കൊലപാതക കേസിലെ പ്രതികളെ വെറുതെവിട്ടു
മാനന്തവാടി:ക്വട്ടേഷന്‍ കൊലപാതകമെന്ന് പോലീസ് ആരോപിച്ച സുലില്‍ വധ കേസില്‍ നാല് പ്രതികളെയും സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെ വിട്ടു. തിരുവനന്തപുരം ആറ്റിങ്കല്‍ അവനവന്‍ ചേരി തച്ചര്‍കുന്ന് എസ്.എല്‍.മന്ദിരം സുലില്‍ (30) ന്റെ മരണവുമായി ബന്ധപ്പെട്ട് മാനന്തവാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലെ പ്രതികളായ ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരി കൊയിലേരി റിച്ചാര്‍ഡ് ഗാര്‍ഡനില്‍ ബിനി മധു (39), ബിനിയുടെ വീട്ടിലെ ജോലിക്കാരിയായ ഊര്‍പ്പള്ളിപൊയില്‍ വേലിക്കോത്ത് അമ്മു (40), മണിയാറ്റിങ്കല്‍ വീട് പ്രശാന്ത് (ജയന്‍ 38), ഊര്‍പ്പള്ളി പൊയില്‍ കോളനിയിലെ കാവലന്‍ (54) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2016 സെപ്തംബറിലാണ് സുലിലിന്റെ മൃതദേഹം കബനിപുഴയില്‍ കണ്ടെത്തിയത്.
ഒന്നാം പ്രതിയായ ബിനി മധുവിന്റെ വീട്ടില്‍ മാസങ്ങളോളം താമസിച്ചു വന്ന സുലിലിന്റെ മൃതദേഹം കൊയിലേരി പുഴയില്‍ കണ്ടെത്തുകയായിരുന്നു. ആദ്യം ആത്മഹത്യയെന്ന് എഴുതി തള്ളിയ പോലീസ് ഒരു വര്‍ഷത്തിന് ശേഷം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കണ്ടെത്തി കേസ് പുനരന്വേഷിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബിനി മധു അറസ്റ്റിലായി. ചോദ്യം ചെയ്യലില്‍ കൊയിലേരി ഉര്‍പ്പള്ളി കോളനിയിലെ താമസക്കാരിയും ബിനിയുടെ വീട്ടിലെ വേലക്കാരിയുമായ അമ്മു എന്ന കുഞ്ഞിമാളുവിന് സുലിലിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കുകയും അമ്മുവും അമ്മുവിന്റെ കാമുകന്‍ അതെ കോളനിയിലെ പ്രശാന്തും ചേര്‍ന്ന് സുലിലിനെ കൊലപ്പെടുത്തുകയും കാവലന്റ സഹായത്തോടെ കൊയിലേരി പുഴയിലേക്ക് മൃതദേഹം തള്ളുകയായിരുന്നു എന്നാണ് കേസ്.മാനന്തവാടി സി.ഐ.പി.കെ.മണി, എസ്.ഐ.രതീഷ് തെരുവത്ത് പിടികയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയതിരുന്നത്.
കേസില്‍ 78 സാക്ഷികളെയും കമ്പിപ്പാര, ചെരിപ്പ്, വസ്ത്രങ്ങള്‍് എന്നിവ തൊണ്ടിമുതലായും പോലീസ് ഹാജരാക്കിയിരുന്നു. കേസില്‍ താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞതായും വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്നും ബിനി മധു പറഞ്ഞു. താന്‍ നിരപരാധിയാണെന്നും തന്നെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നും നാലാം പ്രതിയായ കാവലനും പറയുന്നു. മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തത്തിനാലാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതികളെ പ്രതികളെ വെറുതെ വിട്ടത്. ബിനി മധുവിന് വേണ്ടി അഡ്വ.കെ.എസ് മോഹന്‍ദാസും, അമ്മുവിന് വേണ്ടി അഡ്വ.പി.ജെ.ജോര്‍ജും, പ്രശാന്തിന് വേണ്ടി അഡ്വ.സജി മാത്യുവും, കാവലന് വേണ്ടി കെ.ടി.വിനോദ് കുമാറും ഹാജരായി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍