ബിജെപിയും സിപിഎമ്മും വിശ്വസിക്കുന്നത് അക്രമരാഷ്ട്രീയത്തില്‍: രാഹുല്‍ഗാന്ധി
സുല്‍ത്താന്‍ബത്തേരി: ബിജെപിയും, സിപിഎമ്മും ആക്രമരാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നതെന്ന് രാഹുല്‍ഗാന്ധി എം പി. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് വയനാട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ബഹുജന പ്രക്ഷോഭറാലിക്ക് ശേഷം നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബി ജെ പിയുടെയും സി പി എമ്മിന്റെയും സിദ്ധാന്തങ്ങള്‍ അക്രമത്തില്‍ വേരുന്നിയതാണ്. അവര്‍ വിചാരിക്കുന്നത് അക്രമത്തിലൂടെയും ഭീഷണിയിലൂടെയും ആളുകളുടെ അഭിപ്രായം മാറ്റിയെടുക്കാമെന്നാണ്. ഇത് അവരുടെ ചിന്തയുടെ പ്രശ്നമാണ്. ഭയപ്പെടുത്താമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ആത്മധൈര്യമില്ലാത്തത് കൊണ്ടാണ് നിലപാടുകള്‍ അക്രമത്തിലൂടെ മാറ്റിയെടുക്കാമെന്ന് അവര്‍ കരുതുന്നത്. അക്രമം നടത്തിയാല്‍ നിലപാട് മാറ്റാത്ത ജനങ്ങളുടെ നാടാണിതെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി കരുതുന്നത് അഞ്ച് ദിവസം ഇ ഡി ചോദ്യം ചെയ്താല്‍ ഭയപ്പെടുത്താന്‍ കഴിയുമെന്നാണ്. സി പി എം വിചാരിക്കുന്നത് തന്റെ ഓഫീസ് തല്ലിത്തകര്‍ത്താല്‍ ഭയപ്പെടുത്താന്‍ സാധിക്കുമെന്നാണ്. എന്നാല്‍ എന്റെ സ്വഭാവം രൂപപ്പെട്ടിരിക്കുന്നത് ജനങ്ങളോടുള്ള സ്നേഹത്തില്‍ നിന്നാണ്. എന്നെ എതിര്‍ക്കുന്നത് കൊണ്ട് ആ സ്വഭാവം മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിലോലമേഖല ഒരു പ്രധാനപ്പെട്ട വിഷയമാണ്. പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട കോടതി വിധി വന്നത് 2019-ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ ഫലമായിട്ട് കൂടിയാണ്. ഇക്കഴിഞ്ഞ ജൂണ്‍മാസത്തില്‍ സുപ്രീംകോടതി തീരുമാനം വന്നയുടന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഒരുമാസമായിട്ടും ഇതുവരെ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നതിനെ കുറിച്ച് അറിയിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പ്രധാനമന്ത്രിയെയും താന്‍ അറിയിച്ചിരുന്നു. ബഫര്‍സോണിന്റെ കാര്യത്തില്‍ യു ഡി എഫിന് ധാരണയും വ്യക്തതയുമുണ്ട്. ജനവാസകേന്ദ്രങ്ങള്‍ പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തരുതെന്ന നിലപാടാണ് കോണ്‍ഗ്രസിനും യു ഡി എഫിനുമുള്ളത്. തുടക്കം മുതല്‍ അതേ നിലപാട് തന്നെയാണുണ്ടായിരുന്നത്. എന്റെ ഓഫീസ് തല്ലിത്തകര്‍ത്തത് കൊണ്ടൊന്നും ആ നിലപാടില്‍ മാറ്റമുണ്ടാവില്ല. ബഫര്‍സോണ്‍ വിഷയത്തില്‍ എല്‍ ഡി എഫും, മുഖ്യമന്ത്രിയും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നത് അവസാനിപ്പിക്കണം. പ്രസ്തുത വിഷയത്തില്‍ ഇപ്പോഴും പന്ത് മുഖ്യമന്ത്രിയുടെ കോര്‍ട്ടിലാണ്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാകണം. എല്‍ ഡി എഫ് സ്വയം സൃഷ്ടിച്ച പ്രശ്നത്തിന് ഇനിയെങ്കിലും നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതിലോലമേഖലയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമമെങ്കില്‍ അതിനെ യു ഡി എഫും കോണ്‍ഗ്രസും ശക്തമായി എതിര്‍ക്കും. അത് സമാധാനത്തില്‍ അധിഷ്ഠിതമായിരിക്കും. ഒരു കാരണവശാലും പരിസ്ഥിതിലോല മേഖലയില്‍ ജനവാസകേന്ദ്രങ്ങളെ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ല. വയനാട്ടിലെ ഓരോവ്യക്തിയും പോരാട്ടം നടത്തും. വയനാട്ടിലെ ജനങ്ങള്‍ ഭീഷണികൊണ്ടൊന്നും പിന്നോട്ടുപോകുന്നവരെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി, എ ഐ സി സി ജനറല്‍സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ബെന്നിബെഹന്നാന്‍ എം പി, എം കെ മുനീര്‍, അഡ്വ. ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍, ഡി ദേവരാജന്‍, എ പി അനില്‍കുമാര്‍, ആര്യാടന്‍ ഷൗക്കത്ത്, അഡ്വ. പി എം നിയാസ്, ജെയ്സണ്‍ ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്ജ്, കെ കെ ഏബ്രഹാം, വിശ്വനാഥന്‍ പെരുമാള്‍, എന്‍ ഡി അപ്പച്ചന്‍, പി പി എ കരീം, കെ എം അഭിജിത്ത്, കെ എല്‍ പൗലോസ്, എം സി സെബാസ്റ്റിയന്‍, ടി മുഹമ്മദ്, റസാഖ് കല്‍പ്പറ്റ, പി പി ആലി, പ്രവീണ്‍ തങ്കപ്പന്‍, അബ്ദുള്‍ സലീം, ഡി പി രാജശേഖരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍