വന്യജീവി പ്രതിരോധം; എ.ഐ. ഫെന്‍സിങ്ങ് വ്യാപിപ്പിക്കും; മന്ത്രി എ.കെ.ശശീന്ദ്രന്‍
ഇരുളം: നാട്ടിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാന്‍ എ.ഐ.സാങ്കേതിക വിദ്യയോടെ പ്രവര്‍ത്തിക്കുന്ന ഫെന്‍സിങ്ങ് ഫലപ്രദമാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇരുളം വനാതിര്‍ത്തിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി നിര്‍മ്മിച്ച എ.ഐ.ഫെന്‍സിങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്ത് സഹകരണത്തോടെ എ.ഐ.ഫെന്‍സിങ്ങ് സംവിധാനം വിപുലീകരിക്കാന്‍ കഴിയും. പ്രാദേശികമായി വന്യജീവി പ്രതിരോധം ആവശ്യമുള്ള സ്ഥലങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ കണ്ടെത്തി ഫെന്‍സിങ്ങ് നിര്‍മ്മിക്കാം. ആധുനിക കാലത്തെ സാങ്കേതിക വിദ്യയുടെ പിന്തുണ വന്യജീവി പ്രതിരോധത്തിനും എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിന്റെ ഉദാഹരണമാണ് ഇരുളത്ത് യാഥാര്‍ത്ഥ്യമായ എ.ഐ.ഫെന്‍സിങ്ങെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡി.ജയപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. എലഫെന്റ് ടെക്നോളജീസ് സി.ഇ.ഒ മോഹന്‍ മേനോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ.എസ്.ദീപ, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ.ബാലകൃഷ്ണന്‍, സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം.ടി.ഹരിലാല്‍, പൂതാടി ഗ്രാമപഞ്ചായത്തംഗങ്ങായ കെ.ടി.മണി, ഷിജിഷിബു, കെ.ഐ.റിയാസ്, സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്ത് കെ.രാമന്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍