സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 2ന്, മഴ ശക്തമായി തുടര്‍ന്നാല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും: മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ രണ്ടിന് എന്ന് തന്നെയാണ് നിലവിലുള്ള തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് ദിവസത്തില്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും. പതിനാലായിരം സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉണ്ടായിട്ട് ഈ കാറ്റില്‍ ഒരു സ്‌കൂള്‍ കെട്ടിടത്തിന് പോലും തകരാര്‍ ഉണ്ടായിട്ടില്ല .അടിസ്ഥാന വികസന സൗകര്യത്തിനു വേണ്ടി കഴിഞ്ഞ നാളുകളില്‍ ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടു. മുന്‍ വര്‍ഷങ്ങളില്‍ കാറ്റടിക്കുമ്പോള്‍ ആദ്യം സ്‌കൂളിന്റെ ഷെഡ് ആയിരുന്നു പോയിരുന്നത്.ഇപ്പോള്‍ സ്‌കൂളുകളില്‍ ഷെഡ്ഡുകള്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു
ഹൈസ്‌കൂള്‍ സമയക്രമത്തിലെ മാറ്റത്തിലെ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകള്‍ തന്നെയാണ് ഇതിന് ബുദ്ധിമുട്ട് ഉണ്ടാക്കിയത്. ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകള്‍ ആണ്. പിന്നാലെ കോടതിയുടെ നിര്‍ദ്ദേശപ്രകാരം കമ്മീഷനെ നിയോഗിക്കുകയായിരുന്നു. ആ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ആണ് ഇന്നലെ പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞത് അനുസരിച്ച് സമയം ക്രമീകരിക്കാനാണ് രാവിലെയും വൈകിട്ടും അധിക സമയംകൂട്ടിച്ചേര്‍ത്തത്.
ഒരു സ്‌കൂളില്‍ എല്‍പിയും യുപിയും ഹൈസ്‌കൂളും ഒരുമിച്ചുള്ളതിനാല്‍ സമയക്രമത്തില്‍ പ്രായോഗികമായി എന്തു ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കണം. അതില്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന് റിപ്പോര്‍ട്ട് നല്‍കിയവരുമായി തന്നെ ചേര്‍ന്ന് ആലോചിക്കും. കോടതി പത്താം തീയതിക്ക് മുന്‍പ് തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് അത് നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍