തുടര്‍ച്ചയായി കനത്ത മഴ: ആശങ്കയുണര്‍ത്തി പാല്‍ച്ചുരത്തില്‍ വെള്ളപ്പാച്ചില്‍
പാല്‍ച്ചുരം: വയനാട്- കണ്ണൂര്‍ ജില്ലകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പാല്‍ച്ചുരത്തില്‍ ഇന്ന് വൈകീട്ടോടെ ഉണ്ടായ വെള്ളപ്പാച്ചില്‍ യാത്രക്കാരില്‍ ആശങ്കയുളവാക്കി. വൈകീട്ട് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ ഈ മേഖലയില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മലവെള്ള പാച്ചിലിന് സമാനമായ രീതിയില്‍ ചെളിയും കല്ലുകളും മറ്റും മുകളില്‍ നിന്നും കുത്തിയൊലിച്ച് റോഡിലൂടെ പരന്നൊഴുകാന്‍ തുടങ്ങിയത്. ഇതോടെ ചുരത്തിലെ യാത്രക്കാര്‍ ആശങ്കയിലായി. ഏറെ നേരം വാഹന തടസ്സവും രൂപപ്പെട്ടു. പേരിയ ചുരം മാര്‍ഗം ഗതാഗതം നിരോധിച്ചിരിക്കുന്നതിനാല്‍ കണ്ണൂര്‍ യാത്രക്കായി ഭൂരിഭാഗം യാത്രികരും ബോയ്സ് ടൗണ്‍ - പാല്‍ച്ചുരം - കൊട്ടിയൂര്‍ റോഡാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ വാഹനങ്ങളുടെ നീണ്ടനിര ചുരത്തില്‍ ദൃശ്യമായിരുന്നു. ഒരു ഭാഗത്ത് കൊക്കയും, മറുഭാഗത്ത് മലയിടുക്കുകളുമായ ഇവിടെ ഇടുങ്ങിയ റോഡായതിനാല്‍ വെള്ളപ്പാച്ചില്‍ മൂലം വാഹനങ്ങള്‍ക്ക് അരിക് നല്കാന് കഴിയാതിരുന്നതും അപകട ഭീഷണി ഉയര്‍ത്തി. പിന്നീട് മഴയ്ക്ക് ശമനം വന്നതോടെയാണ് പല യാത്രക്കാരും ചുരം താണ്ടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍