മാനന്തവാടി നഗരം ക്യാമറ കണ്ണിലാകുന്നു..! സിസിടിവി നിരീക്ഷണ പദ്ധതി ഉത്ഘാടനം നാളെ

മാനന്തവാടി:കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ മാനന്തവാടി നഗരത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ ഔദ്യോഗിക ഉത്ഘാടനം നാളെ നടക്കും. മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നാളെ രാവിലെ നടക്കുന്ന ചടങ്ങ് എംഎല്‍എ ഓആര്‍ കേളു ഉത്ഘാടനം ചെയ്യും. പൊലിസ്, നഗരസഭ, ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് നഗരത്തിന്റെ വിവിധയിടങ്ങളിലായി 17 ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. നിയന്ത്രണമുറിയിലിരുന്നു 360 ഡിഗ്രി ചുറ്റളവില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്നതും സൂം ഇന്‍ സംവിധാനങ്ങളുമുള്ള കാമറകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. റോഡ് സേഫ്ടി ഫണ്ടില്‍നിന്നും എട്ടുലക്ഷത്തോളം രൂപയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിനു ചെലവഴിച്ചത്. മറ്റുചെലവുകള്‍ നഗരസഭയാണ് വഹിച്ചിരിക്കുന്നത്.
നഗരത്തിലെ എട്ട് പ്രധാന കേന്ദ്രങ്ങളില്‍ എച്ച്ഡി ക്വാളിറ്റിയിലുള്ള കളര്‍ ചിത്രങ്ങള്‍ ലഭ്യമാക്കുന്ന വിധത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ട്രാന്‍സ്മിറ്റര്‍, വൈഫൈ സംവിധാനം ഉപയോഗപ്പെടുത്തിയായിരിക്കും പൊലിസ് കണ്‍ട്രോള്‍ മുറിയിലേക്ക് നഗരക്കാഴ്ചകള്‍ എത്തുക. വീഡിയോകള്‍ 15 ദിവസത്തിലധികം സൂക്ഷിക്കാന്‍ കഴിയുന്ന സംവിധാനവും ഒരുക്കും. റോഡ് സേഫ്ടി ഫണ്ടില്‍നിന്നും എട്ടുലക്ഷത്തോളം രൂപയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിനു ചെലവഴിച്ചത്. മറ്റുചെലവുകള്‍ നഗരസഭയാണ് വഹിച്ചിരിക്കുന്നത്. നഗരത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനു സ്വകാര്യ സംരംഭകരുടെ സഹായം തേടാനും ശ്രമിക്കുന്നുണ്ട്. സാമൂഹികവിരുദ്ധ പ്രവര്‍ത്തനം, പൊതുസ്ഥലങ്ങളിലെ മദ്യപാനം, മാവോവാദി സാന്നിധ്യം, വാഹനങ്ങളുടെ നിയമലംഘനങ്ങള്‍, രാത്രിയിലെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കാന്‍ കഴിയുന്നത് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് പൊലിസ്. നാളെ നടക്കുന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ വിആര്‍ പ്രവീജ് അധ്യക്ഷത വഹിക്കും. മാനന്തവാടി എഎസ്പി വൈഭവ് സക്‌സേന സ്വാഗതം ആശംസിക്കും. ടെലി കമ്മ്യൂണിക്കേഷന്‍ സിഐ ബാഹുലേയന്‍ പദ്ധതി വിശദീകരിക്കും. ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി ഐപിഎസ്, സബ്ബ് കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഐഎഎസ്, മാന്തവാടി എസ്എംഎസ് ഡിവൈഎസ്പി കെപി കുബേരന്‍, മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ മണി,ജനപ്രതിനിധികള്‍, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍