ആര്‍ടിഒ മാരും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും പണിമുടക്ക് നടത്തി.
കല്‍പ്പറ്റ:മോട്ടോര്‍ വാഹന വകുപ്പിലെ സ്‌പെഷല്‍ റൂളിലെ അപാകതകള്‍ പരിഹരിക്കുക,യോഗ്യത ഇല്ലാത്തവരെ ജോയിന്റ് ആര്‍ടിഒ മാരായി സ്ഥാനക്കയറ്റം നല്‍കുന്ന നടപടികള്‍ അവസാനിപ്പിക്കുക, സേഫ് കേരള പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, അന്യായമായ അച്ചടക്കനടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മോട്ടോര്‍ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തി. വയനാട് ആര്‍ടിഒ, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി എന്നീ സബ് ആര്‍ ടി ഓഫീസുകളിലും മുഴുവന്‍ സാങ്കേതിക ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ ഇന്ന് ഈ ഓഫീസുകളിലെ എല്ലാ സാങ്കേതിക ജോലികളും മുടങ്ങി. പണിമുടക്കിയ ജീവനക്കാര്‍ വയനാട് സിവില്‍ സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ്ണ വയനാട് ആര്‍ടിഒ എസ്. മനോജ് ഉദ്ഘാടനം ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എന്‍. തങ്കരാജന്‍, വയനാട് ജോയിന്റ് ആര്‍ടിഒ സാജു ബക്കര്‍, ബത്തേരി ജോയിന്റ് ആര്‍ടിഒ സി. പത്മകുമാര്‍, കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ സുനീഷ്. പി, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മുഹാദ്. യു. ടി., കെ. എം. വി. ഡി.ജി. ഒ.എ. ജില്ലാ സെക്രട്ടറി മുഹമ്മദ് ഷഫീഖ്. പി. കെ. എന്നിവര്‍ നേതൃത്വം നല്‍കി. കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കേരള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്റെയും ആഹ്വാനപ്രകാരം ആയിരുന്നു സൂചനാ പണിമുടക്ക്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍