സ്വാഭാവിക നീതി നിഷേധിച്ചതായും വ്യാജപ്രചാരണം നടത്തിയതായും ആരോപണം: അഭിഭാഷകന്‍ പരാതി നല്‍കി
മാനന്തവാടി:ഹോട്ടലില്‍ നിന്നും വാങ്ങിയ ബീഫ് റോസ്‌ററില്‍ അസ്വാഭാവിക എല്ല് കണ്ടതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നല്‍കിയ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചതായുള്ള പരാതിയുമായി രംഗത്ത്. ഇറച്ചി വിവാദത്തിലെ പരാതിക്കാരനായ തന്നെ അറിയിക്കാതെ പരിശോധന ഫലം മാധ്യമങ്ങള്‍ക്ക് നല്‍കുകയും തെറ്റിദ്ധാരണാജനകമായ രീതിയില്‍ കുറിപ്പ് പ്രചരിപ്പിക്കുകയും ചെയ്തത് ഗുരുതരമായ കൃത്യവിലോപവും, അധികാര ദുര്‍വിനിയോഗവുമാണെന്ന് കാണിച്ച് ജില്ല ഫുഡ് സേഫ്റ്റി അസി.കമ്മീഷണര്‍ക്കെതിരെ ആരോഗ്യമന്ത്രിക്കും, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയതായി ശ്രീജിത്ത് അറിയിച്ചു. കൂടാതെ തെറ്റിദ്ധാരണ ജനകമായി വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ഓപ്പണ്‍ ന്യൂസര്‍ക്കെതിരെയും അഡ്വ.ശ്രീജിത്ത് പെരുമന പരാതിനല്‍കിയിട്ടുണ്ട്.
അഡ്വ ശ്രീജിത്ത് പെരുമനയുടെ പരാതിയുടെ പൂര്‍ണ്ണരൂപം:
വിഷയം: ബീഫ് ഫ്രയില്‍ നിന്നും ലഭിച്ച അസ്വാഭാവിക എല്ല് പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ നടത്തിയ ഗുരുതരമായ കൃത്യവിലോപത്തിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടും, ഫുഡ് സാമ്പിള്‍ പുനഃ പരിശാധന നടത്താന്‍ ആവശ്യപ്പെട്ടുകൊണ്ടുമുള്ള പരാതി.
സര്‍,
നവംബര്‍ 28 നു രാത്രി തിരുന്നെല്ലി പഞ്ചായത്തിലെ ഗുലാന്‍ എന്ന ഹോട്ടിലില്‍ നിന്നും മേടിച്ച ബീഫില്‍ ഫ്രയില്‍ നിന്നും അസ്വാഭാവികമായ എല്ല് കിട്ടിയതിനെ തുടര്‍ന്ന് ഇക്കാര്യം ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ അറിയിച്ചെങ്കിലും നിഷേധാത്മക സമീപനമായിരുന്നു ലഭിച്ചത്. ഫുഡ് സേഫ്റ്റി വയനാട് ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ വര്‍ഗീസ് പി ജെയെ ഫോണില്‍ വിളിച്ചു സംഭവം അറിയിച്ചെങ്കിലും ഇത്തരം കേസുകളില്‍ ഫുഡ് സാമ്പിളുകള്‍ ഉപയോഗിച്ച് ഏതു മൃഗത്തിന്റേതാണ് ഇറച്ചി എന്ന് കണ്ടെത്താനുള്ള പരിശോധന കേരളത്തില്‍ നടത്താന്‍ സാധിക്കില്ലെന്ന് അദ്ദേഹം അറിയിക്കുച്ചു. ആവശ്യമെങ്കില്‍ സ്വന്തം പണം മുടക്കി പരിശോധിക്കാമെന്നും നിലവില്‍ മൂന്നു ലാബുകള്‍ ഫുഡ് സേഫ്റ്റി വകുപ്പിന് കീഴില്‍ ഉണ്ടെങ്കിലും അവിടെയൊന്നും ഏത് മൃഗത്തിന്റെ ഇറച്ചിയാണെന്നു പരിശോധിക്കാന്‍ സാധിക്കില്ലെന്നും അറിയിച്ചു.
അസ്വാഭാവികമായി കാണപ്പെട്ട എല്ല് ബീഫ് അല്ലാത്ത ഏതെങ്കിലും മൃഗത്തിന്റേതാണ് എന്ന് പരാതിക്കാരന്‍ ആരോപിച്ചിട്ടില്ല. എല്ലും ഇറച്ചിയും പരിശോധന നടത്തി ബീഫിന്റേതാണെന്നു പൊതുജനാരോഗ്യം മുന്‍ നിര്‍ത്തി ആവശ്യപ്പെടുകയാണുണ്ടായത്. എന്നാല്‍ ഫോണിലൂടെ അറിയിച്ച പരാതി രജിസ്റ്റര്‍ ചെയ്യാന്‍പോലും അസി. കമ്മീഷണര്‍ തയ്യാറായില്ല. തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഇക്കാര്യങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായപ്പോഴാണ് ഒരു ദിവസത്തിനു ശേഷം 30.11.2019 നു അസിസ്റ്റന്റ് കമ്മീഷണര്‍ പരാതിക്കാരനെ ഫോണില്‍ വിളിക്കുകയും സാമ്പിളുമായി മാനത്താവടിയിലെ ഓഫീസില്‍ ഏതാണ് ആവശ്യപ്പെടുകയും ചെയ്യുന്നത്.
മുഖ്യധാരാ മാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഏറ്റെടുത്തതിനെ തുടര്‍ന്നാണ് അസിസ്റ്റന്റ് കമ്മീഷണര്‍ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പരാതിക്കാരനായ എന്നെ വിളിപ്പിച്ചത് . ഓഫീസിലെത്തിയെ പരാതിക്കാരനോടും സുഹൃത്തിനോടും കൈകൂപ്പിക്കൊണ്ട് 'ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇനിയും അപമാനിക്കരുതെന്നു' അപേക്ഷിക്കുകയായിരുന്നു, തുടര്‍ന്ന് ഇത് ചിലവ് വരുന്ന പരിശോധനയാണെന്നും എന്റെ ഒരു സുഹൃത്ത് അവിടെയുണ്ടെന്നും (ഹൈദരാബാദിലെ ലാബില്‍ ) അതിനാല്‍ ഞാന്‍ പരിശോധനയ്ക്ക് അയച്ചുകൊള്ളാം എന്നും പരാതിക്കാരനെ അറിയിക്കുന്നു. എന്നാല്‍ ബീഫ് സാമ്പിള്‍ നല്‍കി തിരികെ നല്‍കാന്‍ വരാന്‍ ഞാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് എന്റെ മുന്‍പില്‍ വെച്ച് അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ച് പാക്കിങ് നടത്തുകയായിരുന്നു. ആരാണ് ഫോണിലൂടെ പാക്കിങ്ങിനെ കുറിച്ച് പറഞ്ഞുതരുന്നത് എന്ന് ചോദിച്ചപ്പോള്‍ ഹൈദ്രബാദ് ലാബിലുള്ള എന്റെ സുഹൃത്താണ് പുറത്ത് പറയരുതെന്നും പരാതിക്കാരായ എന്നോടും സുഹൃത്തിനോടും പറയുന്നു. തികച്ചും അശാസ്ത്രീയമായ രീതിയില്‍ പേന ഉപയോഗിച്ച് സാമ്പിള്‍ പാക്ക് ചെയ്യുന്നത് കണ്ടപ്പോള്‍ ഇങ്ങനെ പാക്ക് ചെയ്താല്‍ മതിയോ എന്ന ചോദ്യത്തിന് 'ആദ്യമായാണ് വയനാട് ജില്ലയില്‍ നിന്നും ആദ്യമായാണ് ഒരു സാമ്പിള്‍ ഹൈദരാബാദിലെ ലാബിലേക്ക് അയക്കുന്നതെന്നും , ഇക്കാര്യം പുറത്തു പറയരുതെന്നും' ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഒരു കിലോ ഉപ്പിന്റെ പാക്കറ്റ് മേടിച്ച് അതില്‍ പേന ഉപയോഗിച്ച് ബീഫ് നിറച്ച് സീല്‍ ചെയ്തു. എന്നാല്‍ കൊറിയര്‍ അയക്കുന്നത് എന്റെ മുന്നില്‍ വെച്ചാകണം എന്ന ആവശ്യം അദ്ദേഹം നിരസിക്കുകയും, പാക്ക് ചെയ്ത ശേഷം ഞങ്ങളെ ഓഫീസില്‍ നിന്നും മടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു, എത്ര സമയം കൊണ്ട് ഈ പരിശോധന ഫലം ലഭിക്കും എന്ന് ചോദിച്ചപ്പോള്‍ ഒരു മാസം മിനിമം എടുക്കുമെന്നും അത് കഴിഞ്ഞിട്ട് വന്നാല്‍ മതി എന്നും, ഇനിയും ഫെയിസ്ബുക്കിലിട്ട് ഉപദ്രവിക്കരുതെന്നും കമ്മീഷണര്‍ കൈകൂപ്പിക്കൊണ്ട് പറഞ്ഞു.തുടര്‍ന്ന് ബീഫ് സാമ്പിള്‍ അസി. കമ്മീഷണര്‍ക്ക് അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച് 30 .11 .2019 രേഖാമൂലമുള്ള പരാതിയോടൊപ്പം കൈമാറി.
എന്നാല്‍ തുടര്‍ന്ന് ഗുരുതരമായ കൃത്യവിലോപവും, അധികാര ദുര്‍വിനിയോഗവുമാണ് അസിസ്റ്റന്റ് കമ്മീഷണറും അദ്ദേഹത്തിന്റെ ഓഫീസും നടത്തിയത്. പരാതിക്കാരന്റെ പേരും വിലാസവും ഉള്‍പ്പെടെ കമ്മീഷണറുടെ ഓഫീസ് രഹസ്യമായി പുറത്തുവിട്ടു. പരാതിക്കാരന് അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിക്കപ്പെട്ടു. രേഖാമൂലം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാട്ടിക്കുളം പ്രദേശങ്ങളിലെ ഹോട്ടലുകള്‍ റെയിഡ് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ റെയിഡ് നടത്തുന്നതിന്റെ തലേ ദിവസം പ്രദേശത്തെ ഹോട്ടലുകള്‍ റെയിഡ് നടത്താന്‍ പോകുകയാണ് എന്നും എല്ലാം ശരിയായ രീതിയില്‍ ആയിരിക്കണം എന്നും എന്നും പരാതി നല്‍കിയത് ശ്രീജിത്ത് പെരുമനയാണ് എന്നും ഹോട്ടല്‍ അസോസിയേഷനുള്‍പ്പെടെ ഭക്ഷ്യസുരക്ഷാ വിഭാഗം രഹസ്യവിവിവരം നല്‍കി.
ഇക്കാര്യങ്ങള്‍ അറിഞ്ഞ ഹോട്ടലുകള്‍ റെയിഡിന്റെ തലേ ദിവസം രാത്രീ ര്‍ കൂട്ടത്തോടെ പരാതിക്കാരന്റെ വീട്ടിലെത്തുകയും പരാതി നല്‍കിയത് ശരിയായില്ല എന്ന് അറിയിക്കുകയും ചെയ്തു. അതായത് പരാതിക്കാരന്‍ നല്‍കിയ നല്‍കിയ പരാതിയിലെ കാര്യങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ചിലര്‍ ഹോട്ടലുകാര്‍ക്ക് കൈമാറുകയും പ്രതികാരനെതിരെ ആക്രമണത്തിന് പ്രേരിപ്പിക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം ഹോട്ടലുകളില്‍ എത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം വളരെ ലാഘവത്തോടെ ഈ വിഷയം എടുക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും പരാതിക്കാരന്‍ അറിയിച്ച രഹസ്യവിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തു.
11 .12 .2019 നു രാത്രി 'ഓപ്പണ്‍ ന്യൂസെര്‍' എന്ന ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ഹൈദരാബാദില്‍ പരിശോധനയ്ക്ക് അയച്ച ബീഫിന്റെ ഫലം വന്നെന്നും, അത് ബീഫ് തന്നെയാണ് എന്നും ഉള്‍പ്പടെ പരാതിക്കാരനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടും അപമാനിച്ചുകൊണ്ടും ഫുഡ് സേഫ്റ്റി അസി. കമ്മീഷ്ണര്‍ പിജെ വര്‍ഗീസ് എഴുതിയത് എന്ന് കൃത്യമായി രേഖപ്പെടുത്തികൊണ്ട് ' വാര്‍ത്ത വരികയുണ്ടായി. തുടര്‍ന്ന് സുഹൃത്തുക്കള്‍ സമാനമായ എഴുത്തുകളുള്ള നിരവധി വാര്‍ത്തകള്‍ അയച്ചു തരികയുണ്ടായി.
മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ച ശേഷം 'ടെസ്റ്റ് റിസള്‍ട്ട് ശരിയായിട്ടുണ്ട് അത് ബീഫിന്റെ എല്ല് തന്നെയാണ്, ഹൈദരാബാദില്‍ നിന്നും വിളിച്ചു പറഞ്ഞു എന്നറിയിച്ചുകൊണ്ട് അസി. കമ്മീഷണര്‍ പരാതിക്കാരനെ ഫോണില്‍ വിളിച്ചു. എന്നാല്‍ പരാതിക്കാരനെ അറിയിക്കുന്നതിനേക്കാള്‍ മുന്‍പ് പരാതിക്കാരനെ സമൂഹമധ്യത്തില്‍ അപമാനിച്ചുകൊണ്ട് രേഖാമൂലം ലഭ്യമാകാത്ത പരിശോധനാഫലം അസി കമ്മീഷ്ണര്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകിയത് ഗുരുതരമായതും കുറ്റകരമായതുമായ നിയമലംഘനമാണ്.
പരിശോധനയ്ക്കായി ഒരു മാസം ആവശ്യമുണ്ട് എന്ന് പറഞ്ഞിരുന്നല്ലോ എങ്ങനെയാണ് പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഫലം ലഭ്യമായത് എന്ന പരാതിക്കാരന്റെ ചോദ്യത്തിന് ' ഹൈദ്രബാദ് ലാബിലെ ഉദ്യോഗസ്ഥരെ ഞാന്‍ നിരന്തരം വിളിച്ച് ശല്യം ചെയ്തതുകൊണ്ട് , അവര്‍ പെട്ടന്ന് ചെയ്തു തന്നു എന്നതായിരുന്നു അസി കമ്മീഷണറുടെ മറുപടി. ഈ പരാതി നല്‍കുന്ന സാമ്യം വരെ പരാതിക്കാരന് രേഖാമൂലം യാതൊരു ഫലവും ലഭിച്ചിട്ടില്ല. എന്നാല്‍ മാധ്യമങ്ങളില്‍ അസി കമ്മീഷണര്‍ എഴുതിയത് എന്ന പേരില്‍ പരാതിക്കാരനെ അപമാന പ്പെടുത്തികൊണ്ടുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.
അസ്വാഭാവികമായി ലഭിച്ച എല്ല് പറ്റിയുടേതാണെന്നോ, മറ്റേതെങ്കിലും മൃഗത്തിന്റേതാണെന്നോ പരാതിയിലെ മറ്റെവിടെയെങ്കിലുമോ പരാതിക്കാരന്‍ ആരോപിച്ചിട്ടില്ല. എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ബീഫിലെ എല്ല് പട്ടിയുടേതാണ് എന്ന രീതിയില്‍ പ്രചരിപ്പിച്ചതിനെ പരാതിക്കാരന്‍ എന്ന നിലയില്‍ ശക്തമായി പ്രതിഷേധിക്കുകയും പ്രതിശുത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അസി കമ്മീഷണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ പരിശോധന ഫലം വരുന്നതുവരെ ഹോട്ടലിന്റെ പേര് രഹസ്യമായി സൂക്ഷിക്കണം എന്ന ആവശ്യവും പരാതിക്കാരന്‍ അസി കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ രേഖാമൂലം നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ച ഹോട്ടലിന്റെ പേര് കമ്മീഷണറുടെ ഓഫീസില്‍ നിന്നും പുറത്ത് പോകുകയും വ്യാപകമായി പ്രചരിപ്പിക്കുകയും അത് പരാതിക്കാരന് എതിരെയുള്ള പ്രതിഷധമാക്കി മാറ്റുകയും ചെയ്തത് ഗുരുതരമായ കൃത്യവിലോപവും കുറ്റകരമായ നിയമലംഘനവുമാണ്.
ആയതിനാല്‍ മേല്‍ പ്രസ്താവിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന കാര്യങ്ങളില്‍ അന്വേഷണം നടത്തി ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അങ്ങയുടെ സമക്ഷം അപേക്ഷിക്കുയാണ്.
തികച്ചും അശാസ്ത്രീയമായി പാക്ക് ചെയ്ത ശേഷം ഹൈദരാബാദിലേക്ക് അയച്ച ഫുഡ് സാമ്പിള്‍ ആവശ്യമായ നിശ്ചിത സമയത്തിനു മുന്‍പ് അസി കമ്മീഷണറുടെ നിരന്തര ശല്യത്തിന്റെ ഭാഗമായി പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധിച്ച് ദേശീയ സ്ഥാപനത്തില്‍ നിന്നും ഫോണിലൂടെ അറിയിച്ചു എന്ന് പറയുന്നത് തികച്ചും ദുരൂഹമാണ്. മാത്രവുമല്ല സാമ്പിള്‍ പാക് ചെയ്യുന്ന സമയത്തുള്‍പ്പെടെ ഹൈദരാബാദിലെ ആള്‍ എന്ന് പറഞ്ഞുകൊണ്ട് അസി കമ്മീഷണര്‍ ഫോണില്‍ ആരോടോ സംസാരികുനുണ്ടായിരുന്നു എന്നതും ദുരൂഹമാണ്. ഏത് കൊറിയറിലാണ് ഹൈദരാബാദിലേക്ക് അയച്ചതിനും പരാതികരനോട് പറയാന്‍ തയാറാകാത്തതും , എന്റെ പ്രത്യേകതാത്പര്യത്തിലാണ് നേരത്തെ ഫലം വരുത്തിയതെന്ന അസി കമ്മീഷണറുടെ വെളിപ്പെടുത്തലും മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഫലത്തിന്റെ ആധികാരികതയെ സംശയിക്കുന്ന തരത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഈ വിഷയത്തില്‍ മേല്‍ പരാതിയിലെ ഫുഡ് സാമ്പിള്‍ ഇത്യയിലെത്തന്നെ മറ്റൊരു ലാബോറട്ടറിയിലോ, വിദേശത്തെ ലബോറട്ടറിയിലോ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അപേക്ഷിക്കുന്നു.
പരാതി വിളിച്ചറിയിച്ചിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാനോ, അന്വേഷണം നടത്താനോ തയ്യാറാകാതെ രണ്ട് ദിവസം താമസിപ്പിച്ച അസി കമ്മീഷണര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുക.
പരിശോധനക്കയച്ച സാമ്പിളിന്റെ ഫലം പരാതിക്കാരന് നല്‍കുന്നതിനും, രേഖാമൂലം ഫുഡ് സേഫ്റ്റി വകുപ്പിന് ലഭിക്കുന്നതിനും മുന്‍പ് പരാതിക്കാരനെ അപമാനിച്ചുകൊണ്ട് കുറിപ്പെഴുതി പത്രക്കാര്‍ക്ക് നല്‍കുകയും പ്രചരിപ്പിക്കുകയും ചെയ്ത വയനാട് അസി കമ്മീഷണര്‍ക്കെതിരെ സര്‍വീസ് നിയമ പ്രകാരവും, ക്രിമിനല്‍ നിയമപ്രകാരവും, ബാധകമായ മാറ്റ് നിയമങ്ങള്‍ പ്രകാരവും കേസെടുക.
അസി കമ്മീഷണര്‍ക്ക് രഹസ്യമായി നല്‍കിയ പരാതിയിലെ വ്യക്തിപരമായ വിശദ വിവരങ്ങള്‍ ഉള്‍പ്പെടെ എത്രികക്ഷികള്‍ക്ക് ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട് അസി കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുക.
ഹോട്ടലുകളില്‍ റെയിഡ് നടത്തുന്ന വിവരം മുന്‍കൂറായി ഹോട്ടല്‍ ഉടമകളെ അറിയിച്ച സംഭവത്തില്‍ ഫുഡ് സേഫ്റ്റിയുടെ വയനാട് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ അന്വേഷണ നടപടികള്‍ സ്വീകരിക്കുക.
പരിശോധനയ്ക്ക് നല്‍കിയ ഫുഡ് സാമ്പിളിന്റെ പരിശോധനയുമായും, ശാസ്ത്രീയ പരിശോധനയുമായും ബന്ധപ്പെട്ട എല്ലാ രേഖകളും, സാമ്പിള്‍ അയച്ച കോരിയറിന്റെയും ഹൈദരാബാദിലെ ലാബില്‍ സ്വീകരിച്ചതിന്റെയും എല്ലാ വിവരങ്ങളും പരാതിക്കാരന് അടിയന്തിരമായി ലഭ്യമാകുക.
മേല്‍പ്രസ്താവിച്ച വിവരങ്ങളെല്ലാംഎന്റെ അറിവിലും ബോധ്യത്തിലും യാത്രാത്യമാണെന്നു ഇതിനാല്‍ അറിയിക്കുന്നു. അസി കമ്മീഷണറുമായി ബന്ധപ്പെട്ട എല്ലാ പരാതി ഇടപാടുകളിലും സുഹൃത്തുക്കളും സാക്ഷികളാണ്. മേല്‍ ആവശ്യപ്പെട്ടിട്ട് അന്വേഷണം നടക്കാത്തപക്ഷം തിരിച്ചെടുക്കാനാകാത്ത നഷ്ടങ്ങള്‍ പരാതിക്കാരനും പൊതുജനങ്ങള്‍ക്കും സംഭവിക്കുമെന്നതിനാല്‍ അടിയന്തര അന്വേഷണം മേല്‍ വിഷയത്തില്‍ നടത്തേണ്ടതും നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍