പുല്‍പ്പള്ളിയിലെ മോഷണങ്ങള്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പുല്‍പ്പള്ളി: പുല്‍പ്പള്ളി ടൗണിനടുത്ത സാന്ദീപനിക്കുന്നിലും ലയണ്‍സ് ക്ലബ്ബ് പരിസരത്തും ആനപ്പാറയിലും കഴിഞ്ഞ ദിവസവമുണ്ടായ മോഷണങ്ങളുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ശനിയാഴ്ച ആനപ്പാറയിലെ കുന്നത്തുകുഴി ബെന്നിയുടേയും കല്ലിങ്കല്‍ ദേവസ്യയുടേയും വീടുകളുടെ പിന്‍വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു. ബെന്നിയുടെ വീട്ടില്‍ നിന്നും 13000 രൂപ മോഷണം പോയി. ഈസ്റ്ററിനോടനുബന്ധിച്ച് ദേവാലയത്തില്‍ പോയ സമയത്തായിരുന്നു മോഷണം. ദേവസ്യയുടെ വീട്ടില്‍നിന്നും മോഷ്ടാവിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പൂര്‍ണമായി മുഖം മറച്ച ദൃശ്യമാണ് സി.സി.ടി.വി.യില്‍ ലഭിച്ചത്. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ സാന്ദീപനിക്കുന്നിലെ മുസ്‌ല്യാരകത്ത് ഹക്കീമിന്റെ വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് രക്ഷിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ ഒരു വയസ്സുപ്രായമായ കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാലയും വളയും അരഞ്ഞാണവും ഉള്‍പ്പെടെ മോഷ്ടാവ് അപഹരിച്ചിരുന്നു. ഹക്കീമിന്റെ ഉമ്മയുടെ അലമാരയിലുണ്ടായിരുന്ന 5000 രൂപയും അരപ്പവന്റെ മോതിരവും മോഷ്ടാവ് അപഹരിച്ചിരുന്നു. ഇതിനുശേഷം തുടര്‍ച്ചയായി പ്രദേശത്തെ വിവിധ വീടുകളില്‍ മോഷണ ശ്രമം നടന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
പ്രദേശങ്ങളിലെ വിവിധ വീടുകളില്‍നിന്നും കടകളില്‍നിന്നുമുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധനയില്‍ അപരിചിതരായി കണ്ടവരെപ്പറ്റിയുള്ള അന്വേഷണവും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഫിങ്കര്‍പ്രിന്റ് വിഭാഗത്തിന്റെ പരിശോധനയെ തുടര്‍ന്ന് പതിവായി മോഷണ പട്ടികയിലുള്ള മോഷ്ടാക്കളെ വിളിച്ച് ചോദ്യം ചെയ്‌തെങ്കിലും പ്രതിയെപ്പറ്റിയുള്ള സൂചനകളൊന്നും കണ്ടെത്താനായില്ല. കഴിഞ്ഞ മാസം ഗൂഡല്ലൂരുണ്ടായ മോഷണ സംഭവവും ബന്ധപ്പെടുത്തി അവിടുത്തെ സി.സി.ടി.വി.യില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങളും ആനപ്പാറയിലെ ദേവസ്യയുടെ വീട്ടില്‍ നിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളും ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്ന പോലീസ് തിരക്ക് കഴിഞ്ഞതോടെ പോലീസ് വിവിധ ടീമുകളായി തിരിഞ്ഞാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. പോലീസ് സ്‌റ്റേഷനില്‍നിന്നും 500 മീറ്റര്‍ മാറിയുള്ള പ്രദേശത്താണ് മോഷണം പതിവായതോടെ പോലീസിന് തലവേദനയായി മാറി. പ്രദേശത്ത് രാത്രികാലങ്ങളില്‍ പോലീസ് പട്രോളിങ് ശക്തമാക്കുമ്പോഴും പല വീടുകളിലും മോഷണ ശ്രമങ്ങള്‍ പതിവായതാണ് അന്വേഷണം ശക്തമാക്കുന്നത്. അടുത്ത ദിവസങ്ങളില്‍തന്നെ പ്രതികളെ സംബന്ധിച്ചുള്ള സൂചനകള്‍ ലഭിക്കുമെന്നാണ് പ്രദേശവാസികളോട് പോലീസ് നല്‍കിയ സൂചന. സാന്ദീപനിക്കുന്ന് പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ പ്രദേശവാസികള്‍ മോഷ്ടാക്കളെ കണ്ടെത്താന്‍ കാവലിരിക്കുകയാണ്. ഇതിനായി പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പും രൂപവത്കരിച്ചിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
