ജില്ലാ കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടി 'സഫലം-2017' സെപ്തംബറില്‍
• ആദ്യ ജനസമ്പര്‍ക്കം ബത്തേരിയില്‍
• റവന്യൂ സംബന്ധമായ പരാതികള്‍ക്ക് മുന്‍ഗണന
പരിഹാരം കാണാതെ കിടക്കുന്ന റവന്യൂപരാതികളിലും സര്‍വേ പരാതികളിലും തീര്‍പ്പുകല്‍പ്പിക്കാനും പുതിയ പരാതികള്‍ സ്വീകരിക്കാനുമായി ജില്ലാ കളക്ടര്‍ എസ്.സുഹാസ് നേരിട്ട് ജനസമ്പര്‍ക്ക പരിപാടി ‘സഫലം-2017’ നടത്തുന്നു. നാല് അദാലത്തുകളാണ് സംഘടിപ്പിക്കുന്നത്. ഇത് വഴി ജില്ലയിലെ ഏത് പ്രശ്‌നങ്ങളും കളക്ടറെ നേരില്‍ കണ്ട് അവതരിപ്പിക്കാന്‍ പൊതുജനത്തിന് അവസരം ലഭിക്കും. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ജനസമ്പര്‍ക്ക പരിപാടി കൂടുതലായി സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി താലൂക്കിന് കീഴില്‍ വരുന്ന ബത്തേരി, നൂല്‍പ്പുഴ, കുപ്പാടി, കിടങ്ങനാട് എന്നീ വില്ലേജുകളുടെ പരിധിയില്‍ വരുന്ന ജനങ്ങളുടെ റവന്യൂ സംബന്ധമായ പരാതികള്‍ക്ക് കഴിവതും വേഗം പരിഹാരം കാണാനായി ആദ്യ അദാലത്ത് സെപ്റ്റംബറില്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് നടത്തുക. ജനസമ്പര്‍ക്ക പരിപാടിയിലേക്കുള്ള പരാതികള്‍ ബത്തേരി, നൂല്‍പ്പുഴ, കുപ്പാടി, കിടങ്ങനാട് വില്ലേജ് ഓഫീസുകളില്‍ ഓഗസ്റ്റ് 21 മുതല്‍ 31 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ നിശ്ചിത ഫോറത്തില്‍ നല്‍കാവുന്നതാണ്. അപേക്ഷാ ഫോറം ബത്തേരി താലൂക്ക് ഓഫീസിലും ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലും ലഭിക്കും. ഒരപേക്ഷയില്‍ ഒരു വിഷയം മാത്രം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍