യമുള്ള കര്‍ഷകര്‍ https://keraplantation.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8089775400 എന്ന നമ്പറിലോ info@kera.kerala.gov.in എന്ന ഇമെയിലിലോ ബന്ധപ്പെടാം
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
