സെറീനയ്ക്ക് രക്ഷയൊരുക്കി കെഎസ്ആര്‍ടിസി..! യാത്രക്കിടെ ബസ്സിനുള്ളില്‍ വെച്ച് ഹൃദയാഘാതമുണ്ടായ വീട്ടമ്മയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കയ്യടി

മാനന്തവാടിയില്‍ നിന്നും ഇരിട്ടി പയ്യാവൂര്‍ വഴി ചീക്കാടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരി ഹൃദയാഘാതം മൂലം കുഴഞ്ഞുവീണപ്പോള്‍ തുണയായത് ഡ്രൈവറും കണ്ടക്ടറും ഒപ്പം സഹയാത്രികരും. ഇരിട്ടിയില്‍ നിന്നും ബസില്‍ കയറിയ സെറീന എന്ന യുവതിയാണ് യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ അബോധാവസ്ഥയിലായത്. യുവതിയുടെ കൂടെ രണ്ടു കുട്ടികള്‍ മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് ഡ്രൈവര്‍ പ്രമോദും, കണ്ടക്ടര്‍ സുമേഷും മറ്റൊരുവാഹനത്തിന് കാത്ത് നില്‍ക്കാതെ യാത്രക്കാരുടെ സഹകരണത്തോടെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലെക്ക് ആംബുലന്‍സ് കണക്കെ വേഗത്തില്‍ ബസ് ഓടിച്ചെത്തിക്കുകയും സെറീനയുടെ ജീവന്‍ രക്ഷിക്കുകയുമായിരുന്നു.
ഇരിട്ടിയില്‍ നിന്നും ആലക്കോടേക്ക് ബസില്‍ കയറിയ സെറീനക്ക് ചമതച്ചാല്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, ബസ്സില്‍ മുന്‍സീറ്റിലായിരുന്ന സെറീന മുന്നിലേക്ക് കുഴഞ്ഞുവിഴുകയായിരുന്നു. പെട്ടന്ന്തന്നെ സഹയാത്രികര്‍ അവരെ സീറ്റിലേക്ക് ചാരിക്കിടത്തുകയും ചെയ്തു. ആദ്യം ബസ് യാത്രയെതുടര്‍ന്നുള്ള ക്ഷീണമാണെന്ന് കരുതിയെങ്കിലും തുടര്‍ന്ന് സെറീനയെ ശ്രദ്ധിച്ചപ്പോള്‍ കണ്ണുകള്‍ മറയുന്നതുപോലെയും, പള്‍സ് വീക്കായതായും മനസ്സിലായതായും കണ്ടക്ടര്‍ സുമേഷ് ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. ഉടന്‍തന്നെ െ്രെഡവര്‍ പ്രമോദ് ബസ്സ് പത്ത് കിലോമീറ്ററുകള്‍പ്പുറമുള്ള പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ബസ്സ് വിടുകയായിരുന്നു. ലൈറ്റുകളുമിട്ട് ഹോണടിച്ച് പരമാവധി വേഗത്തില്‍ സെറീനയെയും കൊണ്ട് ബസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം പ്രദേശവാസിയെ കാര്യങ്ങള്‍ പറഞ്ഞേല്‍പ്പിച്ച ശേഷം യാത്രക്കാരെ കൊണ്ട് ബസ്സ് വീണ്ടും യാത്രതുടരുകയായിരുന്നു.
പിന്നീട് യാത്രക്കിടെ ആശുപത്രിയിലുള്ളവര്‍ വിളിച്ചപ്പോഴാണ് സെറീനയുടേത് ഹൃദയാഘാതമായിരുന്നൂവെന്നും തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത് ആശ്വാസമായെന്നുമുള്ള കാര്യം തങ്ങള്‍ അറിഞ്ഞതെന്ന് സുമേഷ് പറയുന്നു. സെറീനയെ പിന്നീട് വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയും ചെയ്തു. സെറീനയുടെ ഭര്‍ത്താവ് ഷഫീഖും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ്സിലെ ഈ ജീവനക്കാരുടെ സഹായമനസ്‌കതയോടും, മനസാന്നിധ്യത്തോടും നന്ദിപറയുകയാണിപ്പോള്‍. െ്രെഡവര്‍ പ്രമോദ് കേളകം സ്വദേശിയും, കണ്ടക്ടര്‍ സുമേഷ് കൊട്ടിയൂര്‍ സ്വദേശിയുമാണ്. അരുണ്‍ സുകുമാര്‍ എന്ന വ്യക്തിയുടെ ഫെയ്‌സ് ബുക് പോസ്റ്റ് വഴിയാണ് ഈ നല്ല വാര്‍ത്ത പൊതുസമൂഹം അറിഞ്ഞത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍