ഗുണമേന്മയുള്ള ജീവിതം, സമഗ്രപുരോഗതി; പട്ടിക വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് വിഷന്‍ 2031 കരട് നയരേഖ
മാനന്തവാടി: പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിഷന്‍ 2031 നയരേഖ. സംസ്ഥാനത്തെ പട്ടികജാതിവര്‍ഗ്ഗ സമൂഹത്തിന് സ്ഥിരമായ ഉപജീവനം, ഗുണമേന്മയുള്ള ജീവിതം, സമഗ്ര സാമൂഹ്യ പുരോഗതി എന്നിവ കൈവരിക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ കരട് നയരേഖ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അവതരിപ്പിച്ചു.അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സാംസ്‌കാരികം, ഉപജീവനം തൊഴിലും നൈപുണി വികസനവും നിയമ പരിരക്ഷ, ഭരണ നിര്‍വഹണം തുടങ്ങി ആറ് മേഖലകള്‍ കേന്ദ്രികരിച്ചാണ് വികസന കാഴ്ചപ്പാട് അവതരിപ്പിച്ചത്. അടിസ്ഥാന ജനവിഭാഗത്തിന്റെ ഒന്നാംതലമുറ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിച്ച് വികസനത്തിന്റെ ഒരു പതിയ ഘട്ടത്തിലേക്ക് എത്തിച്ചേരുകയാണ് ലക്ഷ്യം. ഭൂമിയും വീടും ഉറപ്പുവരുത്തി മികച്ച പശ്ചാത്തല സൗകര്യങ്ങളോടെ 2031ഓടെ അടിസ്ഥാന സൗകര്യം വികസനം പൂര്‍ത്തിയാക്കുകയാണ് പ്രധാന ലക്ഷ്യം. വിവിധ കര്‍മ പദ്ധതികളുടെ സംയോജനത്തിലൂടെ ഉന്നതികളുടെയും നഗറുകളുടെയും മുഖഛായമാറ്റുന്നതിനായി പ്രത്യേക പദ്ധതികള്‍ക്കൊപ്പം ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും. അതിദുര്‍ബല ജനവിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കും. കുട്ടികളുടെ അവകാശമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് പൂര്‍ണമായും ഇല്ലാതാക്കും. വിദ്യാഭ്യാസത്തിലൂടെ ലഭ്യമാവുന്ന സാമൂഹ്യ ഉന്നതിയെ കുറിച്ച് രക്ഷകര്‍ത്താക്കളെ ബോധവത്കരിക്കും. പരിഹാര ബോധന പ്രവര്‍ത്തനങ്ങള്‍, വ്യക്തിത്വ വികസനം, കരിയര്‍ സാധ്യതാ പരിശീലനം, ഫിനിഷിങ് സ്‌കൂളുകള്‍, ഇന്‍സ്പയര്‍ പ്രോഗ്രാമുകള്‍, സാമൂഹ്യ പഠനമുറികള്‍ എന്നിവയുടെ മികച്ച സംവിധാനം വിദ്യാഭ്യാസ മേഖലയില്‍ ലക്ഷ്യമിടുന്നു. ആധുനികവും ഗുണമേന്മയോടു കൂടിയ ആരോഗ്യ പരിപാലനം ഉറപ്പുവരുത്തുകയാണ് കരട് നയരേഖയിലെ മറ്റൊരു പ്രധാന ലക്ഷ്യം. ഉന്നതികളില്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും വിവിധങ്ങളായ ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സകളും ആരോഗ്യ പരിപാലനവും ഉറപ്പുവരുത്താനും പദ്ധതിയുണ്ട്. ഒപ്പം അടിയന്തിര ചികിത്സയും വിദഗ്ധ ചികിത്സയും ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ താമസമില്ലാതെ ലഭ്യമാക്കുകയും ചെയ്യും. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനവും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും ശക്തമാക്കും. അടിസ്ഥാന ജനവിഭാഗങ്ങളുടെ പരമ്പരാഗത സംസ്‌കാരവും കലാവിഷ്‌കാരങ്ങളുംസാഹിത്യം ഭക്ഷ്യ സംസ്‌കാരം എന്നിവ സംരക്ഷിക്കാനും സൂക്ഷ്മ ഗവേഷണമടക്കമുള്ള സാധ്യതകളും കരട് രേഖയുടെ ഭാഗമാണ്. ഗോത്ര കലകളുടെയും അറിവുകളുടെയും പരിപോഷണത്തിനായുള്ള നിയമനിര്‍മാണമുള്‍പ്പെടെ ഉള്‍പ്പെടുന്നു. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ വികസനത്തില്‍ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലയായി കണ്ടെത്തിയിരിക്കുന്നത് ഉപജീവനവും തൊഴിലും നൈപുണി വികസനവുമാണ്. ഇതിനായി പ്രത്യേക നയം രൂപീകരണം വിഷന്‍ 2031 കരട് രേഖ മുന്നോട്ടുവെയ്ക്കുന്നു. സുസ്ഥിരമായ ഉപജീവനമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സംരഭകത്വ വികസനത്തിനുമുള്ള സമഗ്രപദ്ധതികളാണ് ഇതിലേക്ക് ആവശ്യം. വിവിധ വകുപ്പുകളുടെ പദ്ധതികള്‍ക്ക് പുറമെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ സഹകരണ സംഘം, കുടുംബശ്രീ എന്നിവയെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുകയും നൈപുണി വികസനത്തിനുള്ള പുത്തന്‍ സാധ്യതകള്‍ കണ്ടെത്തുകയാണ് നയത്തിന്റെ ഭാഗമായി. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് നിയമ സേവനങ്ങള്‍ ലഭ്യമാക്കാനും ഭരണ നിര്‍വഹണം കാര്യക്ഷമമാക്കാന്‍ വിശദമായ പദ്ധതികള്‍ കരട് രേഖയിലുണ്ട്. കരട് വികസന നയരേഖ മുന്‍നിര്‍ത്തിയുള്ള ആറ് പാനല്‍ ചര്‍ച്ചകളാണ് വിഷന്‍ 2031 സെമിനാറില്‍ നടന്നത്. ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ക്രോഡീകരിച്ച് സെമിനാറില്‍ അവതരിപ്പിച്ചു. വിശദമായ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിന് കൈമാറും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
