കോവിഡ് നിയന്ത്രണം;ബത്തേരി നഗരസഭാ ചെയര്‍മാനും കൗണ്‍സിലര്‍മാരും ക്വാറന്റീനില്‍ പോകണം:യുഡിഎഫ്
ബത്തേരി:റിസോര്‍ട്ട് നിര്‍മ്മാണം നടത്തിയ തൊഴിലാളികള്‍ കോവിഡ് ബാധിതരായ സാഹചര്യത്തില്‍ സമ്പര്‍ക്ക പട്ടികയിലുള്ള ബത്തേരി മുനിസിപ്പല്‍ ചെയര്‍മാനും ഇടതു കൗണ്‍സിലര്‍മാരും ക്വാറന്റീനില്‍ പോകണമെന്ന് യുഡിഎഫ് മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു.റിസോര്‍ട്ടിലേക്കുള്ള റോഡ് ടാറിംഗ് നിരീക്ഷിക്കാന്‍ ചെയര്‍മാന്‍ പോയതിന്റെ ഫോട്ടോ അടക്കമുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.റോഡ് പണിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളെ ക്വാറന്റീനില്‍ വിട്ട സാഹചര്യത്തില്‍ സമാന രീതിയില്‍ ഇടപെട്ടവരെല്ലാം ക്വാറന്റീനില്‍ പോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഒരു നിയമവും ചെയര്‍മാനും കൂട്ടര്‍ക്കും മറ്റൊരു നിയമവും എന്നത് അംഗീകരിക്കാനാവില്ലെന്നും യുഡിഎഫ്.
നാട് മുഴുവന്‍ ലോക്ക് ഡൗണായി നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കപ്പെട്ടപ്പോഴും മേല്‍ പറഞ്ഞ റിസോര്‍ട്ടില്‍ മാത്രം നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ബാധം തുടര്‍ന്ന സാഹചര്യത്തെക്കുറിച്ചും അന്വേഷണം വേണം. മുനിസിപ്പാലിറ്റി ഭരണ നേതൃത്വവുമായി റിസോര്‍ട്ടുകാര്‍ക്ക് അവിശുദ്ധ ബന്ധമുള്ളത് കൊണ്ടാണ് നിയന്ത്രണങ്ങള്‍ക്കിടയിലും നൂറിലധികം തൊഴിലാളികളുമായി ഈ റിസോര്‍ട്ടില്‍ മാത്രം നിര്‍മ്മാണം നടന്നത്. മുനിസിപ്പാലിറ്റിയെ കണ്ടെയ്ന്‍മെന്റ് പ്രദേശമായി പ്രഖ്യാപിക്കുന്നതിനായുള്ള ആലോചന യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ വിളിക്കാതിരുന്നതും തെറ്റാണ്. ചെയര്‍മാന്റെയും നിര്‍വാഹമില്ലാതെ മൂട് താങ്ങുന്ന സി പി എമ്മിന്റെയും വണ്‍മാന്‍ ഷോക്കുള്ള ഇടമല്ല ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മുനിസിപ്പല്‍ ഭരണവും. ചെയര്‍മാന്‍ ഷബീര്‍ അഹമ്മദ്, ബാബു പഴുപ്പത്തൂര്‍,പി പി അയ്യൂബ്, കോണിക്കല്‍ ഖാദര്‍,സക്കരിയ മണ്ണില്‍,റ്റിജി ചെറുതോട്ടില്‍, അഹമ്മദ് കുട്ടി കണ്ണിയന്‍, ഉമ്മര്‍കുണ്ടാട്ടില്‍, കെ നൂറുദ്ദീന്‍, കെ ഒ ജോയി, ഇബ്രാഹിം തൈത്തൊടി, സണ്ണി നെടുങ്കല്ലേല്‍, സി കെ ബഷീര്‍, സി കെ മുസ്തഫ, അസീസ് മാടാല, ഗഫൂര്‍ പുളിക്കല്‍,സമദ് കണ്ണിയന്‍, റ്റിറ്റി ലൂക്കോസ് പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍