ഒമിക്രോണ്‍: ദക്ഷിണേന്ത്യയില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കി

കര്‍ണാടകയില്‍ കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ദക്ഷിണേന്ത്യയില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കി. തമിഴ്‌നാട്ടില്‍ വിദേശത്ത് നിന്നെത്തിയ പത്തുവയസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വകഭേദം കണ്ടെത്താനായി ഇവരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇന്നു ലഭിച്ചേക്കും. ഇവര്‍ക്കൊപ്പം യാത്ര ചെയ്ത ബന്ധുക്കളെയും അടുത്ത സീറ്റുകളില്‍ ണ്ടായിരുന്നവരെയും ക്വാറന്റീനിലാക്കി. രാജ്യത്ത് ആദ്യമായി കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെ നിന്നെത്തുന്നവരെ പരിശോധിയ്ക്കാന്‍ തമിഴ്‌നാടും തീരുമാനിച്ചു. അതിര്‍ത്തിയായ ഹൊസൂരില്‍ യാത്രക്കാരെ ശരീര താപനില പരിശോധിച്ച ശേഷമാണ് തമിഴ്‌നാട്ടിലേക്ക് കടത്തി വിടുന്നത്. ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ പൗരന്‍ ബെംഗളൂരുവില്‍ നിന്ന് രാജ്യം വിട്ടത് സംബന്ധിച്ച് സംബന്ധിച്ച് അന്വേഷിയ്ക്കാന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കി. രണ്ട് ആര്‍ടിപിസിആര്‍ പരിശോധനകളില്‍, ഒന്ന് നെഗറ്റീവും ഒരെണ്ണം പൊസിറ്റീവും ആയതിലെ വൈരുധ്യമാണ് അന്വേഷിക്കുക. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വച്ചാണ് ദക്ഷിണാഫ്രിക്കന്‍ പൗരന്‍ ദുബായിലേയ്ക്ക് പോയത്. ഒമിക്രോണ്‍ സ്ഥിരീകരിച്ച ബെംഗളൂരുവിലെ 46 കാരനായ ഡോക്ടര്‍ക്ക് യാത്രാ ചരിത്രം ഇല്ലാത്തത് ആരോഗ്യവകുപ്പിനെ വലയ്ക്കുന്നുണ്ട്. ഇയാളുടെ സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന അഞ്ച് പേര്‍ക്ക് നേരത്തെ കൊവിഡ് കണ്ടെത്തിയിരുന്നു. ഇവരുടെ സ്രവവും വകഭേദം കണ്ടെത്താനായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം, ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സംശയിക്കുന്ന 12 യാത്രക്കാരെ ഡല്‍ഹി ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വാര്‍ഡില്‍ 8 രോഗികളാണ് ഉണ്ടായിരുന്നത്. ഇന്നലെ നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ എണ്ണം 12ലെത്തി. നാല് പേരില്‍ രണ്ട് പേര്‍ ഇംഗ്ലണ്ടില്‍ നിന്നും ഒരാള്‍ ഫ്രാന്‍സില്‍ നിന്നും മറ്റൊരാള്‍ ഹോളണ്ടില്‍ നിന്നുമാണ് രാജ്യത്ത് എത്തിയത്. ഈ 12 പേരുടെയും സാമ്പിളുകള്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.
അതേസമയം, ഒമിക്രോണില്‍ ഭീതി വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഒമിക്രോണ്‍ ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക ശേഖരിച്ച് നിരീക്ഷണം നടത്തുന്നുണ്ടെന്നും വാക്‌സിനേഷന്‍ വേഗത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍