കാലവര്‍ഷക്കെടുതി; നാശനഷ്ടങ്ങളുടെ കണക്കുകള്‍ ഉടന്‍ സമര്‍പ്പിക്കണം; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

കാലവര്‍ഷക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകള്‍ വിവിധ വകുപ്പുകള്‍ ജൂണ്‍ 18 നകം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മ്യൂസിയം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. കളക്ട്രേറ്റില്‍ കാലവര്‍ഷക്കെടുതികള്‍ അവലോകനം ചെയ്യാന്‍ വിളിച്ചുകൂട്ടിയ പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുകള്‍ മേഖലയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് സ്ഥലം സന്ദര്‍ശിച്ച് സമഗ്രമായി വിലയിരുത്തല്‍ നടത്തി വേണം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. വിവിധയിടങ്ങളില്‍ പുനരധിവസിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ താമസമില്ലാതെ പരിഹരിക്കണം. കോളനിയിലേക്ക് തിരിച്ചുപോകുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് മതിയായ സൗകര്യം ഏര്‍പ്പെടുത്തണം. കുടിവെള്ളവും എടുക്കുന്ന ജലാശയങ്ങളും കിണറുകളും മലിനപ്പെട്ടിട്ടുണ്ടെങ്കില്‍ ആരോഗ്യവകുപ്പ് ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കണം. മണ്ണും കല്ലും അടിഞ്ഞ് കോളനികളില്‍ താമസിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടെങ്കില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തി ഇവ നന്നാക്കണം. പുനരധിവാസ ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ ആരോഗ്യസ്ഥിതികള്‍ നിരീക്ഷിക്കാനും സമയാസമയങ്ങളില്‍ മെഡക്കല്‍ ക്യാമ്പുകളും നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി യോഗത്തെ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ താല്‍ക്കാലിക സംവിധാനം ഉണ്ടാക്കും. മൂന്ന് മാസത്തിനുളളില്‍ ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിക്കും. വലിയ വാഹനങ്ങളെ ചുരത്തിലൂടെ കടത്തിവിടില്ല. കോഴിക്കോട് നിന്നുളള കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ചിപ്പിലിത്തോട് യാത്ര അവസാനിപ്പിക്കും. അവിടെ നിന്നും വയനാട് ഭാഗത്തേക്കുളള യാത്രക്കാര്‍ ഇരുന്നൂറ് മീറ്റര്‍ നടന്ന് ബസ്സ് മാറികയറണം. ദീര്‍ഘദൂര സര്‍വീസുകള്‍ കുറ്റിയാടി ചുരം വഴി പോവണമെന്നും മന്ത്രി പറഞ്ഞു. ചുരം ഗതാഗത തടസ്സം നേരിട്ടതിനാല്‍ ജില്ലയില്‍ നേരിടുന്ന പെട്രോള്‍,ഡീസല്‍ ക്ഷാമത്തിനും പരിഹാരം കാണും. കാലവര്‍ഷക്കെടുതി നേരിടുന്നതിന് എല്ലാവകുപ്പുകളുടെയും കൂട്ടായ സഹകരണവും ജാഗ്രതയും അനിവാര്യമാണെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സര്‍വ്വകക്ഷി യോഗവും ഇതോടനുബന്ധിച്ച് ചേര്‍ന്നു. എം.ഐ.ഷാനവാസ് എം.പി, എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍