പെട്രോളിയം ഉത്പ്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം: നടപടികളുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര തീരുമാനം

പെട്രോളിയം ഉത്പ്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര തീരുമാനം. പെട്രോളിയം കമ്പനികള്‍ കേന്ദ്രത്തെ പിന്തുണ അറിയിച്ചു. സംസ്ഥാനങ്ങളുടെ എതിര്‍പ്പ് ഇക്കാര്യത്തില്‍ ഇനി പരിഗണിക്കില്ല. സംസ്ഥാനങ്ങള്‍ക്ക് നഷ്ടം ഉണ്ടാകും എന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന നിലപാട് കേന്ദ്രം സ്വീകരിക്കും. ലഖ്‌നൗവില്‍ വെള്ളിയാഴ്ച ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ജി എസ് ടി പരിധിയില്‍ കൊണ്ടുവരുന്നത് എതിര്‍ക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ എജി പരിധിയില്‍ കൊണ്ടുവന്നാല്‍ നഷ്ടം കേന്ദ്രം വഹിക്കണമെന്ന സംസ്ഥാനങ്ങളുടെ നിര്‍ദേശം അംഗീകരിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
പെട്രോളിയം ഉത്പ്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണം എന്ന ആവശ്യം നിയമം നടപ്പാക്കിയ കാലം മുതല്‍ പൊതുഇടങ്ങളില്‍ സജീവമാണ്. പ്രധാനമായും സംസ്ഥാന സര്‍ക്കാരുകള്‍ അംഗികരിക്കാത്ത സാഹചര്യത്തില്‍ കേന്ദ്രം ഇക്കാര്യത്തില്‍ കടുമ്പിടിത്തം കൈകൊണ്ടിരുന്നില്ല. സംസ്ഥാനങ്ങളുമായി സമവായത്തില്‍ എത്തിയതിന് ശേഷം പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുകയായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം.
വിവിധ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്ന് കേന്ദ്രം കൊവിഡ് സാഹചര്യം ആരംഭിച്ചതിന് ശേഷം സംസ്ഥാനങ്ങളോട് തുടര്‍ച്ചയായ് നിര്‍ദേശിക്കുന്നുണ്ട്. പക്ഷേ കേന്ദ്രം നിര്‍ദേശിക്കും പോലെ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയാറായിട്ടില്ല. എവിയേഷന്‍ ഫ്യുവലിന്റെ വാറ്റുമായ് ബന്ധപ്പെട്ട ശുപാര്‍ശയാണ് ഇപ്രകാരം അവസാനമായി കേന്ദ്രം നടത്തിയത്. ഏവിയേഷന്‍ ഫ്യുവലിന്റെ വാറ്റ് നികുതി 4 ശതമാനമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാനമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇത് സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ട് അതുകൊണ്ട് നികുതി കുറയ്ക്കാന്‍ സാധിക്കില്ല എന്ന നിലപാടെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സമവായം ഉണ്ടാകുന്നത് വരെ കാത്തിരിക്കുക എന്നതിന് പകരം പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ട് വരാനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നത്.
ആദ്യഘട്ടമായി ഭാഗികമായാകും പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ട് വരിക. എവിയേഷന്‍ ഫ്യുവല്‍ അടക്കമുള്ള എതാനും ഇനങ്ങളാണ് ഇപ്രകാരം ജി.എസ്.ടി ചുമത്താന്‍ നിര്‍ദേശിക്കുന്ന പട്ടികയില്‍ ഇപ്പോള്‍ ഉള്ളത്. കേന്ദ്രതിരുമാനത്തെ കേരളം അടക്കമുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എതിര്‍ക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍