വയനാട് ജില്ലയിലെ മഴ അളവ് കൃത്യമായി പരിശോധിക്കണം: ജില്ലാ ആസൂത്രണ സമിതി മഴയളവ് അറിയാന്‍ 250 മഴ മാപിനികള്‍

കല്‍പ്പറ്റ: മഴക്കാലത്ത് വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പെയ്യുന്ന മഴയുടെ അളവ് കൃത്യമായി പരിശോധിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധയിടങ്ങളിലായി 250 മഴ മാപിനികള്‍ മുഖേന മഴയളവറിയാന്‍ സാധിക്കും. വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ അതത് സ്ഥാപന പരിധികളില്‍ ലഭിക്കുന്ന മഴയുടെ അളവ്, അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ എന്നിവ സംബന്ധിച്ച് യോഗത്തില്‍ സംസാരിച്ചു.വെള്ളപൊക്കം പ്രതിരോധിക്കാന്‍ കൈത്തോടുകള്‍, തോടുകള്‍, പുഴകള്‍ എന്നിവയിലെ ചെളിയും മണ്ണും നീക്കം ചെയ്യണം. മണ്‍സൂണില്‍ ലഭിക്കുന്ന ശുദ്ധജലം നേരിട്ട് സംഭരിക്കാന്‍ തയ്യാറാക്കിയ മഴ വെള്ള സംഭരണികള്‍ കാര്യക്ഷമമാക്കണം. തത്സമയ ജല സംരക്ഷണത്തിനായി മഴക്കുഴികള്‍, തടങ്ങള്‍ എന്നിവ ഉറപ്പാക്കാനും യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
30 ശതമാനം ചെരിവുള്ള പ്രദേശങ്ങളില്‍ മഴക്കുഴി, മണ്‍ത്തട പ്രവൃത്തികള്‍ എന്നിവ ചെയ്യേണ്ടതില്ല. അടിയന്തിര സാഹചര്യങ്ങളില്‍ ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പരിധികളിലെ താത്ക്കാലിക ഷെല്‍ട്ടറുകള്‍ ക്രമീകരിക്കണം. വളര്‍ത്തു മൃഗങ്ങളെ താമസിപ്പിക്കാനുള്ള സ്ഥല സൗകര്യങ്ങളും പരിഗണിക്കണമെന്ന് ആസൂത്രണ സമിതി യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
തദ്ദേശ പരിധികളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരിസര ശൂചീകരണം, കുടിവെള്ള സ്രോതസ്സുകളിലെ ശുദ്ധീകരണം, അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ച് മാറ്റല്‍ എന്നിവയും പൂര്‍ത്തിയാക്കണം.
സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ നിര്‍മ്മിച്ച എബിസി സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഒരു ദിവസം 20 നായ്ക്കളെ വന്ധ്യംകരിക്കാന്‍ സാധിക്കും. ആദ്യഘട്ടത്തില്‍ പനമരം, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പരിധികളിലെ സ്‌കൂള്‍ പരിസരങ്ങള്‍, ടൗണ്‍, ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നായകളെ പിടിക്കൂടി വന്ധീകരിക്കും. കല്‍പ്പറ്റ എബിസി സെന്ററിന്റെ പ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തീകരണം.
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ഡ്രോപ് ഔട്ട് ഫ്രീ പഞ്ചായത്ത് നടപ്പാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് മെയ് 27 ന് കാലവര്‍ഷം ആരംഭിക്കുമെന്നും ആഗസ്റ്റ് 20 വരെ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ഭൂമിശാസ്ത്രപരമായ ഘടന അനുസരിച്ച് മലകള്‍ മേഘത്തെ തടഞ്ഞ് നിര്‍ത്തുകയും മേഘങ്ങള്‍ മഴയായി പെയ്യുകയും ചെയ്യുന്ന രീതിയാണ് വയനാട്ടില്‍. മണിക്കൂറില്‍ 100 മില്ലി മീറ്റര്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളതായി കുസാറ്റ് കാലാവസ്ഥ പഠന കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
25 ഗ്രാമപഞ്ചായത്തുകളുടെ സ്പില്‍ ഓവര്‍ പദ്ധതകള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി.
കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിഎം കെ ദേവകി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം പ്രസാദന്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍