വയനാട് ജില്ലാ പഞ്ചായത്തിന് 70.57 കോടി വരവും 70.11 കോടി ചെലവുമുള്ള ബജറ്റ്; ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്ക് തൊഴില്‍ നല്കാന് പ്രത്യേക പദ്ധതിയുമായി ജില്ലാപഞ്ചായത്ത്; ഭവന നിര്‍മ്മാണത്തിന് 10.36 കോടി; വിദ

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിന് 70.57 കോടി വരവും 70.11 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എസ്. ബിന്ദു അവതരിപ്പിച്ചു. 46.05 ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയത് ഭവനനിര്‍മ്മാണത്തിനാണ് 10.36 കോടി വിദ്യാഭ്യാസ മേഖലയ്ക്ക് 5.21 കോടിയും സ്ത്രീകള്‍ക്കായുള്ള വിവിധ പദ്ധതികള്‍ക്ക് 3.33 കോടിയും വകയിരുത്തിയിട്ടുണ്ട്. കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വൃദ്ധര്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായി 3.33 കോടിയും വകയിരുത്തിയിട്ടുണ്ട്. കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 2.5 കോടിയും സാമൂഹികക്ഷേമത്തിനായി 2.43 കോടി, കുടിവെള്ള പദ്ധതികള്‍ ക്കായി 2.18 കോടിയും ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികള്‍ക്കായി 218 കോടിയും വകയിരുത്തിയിട്ടുണ്ട്. മൃഗസംരക്ഷണം ക്ഷീര വികസനം എന്നിവയ്ക്കായി 2.65 കോടിയും വകയിരുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ ഊന്നല്‍നല്‍കിയിട്ടുണ്ട്
പ്രധാനപ്പെട്ട ബജറ്റ് നിര്‍ദ്ദേശങ്ങള്‍
ജില്ലയിലെ നെല്‍കൃഷി വികസനത്തിനും, കൂടുതല്‍ ആളുകളെ കൃഷിയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനും സ്ഥിരം കൃഷിക്ക് സബ്സിഡിക്കായി 2.5 കോടി രൂപ വകയിരുത്തി. പ്രതിസന്ധി ഘട്ടങ്ങളില്‍ വയനാടിനെ താങ്ങി നിര്‍ത്തിയ ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിനായി ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി നല്‍കുന്നതിന് 2.31 കോടി. വകയിരുത്തുന്നു. ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് ഇനത്തില്‍ 10 ലക്ഷം
സംസ്ഥാനത്ത് ഏറെ പിന്നില്‍ത്തന്നെ നില്ക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ മേഖലയെ മുന്‍നിരയിലെത്തിക്കുന്നതിന് വിവിധ പദ്ധികളിലായി 5 കോടി 21 ലക്ഷം രൂപ. വിജ്ഞാന്‍ജ്യോതി, ഗോത്ര ദീപ്തി, ഉയരെ അരികെ, പ്രഭാത സ്കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍, കമ്പ്യൂട്ടറുകള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, സ്കൂള്‍കെട്ടിടങ്ങളുടെ മെയിന്റനന്‍സ് തുടങ്ങിയവയും ഉള്‍പ്പെടുന്നു.
നൂതന പദ്ധതിയായി സാക്ഷരത ഡിഗ്രി തുല്യത പഠന പ്രോത്സാഹനം പദ്ധതിക്കായി 10 ലക്ഷം. സിക്കിള്‍സെല്‍ അനീമിയ രോഗ നിര്‍ണ്ണയത്തിനായി ടി.എസ്.പി ഫണ്ടില്‍ 10 ലക്ഷം രൂപ. വയനാട് ജില്ലാ പഞ്ചായത്തില്‍നടപ്പിലാക്കി വരുന്ന ആയുര്‍സ്പര്‍ശം കുട്ടികളുടെ വളര്‍ച്ച വൈകല്യ ചികിത്സാ പദ്ധതിയായി 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആയുര്‍സ്പര്‍ശം നൂതന പദ്ധതിയായിട്ടാണ് ജില്ലയില്‍ നടപ്പിലാക്കിയിട്ടുള്ളത്.
വയോജനങ്ങളുടെ ക്ഷേമത്തിനായി 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലയിലെ ഭിന്നശേഷി വിഭാഗക്കാരെ മുഖ്യധാരയോട് ചേര്‍ത്തു നിര്‍ത്തുന്നതിനായി മോട്ടോറൈസ്ഡ് വീല്‍ചെയര്‍ നല്കുന്ന 'ശുഭയാത്ര' പദ്ധതിക്ക് 50 ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍ക്ക് സ്കോളര്‍ഷിപ്പ് ധനസഹായം നല്‍കുന്നതിന് 42 ലക്ഷം രൂപയും ഉള്‍പ്പെടെ ആകെ 1.12 കോടി വകയിരുത്തി. ഒപ്പം ശയ്യാവലംബരായ രോഗികള്‍ക്ക് സാന്ത്വനം നല്‍കുന്നതിനായി പെയിന്‍ & പാലിയേറ്റീവ് പദ്ധതിയില്‍ 1.40 കോടി മാറ്റി വെച്ചു. ബേബികെയര്‍ നവജാത ശിശുക്കളുടെ അരിവാള്‍രോഗ നിര്‍ണയം നടത്തുന്നതിന് 11 ലക്ഷം രൂപ എച്ച്.ഐ.വി രോഗികള്‍ക്കായി പോഷകാഹാര കിറ്റ് നല്‍കുന്നതിനായി 20 ലക്ഷം രൂപ
കുട്ടികളിലെ വിവിധ വളര്‍ച്ച വൈകല്യങ്ങളാല്‍ ഉണ്ടാകുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, പെരുമാറ്റ വൈകല്യങ്ങള്‍, കേള്‍വിക്കുറവ് തുടങ്ങിയ അസുഖങ്ങള്‍ക്ക് ആയുര്‍വ്വേദ ചികിത്സയും അനുബന്ധ തെറാപ്പികളും സമന്വയിപ്പിച്ച്കൊണ്ട് നടപ്പിലാക്കുന്ന 'ആയുസ്പര്‍ശം' ചികിത്സാ പദ്ധതിക്ക് കെട്ടിട നിര്‍മ്മാണം അനുബന്ധ സൗകര്യങ്ങള്‍ക്ക് എന്‍.എ.എം 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ കുഴിനിലത്തുള്ള ഒരേക്കര്‍ സ്ഥലം പദ്ധതിക്ക് വിട്ടു നല്കി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. താല്‍ക്കാലികമായി കേണിച്ചിറയിലുള്ള ജില്ലാ പഞ്ചായത്തിന്റെ കെട്ടിടത്തില്‍ ആരംഭിച്ച ആയുസ്പര്‍ശം ചികിത്സാ പദ്ധതിക്ക് ബജറ്റ് വര്‍ഷം 30 ലക്ഷം രൂപ മാറ്റിവെക്കും.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിക്കായി 10 ലക്ഷം. ജില്ലയില്‍വര്‍ദ്ധിച്ചു വരുന്ന തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിന് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുമായി ചേര്‍ന്ന് നടത്തുന്ന എ.ബി.സി പദ്ധതിക്ക് 10 ലക്ഷം. എസ്.പി.സി ക്ക് ബാന്റ് സെറ്റ്സര്ക്കാര് അനുമതി ലഭ്യമായ സര്‍ക്കാര്‍ സ്കൂളുകളിലെ എസ്.പി.സി യൂണിറ്റിന് ബാന്റ് സെറ്റ് നല്കല് പദ്ധതിക്ക് 15 ലക്ഷം. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി എന്ന പദ്ധതിക്കായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറിക്കായി 21 ലക്ഷം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങള്‍, മെമ്പര്‍മാര്‍, സെക്രട്ടറി ബെന്നി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍