പ്രൗഢം സംഘാടനം; വിസ്മയമായി കണിയാരോത്സവം

മാനന്തവാടി: മഴ കാത്തിരുന്ന വേഴാമ്പലുകളെ പോലെയായിരുന്നു അവര്‍. കലകളാകുന്ന കാര്‍മേഘങ്ങള്‍ മഴയായ് പെയ്തിറങ്ങിയതോടെ വേഴാമ്പലുകളായ കലാപ്രതിഭകള്‍ ആനന്ദത്തില്‍ ആറാടി. ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ കലയുടെ മാമാങ്കത്തെ ഹര്‍ഷാരവത്തോടെയാണ് ജില്ല വരവേറ്റത്. മാനന്തവാടിയിലെ ഫാ. ജി.കെ.എം എച്ച്.എസ്.എസ്, സെന്റ് ജോസഫ് ടി.ടി.ഐ, സാന്‍ജോ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലായി നടന്ന കൗമാരകലോത്സവം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഹരിതോത്സവം
പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് കലോത്സവം സംഘടിപ്പിച്ചത്. കലോത്സവത്തിന് മുമ്പുള്ള കലോത്സവ നഗരിയുടെ സൗന്ദര്യം കലോത്സവത്തിന് ശേഷവും നിലനിര്‍ത്താന്‍ വേണ്ടി ഹരിത വളണ്ടീയര്‍മാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. മാലിന്യ മുക്തമായ കലോത്സവ നഗരിക്ക് വേണ്ടി പ്രകൃതി ദത്തമായ മാര്‍ഗങ്ങളായിരുന്നു വളണ്ടീയര്‍മാര്‍ സ്വീകരിച്ചത്.
തത്സമയം ആദരം
വേദികളിലെ മത്സരങ്ങള്‍ കഴിഞ്ഞ ഉടന്‍ തന്നെ വിധി നിര്‍ണ്ണയിച്ച് വിജയികള്‍ക്ക് ട്രോഫികള്‍ നല്കുന്ന കലോത്സവ നഗരിയിലെ കാഴ്ച്ച വേറിട്ടതായിരുന്നു. എല്ലാ വേദികളിലും ആവശ്യമായ ട്രോഫികള്‍ എത്തിച്ചു നല്‍കാനും വിതരണം ചെയുന്നതിലും ട്രോഫി കമ്മിറ്റി നടത്തിയ ഇടപെടല്‍ മാതൃകാ പരമാണ്.
കൈകോര്‍ത്ത് വകുപ്പുകള്‍
നാല് ദിവസങ്ങളിലായി നടന്ന കലാ മാമാങ്കത്തിന്റെ സുഖമമായ നടത്തിപ്പിനായി വിവിധ വകുപ്പുകള്‍ നടത്തിയ സംയോജിത പ്രവര്‍ത്തനങ്ങള്‍ ഗുണകരമായി. പോലീസ്, എക്‌സൈസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, ആരോഗ്യ വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിദ്യഭ്യാസ വകുപ്പുമായ് സഹകരിച്ച് എണ്ണയിട്ട യന്ത്രം പോലെ കലോത്സവ നഗരിയില്‍ പ്രവര്‍ത്തിച്ചു.
മീഡിയോത്സവം
കലകളുടെ ഉത്സവമാണെങ്കിലും മീഡിയകള്‍ക്കും ഉത്സവ കാലമായിരുന്നു കഴിഞ്ഞു പോയ നാല് ദിവസം. കലോത്സവത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ കലോത്സവ കാഴ്ച്ചകളെ ലോകത്തിന് മുമ്പില്‍ വരച്ചുകാട്ടാന്‍ ജില്ലയിലെ മുഖ്യധാരയിലുളള പത്ര, ദൃശ്യമാധ്യമങ്ങള്‍ക്ക് കഴിഞ്ഞു. വയനാടിന്റെ സ്വന്തം വാര്‍ത്താ ചാനലുകളായ വയനാട് വിഷനും മലനാട് ചാനലും കലോത്സവ കാഴ്ച്ചകള്‍ പകര്‍ത്തുന്നതില്‍ കാണിച്ച മത്സര സ്വഭാവം കലോത്സവത്തിന് കൂടുതല്‍ മിഴിവേകി.
യാത്രക്കാരുടെ ശ്രദ്ധക്ക്
മാനന്തവാടി ടൗണില്‍ നിന്നും കലാ നഗരിയിലേക്ക് എല്ലാ സമയവും യാത്രാ സൗകര്യം ഒരുക്കി സംഘാടക സമിതി മാതൃകയായി. സ്‌കൂളിന്റെ വാഹനങ്ങളിലും ജീപ്പുകളിലുമാണ് മത്സരാര്‍ഥികളെ കലാ നഗരിയില്‍ എത്തിച്ചത്. മാനന്തവാടിയില്‍ നിന്നും പ്രധാന കലോത്സവ വേദിയിലേക്കും ഉപ വേദികളായ സാന്‍ജോ പബ്ലിക്ക് സ്‌കൂളിലേക്കും സെന്റ് ജോസഫ് ടി.ടി.ഐയിലേക്കുമാ ണ് സര്‍വീസ് നടത്തിയത്.
അന്നദാനം മഹാദാനം
കലോത്സവത്തിന്റെ സുഖമമായ നടത്തിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കുമുള്ള ഭക്ഷണം നല്കി കലോത്സവ ഊട്ടുപുര വേറിട്ടു നിന്നു. സെന്റ് ജോസഫ് ടി.ടി.ഐയിലാണ് ഊട്ടുപുര തയ്യാറാക്കിയത്. രാവിലെയും ഉച്ചക്കും വൈകുന്നേരവും രാത്രിയും ഊട്ടുപുരയില്‍ ഭക്ഷണം ഒരുക്കിയിരുന്നു.
കല്ലുകടികള്‍
വിധി നിര്‍ണ്ണയത്തില്‍ സംഭവിച്ച ചില പാളിച്ചകള്‍ കലോത്സവത്തിലെ കല്ലുകടിയായി മാറി. എന്നാലും തര്‍ക്കങ്ങള്‍ പെട്ടെന്ന് തന്നെ പരിഹരിച്ച് മത്സരങ്ങള്‍ സമയബന്ധിതമായി നടത്തുന്നതില്‍ സംഘാടക സമിതി വിജയം കണ്ടു.
നന്ദി വീണ്ടും വരിക
സംഘാടക സമിതിയുടെ ആത്മാര്‍ത്തമായ പ്രവര്‍ത്തനങ്ങള്‍ കലോത്സവത്തിന് മോഡി കൂട്ടിയെങ്കിലും കലയോടുള്ള അടങ്ങാത്ത ആവേശത്തില്‍ കാ നഗരിയില്‍ വന്ന് പ്രതിഭ തെളിയിച്ച വിദ്യാര്‍ഥികളും അതിന് അവര്‍ക്ക് പിന്നില്‍ പ്രചോദനമായി നിന്ന മാതാപിതാക്കളും അധ്യാപകരും തന്നെയാണ് കലോത്സവത്തിന്റെ സൗന്ദര്യം നന്ദി..... വീണ്ടും.... വരിക


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍