ഒരു കോടി രൂപയുടെ അസാധുവായ നോട്ടുകള്‍ പിടികൂടി; നാലുപേര്‍ അറസ്റ്റില്‍;പിടിയിലായത് പുല്‍പ്പള്ളിയില്‍വെച്ച്

ഒരു കോടി രൂപയുടെ നിരോധിച്ച 1000, 500 രൂപ നോട്ടുകളുമായി നാലംഗ സംഘത്തെ മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യയും സംഘവും പിടികൂടി. ഇരിട്ടി മൂഴക്കുന്ന് സ്വദേശികളായ മിസിനാസ് റഫീഖ് (43), പൂങ്കാവനം അബ്ദുള്‍ നാസര്‍, മുള്ളന്‍കൊല്ലി വിനോദ് നിലയം രഞ്ജിത്ത് (44), പുല്‍പ്പള്ളി അത്തിക്കുനി മരക്കംതൊടിയില്‍ നിഷാദ് (27), തിരുനെല്ലി അപ്പപ്പാറ വെമ്പട ഷെര്‍ലിന്‍ (മണി 45) എന്നിവരാണ് അറസ്റ്റിലായത്. 50 ലക്ഷം രൂപയുടെ 1000 രൂപ നോട്ടുകളും, 50 ലക്ഷം രൂപയുടെ 500 രൂപ നോട്ടുകളുമാണ് പിടികൂടിയത്. ഇരിട്ടിയില്‍ നിന്നും പുല്‍പ്പളളിയിലേക്ക് കൊണ്ടുവന്നതാണ് നോട്ടുകള്‍.
പുല്‍പ്പള്ളി സ്വദേശി നിഷാദിന്റെ കെഎല്‍ 10 9020 ആള്‍ട്ടോ കാറിനുള്ളില്‍ കുരുമുളകിന്റെ പൊള്ള് ചാക്കില്‍ നിറച്ച് അതിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് നോട്ടുകെട്ടുകള്‍ പോലീസ് കണ്ടെത്തിയത്. പയ്യന്നൂരിലെ തന്റെ സുഹൃത്തില്‍ നിന്നും ശേഖരിച്ചതാണ് പണമെന്നാണ് മുഖ്യപ്രതി റഫീഖ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. പ്രസ്തുത പണം ബസില്‍ കടത്തി പുല്‍പ്പള്ളിയിലെത്തിക്കുകയായിരുന്നു. പിന്നീട് പണം കാറില്‍ കടത്തുന്നതിനിടെ രഹസ്യ സൂചനയുടെ അടിസ്ഥാനത്തില്‍ മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി അഡി.എസ്‌ഐ മാത്യുവും സംഘവും സംഘത്തെ പിടികൂടുകയായിരുന്നു.
ഒരു കോടി രൂപ കൈമാറിയാല്‍ 20 ലക്ഷം സംഘത്തിന് ലഭിക്കുമെന്നതാണ് വാഗ്ദാനം. ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന നാസര്‍, രഞ്ചിത്ത്,നിഷാദ്,ഷെര്‍ലിന്‍ എന്നിവര്‍ക്ക് 5 ലക്ഷം രൂപ കമ്മീഷനും ലഭിക്കും. എന്നാല്‍ എവിടെ നിന്നാണ് പണം ശേഖരിച്ചതെന്നും, ആര്‍ക്കുവേണ്ടിയാണ് പണം കൊണ്ടുവന്നതെന്നുമുള്ള കാര്യങ്ങള്‍ വിശദമായ അന്വേഷണത്തില്‍ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന് മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍