അജ്മാന്‍ ജയിലില്‍ കഴിയുന്ന വയനാട് സ്വദേശി രതീഷിന്റെ ജയില്‍ മോചനത്തിനായി യു.എ.ഇ ലെ മലയാളി സംഘടനകള്‍ ഇടപെടുന്നു

ഓപ്പന്‍ ന്യൂസര്‍ വാര്‍ത്ത ശ്രദ്ധയില്‍പെട്ട അബുദാബിയിലെ പൊതുപ്രവര്‍ത്തകനും വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രതിനിധിയുമായ നവാസ് മാനന്തവാടി അജ്മാന്‍ ജയില്‍ സന്ദര്‍ശിക്കുകയും ജയില്‍ അധികൃതരുമായി സംസാരിക്കുകയും ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ രതീഷ് അനുകൂലമായ വിധി പ്രതീക്ഷിച്ചിരിക്കുകയാണ്. ആഗസ്റ്റ് ഒന്നുമുതല്‍ യു.എ.ഇ യില്‍ ആരംഭിക്കുന്ന പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുന്നതിനായി ഇന്ത്യന്‍ എംബസ്സിയില്‍ രതീഷിന്റെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. രതീഷിന്റെ മോചനത്തിനായി നാട്ടിലേക്കുള്ള ടിക്കറ്റ് ഉള്‍പ്പെടെയുള്ള ചിലവുകള്‍ വഹിക്കാന്‍ വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ തയ്യാറായ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് നാടണയാന്‍ ആവുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.കഴിഞ്ഞ ഫെബ്രുവരി 17 ന് എറണാകുളത്തുള്ള സുഹൃത്തിനൊപ്പം വിസിറ്റിംഗ് വിസയില്‍ ദുബായില്‍ ജോലിക്കെത്തിയ രതീഷ് രണ്ട് മാസം ജോലി ചെയ്ത ശേഷം ആദ്യം ജോലി ചെയ്ത സ്ഥലത്ത് നിന്ന് അമിത ജോലി ഭാരം മൂലം മറ്റൊരു കടയിലേയ്ക്ക് മാറി. ഇതോടെയാണ് ആദ്യത്തെ കടയുടമ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 17 ന് രതീഷ് ദുബായ് പോലീസിന്റെ പിടിയിലായതെന്ന് രതീഷിന്റെ ഭാര്യ സിമി പറയുന്നു.ഒമ്പതും എട്ടും ഒന്നും വയസുള്ള കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഇപ്പോള്‍ നിത്യ ചെലവിന് പോലും പണം കണ്ടെത്താനാവാത്ത അവസ്ഥയിലാണ് ഭാര്യ സിമി. കൈക്കുഞ്ഞ് ഉള്ളതിനാല്‍ കൂലിപ്പണിക്ക് പോകാനും കഴിയുന്നില്ല. അജ്മാന്‍ ജയിലില്‍ കഴിഞ്ഞ മറ്റൊരു മലയാളിയാണ് രതീഷ് ജയിയിലിലായ വിവരം വീട്ടുകാരെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും രതീഷിന് ജയില്‍ മോചിതനാകാന്‍ കഴിഞ്ഞിരുന്നില്ല. രതീഷിന്റെ ചെറിയവരുമാനത്തിലായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത്. ഇപ്പോള്‍ സമീപവാസികളുടെ സഹായത്തിലാണ് കുടുംബത്തിന്റെ ജീവിതം മുന്നോട്ട് പോകുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍