പാകം ചെയ്ത മീന്‍ കറിയില്‍ വീണ്ടും പുഴുവിനെ കണ്ടെത്തി; ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വീണ്ടും കറി തിളപ്പിച്ചിട്ടും പുഴുക്കള്‍ ചത്തില്ല; ഉത്തരം കിട്ടാതെ ഉദ്യോഗസ്ഥരും നാട്ടുകാരും

പയ്യമ്പള്ളി പുണംകാവില്‍ അനില്‍ പി. ജോസിന്റെ വീട്ടില്‍ കറിവച്ച അയിലയിലാണ് പുഴുക്കളെ കണ്ടെത്തിയത്. വീട്ടുകാര്‍ കറികഴിച്ചതിന് ശേഷം അവശേഷിച്ച മീന്‍കറി പരിശോധിച്ചപ്പോഴാണ് പുഴുക്കളെ കണ്ടെത്തിയത്. ഇന്നലെ രാവിലെ വീടിനടുത്ത് വന്ന ചില്ലറവില്‍പ്പനക്കാരനില്‍ നിന്നാണ് അനില്‍ മീന്‍വാങ്ങിയത്. പൊരിച്ച മീനിലാണ് ആദ്യം പുഴുക്കളെ കണ്ടെത്തിയത് പിന്നീട് കറിവെച്ചതിലും പുഴുക്കളെ കണ്ടെത്തി. വീണ്ടും കറി തിളപ്പിച്ചെങ്കിലും പുഴുക്കള്‍ ചത്തില്ലെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം വിവരം അറിക്കുകയും അവരെത്തി സാമ്പിളുകള്‍ ശേഖരിക്കുകയുമായിരുന്നു. ഇതിന് മുന്‍മ്പും സമാനമായ രീതിയില്‍ മത്സ്യത്തിനുള്ളില്‍ പയ്യമ്പള്ളിയിലും,ജില്ലയില്‍ വിവിധഭാഗങ്ങളിലും പുഴുക്കളെ കണ്ടെത്തിയിരുന്നു
പയ്യമ്പള്ളി സ്വദേശികളായ രണ്ട് പേര്‍ കഴിഞ്ഞമാസം ചില്ലറവില്‍പ്പനക്കാരനില്‍ നിന്നും വാങ്ങിയ നെയ് മീന്‍ കറിവെച്ചതിന് ശേഷം ഉപയോഗിക്കാന്‍ നോക്കിയപ്പോഴും ജീവനുള്ള പുഴുക്കളെ കണ്ടിരുന്നു. രാവിലെ വാങ്ങി പച്ചമീന്‍ വെകുന്നേരം കറിവെച്ച് കഴിച്ചതിന് ശേഷം അവശേഷിച്ചത് രാവിലെ ഭക്ഷിക്കാനെടുത്തപ്പോഴാണ് ജീവനുള്ള ചെറിയ പുഴുക്കളെ കണ്ടെത്തിയത്. ഇതേ സംഭവം കഴിഞ്ഞ മൂന്ന് മാസത്തിനിടെ പുല്‍പ്പള്ളിയിലും തരുവണയിലും സംഭവിച്ചിരുന്നു. എന്നാല്‍ 100 ഡിഗ്രിക്ക് മേലെ താപത്തില്‍ പാകംചെയ്യുന്ന മീന്‍കറിയില്‍ പുഴുക്കളെങ്ങനെ പ്രത്യക്ഷപ്പെടുന്നൂവെന്നുള്ളത് ഉത്തരംകിട്ടാത്ത ചോദ്യമാകുന്നു.
മീന്‍ വാങ്ങുമ്പോഴോ മുറിച്ച ശേഷം ശുചിയാക്കുമ്പോഴോ കാണാത്ത പുഴുക്കളാണ് പിറ്റേന്ന് പ്രത്യക്ഷപ്പെടുന്നതെന്നുള്ളത് ഏറെ അവിശ്വസനീയമായ കാര്യം തന്നെയാണ്. 100 ഡിഗ്രീ സെല്‍ഷ്യസിന് മേലെ ചൂടാക്കി കറിവെക്കുന്ന മത്സ്യത്തില്‍ പുഴുവുണ്ടാകാന്‍ യാതൊരുവിധ സാധ്യതയുമില്ലെന്ന് ഏവരും വിശ്വസിക്കുമ്പോഴും മതിയായ തെളിവുകള്‍ സഹിതം അനുഭവസ്ഥര്‍ ഇക്കാര്യം പുറംലോകത്തെ അറിയിക്കുന്നത്. അനിലിന്റെ വീട്ടുകാര്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് മീന്‍ വീണ്ടും അടുപ്പത്ത് വെച്ച് ചൂടാക്കിയെങ്കിലും പുഴുക്കള്‍ ചാകാതിരിക്കുകയായിരുന്നു. ഇതോടെ ഏവരിലും ആശങ്കയും, ഭയവും ഉടലെടുത്തിരിക്കുകയാണ്. ബന്ധപ്പെട്ട ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ക്കും, ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ഈ പ്രതിഭാസത്തിന്റെ കൃത്യമായ കാരണം മനസ്സിലാകുന്നിലെന്നുള്ളതാണ് വസ്തുത.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍